X

എം.ഐ തങ്ങള്‍ മുസ്്‌ലിംലീഗിനെ താത്വിക അടിത്തറയില്‍ ഉറപ്പിച്ചു നിര്‍ത്തിയ സൈദ്ധാന്തികന്‍: കെ.പി.എ മജീദ്

മുസ്്‌ലിംലീഗിനെ അതിന്റെ താത്വിക അടിത്തറയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും സൈദ്ധാന്തികമായി നവീകരിക്കുകയും ചെയ്ത നേതാവായിരുന്നു എം.ഐ തങ്ങളെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുസ്്‌ലിംലീഗ് ഒരു ആള്‍കൂട്ടമായി പോവരുതെന്നും സൈദ്ധാന്തികവും ദര്‍ശനപരവുമായ ആശയങ്ങള്‍ അണികളെ ബോധ്യപ്പെടുത്തണമെന്നും എം.ഐ തങ്ങള്‍ ആവര്‍ത്തിച്ചു പറയുമായിരുന്നു. അവസാനകാലത്ത് പൂവണിയാത്ത അത്തരം ഒരു മോഹവുമായാണ് എം.ഐ തങ്ങള്‍ വിടവാങ്ങിയത്. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുകയോ ലഭിക്കുന്നവ സ്വീകരിക്കുകയോ ചെയ്യാത്ത വ്യക്തിത്വമായിരുന്നു സംസ്ഥാന വൈസ്് പ്രസിഡന്റായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും ഒഴിവാക്കണമെന്നായിരുന്നു എം.ഐ തങ്ങളുടെ അപേക്ഷ.

യുവ തലമുറയെ മുസ്്‌ലിംലീഗിനെ കുറിച്ച് പഠിപ്പിക്കാന്‍ സ്ഥിരം വേദി എന്നത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. തുടര്‍ന്ന് മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച രാഷ്ട്രീയ പഠന കളരിയായ സീതിസാഹിബ് അക്കാദമിയുടെ ചെയര്‍മാനായി ചിന്തയും സംസാരവും അതില്‍ മുഴുകി.
എം.ഐ തങ്ങളുടെ ആരോഗ്യ കാരണങ്ങളാലാണ് ഉദ്ഘാടനം നീണ്ടത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എം.ഐ തങ്ങള്‍ക്ക് തിയതി നല്‍കി അടുത്ത മാസം കോഴിക്കോട് സീതിസാഹിബ് അക്കാദമിയുടെ തുടക്കം കുറിക്കാനിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അസാനിധ്യത്തിലാണ് ആ സ്വപ്‌നം സാക്ഷാത്കരിക്കുക. വായനക്കും പഠനത്തിനും എഴുത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു അദ്ദേഹം.

സ്വന്തമായി നിലാപാട് സ്വീകരിക്കുകയും അതാരുടെ മുമ്പിലും കൂസലില്ലാതെ പറയുകയും ചെയ്യുക എന്നതായിരുന്നു രീതി. ചന്ദ്രികയിലും വര്‍ത്തമാനത്തിലം ശബാബിലുമെല്ലാം പത്രാധിപരായി നില്‍ക്കുകയും അധികകാലം തുടരാതെ സ്ഥാനം വിട്ടൊഴിയുകയും ചെയ്തതിന് പിന്നില്‍ ഈ കണിശതയായിരുന്നു. ആശയ ബന്ധിതമായ ദൃഢബന്ധമായിരുന്നു മുസ്്‌ലിംയൂത്ത് ലീഗിലും പ്രവര്‍ത്തിക്കുന്ന കാലം തൊട്ടേ ഞങ്ങള്‍ തമ്മില്‍.
താത്വികമായ ഉള്‍ക്കാമ്പായിരുന്നു എം.ഐ തങ്ങളുടെ ഉള്‍ക്കരുത്. തലമുറകളെ സൈദ്ധാന്തികമായി കരുപിടിപ്പിച്ച കൊളത്തൂര്‍ മൗലവിക്ക് പിന്നാലെ എം.ഐ തങ്ങളും കടന്നു പോകുമ്പോള്‍ വലിയ ശൂന്യതയാണ് അനുഭവപ്പെടുന്നത്. എഴുത്തും ചിന്തയും കൊണ്ട് മുസ്്‌ലിംലീഗിന് സമാനതകളില്ലാത്ത സേവനം നല്‍കിയൈണ് എം.ഐ തങ്ങള്‍ വിടവാങ്ങിയതെന്നും കെ.പി.എ മജീദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

chandrika: