X

കൂടത്തായി കേസ്: ജോളിയെയും മാത്യുവിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയെയും മാത്യുവിനെയും വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയെ നാല് ദിവസത്തേക്കും മാത്യുവിനെ മൂന്ന് ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇരുവരെയും 14 ദിവസത്തേക്ക് തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

എന്നാല്‍ ജോളിയുടെ അഭിഭാഷകന്‍ ഈ ആവശ്യം ശക്തമായി എതിര്‍ത്തു. രണ്ട് തവണ പൊലീസ് കസ്റ്റഡിയില്‍ വിട്ടതാണെന്നും തെളിവെടുപ്പ് പൂര്‍ത്തിയാക്കിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കട്ടപ്പനയിലും കോയമ്പത്തൂരിലും കൊണ്ടുപോകണമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ അതുണ്ടായില്ലെന്നും ജോളിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എല്ലാ കേസുകളും ജോളിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും അദ്ദേഹം കോടതിയില്‍ പരാതി പറഞ്ഞു.

ഈ വാദങ്ങള്‍ കേട്ട കോടതി പക്ഷെ അന്വേഷണ സംഘത്തിന്റെ ആവശ്യം പൂര്‍ണ്ണമായി തള്ളിക്കളഞ്ഞില്ല. പൊലീസിന് ജോളിയെ നാല് ദിവസം കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുവാദം നല്‍കി. താമരശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

കൂടത്തായിയിലെ സിലിയുടെ മകള്‍ ആല്‍ഫൈന്റെ കൊലപാതക കേസിലാണ് ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഇതേ കേസിലാണ് മാത്യുവിനെയും കസ്റ്റഡിയില്‍ വാങ്ങിയത്.

chandrika: