X

മെസ്സിയെ വാങ്ങാന്‍ ശേഷിയുള്ളത് രണ്ടേ രണ്ടു ക്ലബ്ബുകള്‍ക്ക് മാത്രം; ആരു വാങ്ങിയാലും പണമെത്തുക അറേബ്യയില്‍ നിന്ന്!

മാഞ്ചസ്റ്റര്‍: ബാഴ്‌സലോണയുമായി വഴിപിരിയാന്‍ തീരുമാനിച്ച അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി എങ്ങോട്ട് എന്നതാണ് കായിക ലോകത്തെ പ്രധാന ചോദ്യം. മെസ്സിയെ പോലുള്ള ഒരു കളിക്കാരനെ ആഗ്രഹിക്കാത്ത ക്ലബ്ബില്ല എങ്കിലും സൂപ്പര്‍ താരത്തെ വാങ്ങാനുള്ള പണം പലരുടെയും ഖജനാവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നിലവില്‍ രണ്ടേ രണ്ടു ക്ലബുകള്‍ക്ക് മാത്രമാണ് അതിനുള്ള ശേഷിയുള്ളത്. ഒന്ന് പാരിസ് ആസ്ഥാനമായ പി.എസ്.ജിക്കും മറ്റൊന്നും പ്രീമിയര്‍ലീഗിലെ സൂപ്പര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കും. 70 കോടി യൂറോ ആണ് മെസ്സിയുടെ റിലീസിങ് ക്ലോസ്. എകദേശം 6146 കോടി ഇന്ത്യന്‍ രൂപ. ഇത്രയും തുക വാങ്ങുന്ന ക്ലബ് ബാഴ്‌സയ്ക്കു നല്‍കിയാലേ മെസ്സിക്ക് അവിടേക്ക് ചേക്കേറാനാകൂ എന്നു ചുരുക്കം.

നിലവില്‍ ഇത്രയും തുക മുടക്കാന്‍ പി.എസ്.ജിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും മാത്രമേ ശേഷിയുള്ളൂ. ഇനി ഫ്രീ ട്രാന്‍സഫറായി വന്നാല്‍ പോലും താരത്തിന് വന്‍തുക പ്രതിഫലമായി നല്‍കേണ്ടി വരും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ഇന്റര്‍മിലാന്‍, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിച്ച് പോലുള്ള വന്‍കിട ക്ലബ്ബുകള്‍ക്കും ഇതു സാധിച്ചേക്കും. എന്നാല്‍ ചില പ്രീമിയര്‍ ലീഗ് ക്ലബുകളിലെ മൊത്തം കളിക്കാരുടെ മൂല്യത്തേക്കാള്‍ കൂടുതലാണ് മെസ്സിയുടെ മൂല്യം. അതു കൊണ്ടു തന്നെ മെസ്സിയെ കൂടെ നിര്‍ത്തുക അത്രയെളുപ്പമല്ല.

പണം അറേബ്യയില്‍ നിന്ന്

മാഞ്ചസ്റ്റര്‍ സിറ്റി, അല്ലെങ്കില്‍ പി.എസ്.ജി എന്നീ രണ്ട് ഒപ്ഷനുകളാണ് ഇപ്പോള്‍ മെസ്സിക്കു മുമ്പില്‍ പറഞ്ഞു കേള്‍ക്കുന്നത്. രണ്ടില്‍ ആര് സൂപ്പര്‍ താരത്തെ സ്വീകരിച്ചാലും ആ പണം വരുന്നത് അറേബ്യയില്‍ നിന്നാണ് എന്നാണ് ഏറെ കൗതുകകരം.

അബുദാബി രാജകുടുംബാംഗം ശൈഖ് മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് മാഞ്ചസ്റ്റര്‍ സിറ്റി. 30 ബില്യണ്‍ ഡോളറാണ് ശൈഖ് മന്‍സൂറിന്റെ ആസ്തി. 2008ലാണ് സിറ്റിയുടെ ഉടമസ്ഥത സമ്പൂര്‍ണമായി അബുദാബി കമ്പനിയുടെ ഉടമസ്ഥതയിലേക്കു മാറിയത്.

ശൈഖ് മന്‍സൂര്‍

ക്ലബ് ഏറ്റെടുത്ത ശേഷം ശതകോടിക്കണക്കിന് ഡോളറാണ് താരങ്ങള്‍ക്കായി ശൈഖ് മന്‍സൂര്‍ മുടക്കിയിട്ടുള്ളത്. മുന്‍ ബാഴ്‌സ കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ കളിക്കാനുള്ള ആഗ്രഹവും മെസ്സി പങ്കുവച്ചിട്ടുണ്ട്. നിലവില്‍ ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസിനെയും പണവും കൈമാറി മെസ്സിയെ സ്വന്തമാക്കാനാണ് സിറ്റി ആലോചിക്കുന്നത്.

ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ സ്‌പോര്‍ട് ഇന്‍വസ്റ്റ്‌മെന്റ്‌സ് ആണ് പി.എസ്.ജിയുടെ ഉടമസ്ഥര്‍. 2011ലാണ് ഖത്തര്‍ ഫ്രഞ്ച് ക്ലബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ലബ്ബാണ് പി.എസ്.ജി. 2011ന് ശേഷം മാത്രം ട്രാന്‍ഫര്‍ വിപണിയില്‍ ഒരു ബില്യണ്‍ യൂറോയാണ് പി.എസ്.ജി മുടക്കിയിട്ടുള്ളത്.

തമീം ബിന്‍ ഹമദ് അല്‍ഥാനി

ഖത്തര്‍ ഏറ്റെടുത്ത ശേഷം തിയാഗോ സില്‍വ, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, എഡിസന്‍ കവാനി, ഡേവിഡ് ലൂയിസ്, നെയ്മര്‍, കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിയ താരങ്ങള്‍ ക്ലബിലെത്തി. മെസ്സിയെ എത്തിക്കാന്‍ ഇവര്‍ക്കായി മുടക്കിയ പണമൊന്നും പോര എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എംബാപ്പെയ്ക്കും നെയ്മറിനും നല്‍കുന്ന മൊത്തം തുകയേക്കാള്‍ കൂടുതല്‍ മെസ്സിക്കായി മുടക്കേണ്ടി വരും. ക്ലബ് ഇതിനു തയ്യാറാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

Test User: