X

നോണ്‍സ്‌റ്റോപ്പ് കോഹ്‌ലി  200*

നാഗ്പൂര്‍: കരിയറില്‍ തന്റെ അഞ്ചാം ഡബിള്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ് ഫോം തുടരുന്നു. ഓരോ ഇന്നിങ്‌സ് കഴിയുന്തോറും റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കുന്ന കോഹ്‌ലി നാഗ്പൂരില്‍ ലങ്കക്കെതിരെ 259 പന്തില്‍ ഇരട്ട ശതകം പൂര്‍ത്തിയാക്കിയതോടെ നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ നേടുന്ന കളിക്കാരന്‍ എന്ന റെക്കോര്‍ഡിന് വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയിന്‍ ലാറക്കൊപ്പമെത്തി. കൂടാതെ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഡബിള്‍ നേടുന്ന രണ്ടാമത്തെ താരവുമായി. താന്‍ തന്നെയാണ് നിലവിലെ ക്രിക്കറ്റ് ബാറ്റ്‌സ്മാരില്‍ മികച്ചവനെന്ന് വീണ്ടും വീണ്ടും ക്രിക്കറ്റ് നിരൂപകരോട് തന്റെ ബാറ്റുകൊണ്ടു പറയിപ്പിക്കുകയാണ് കോഹ്‌ലി.

നേരത്തെ മുരളി വിജയ്ക്കും ചേതേശ്വര്‍ പൂജാരക്കും പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ശ്രീലങ്കക്കെതിരായ നാഗ്പുര്‍ ടെസ്റ്റില്‍ സെഞ്ചുറിനേടുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 19–ാം സെഞ്ചുറി നേടിയ കോഹ്‌ലി നായകനെന്ന നിലയില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്നു ഫോര്‍മാറ്റുകളിലായി 10 ശതകം നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡിനാണ് ഉടമയായത്.

കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ സെഞ്ചുറി നേടിയ റെക്കോര്‍ഡില്‍ റിക്കിപോണ്ടിങ്ങിനെയും, ഗ്രേയാം സ്മിത്തിനെയുമാണ് കോഹ്‌ലി മറികടന്നത്. 2005ലും 2006ലും റിക്കി പോണ്ടിങ്, 2005ല്‍ ഗ്രേയം സ്മിത്ത് എന്നിവര്‍ നേടിയ ഒന്‍പതു സെഞ്ചുറികളുടെ റെക്കോര്‍ഡാണ് ഇതോടെ കോഹ്‌ലി പഴങ്കഥയായത്.ഇന്ത്യന്‍ നായകനെന്ന നിലയില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കി. സുനില്‍ ഗവാസ്‌കറുടെ 11 സെഞ്ചുറികളുടെ റെക്കോര്‍ഡാണ് നിലവില്‍ ക്യാപ്റ്റനെന്ന നിലയില്‍ 12 സെഞ്ചുറികളുമായി കോഹ്‌ലി ഇതുമറികടന്നു. പത്ത് ഫോറിന്റെ അകമ്പടിയോടെ 130 പന്തിലാണ് നാഗ്പൂരില്‍ ചരിത്ര സെഞ്ച്വറി കോഹ്‌ലി നേടിയത്.

chandrika: