X

മക്കയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കാന്‍ സൗദി ഹജ്ജ് മന്ത്രാലയം ഇടപെട്ടു

മക്കയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കാന്‍ സൗദി ഹജ്ജ് മന്ത്രാലയം വിസ ഏജന്‍സിയോട് ആവശ്യപ്പെട്ടു. മടക്ക ടിക്കറ്റ് നല്‍കാതെ ട്രാവല്‍സ് ഉടമ വഞ്ചിച്ചതിനാല്‍ സ്വന്തം ചിലവില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീര്‍ഥാടകര്‍ തീരുമാനിച്ചിരുന്നു. ഉംറ ട്രാവല്‍സ് അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനാലാണ് സ്വന്തം ചിലവില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ഹജ്ജ് മന്ത്രാലയം ഇടപെട്ടത്. . ജൂലൈ രണ്ടിന് വിസാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ മറ്റ് നടപടികള്‍ക്ക് കാത്ത് നില്‍ക്കാതെ മക്കയില്‍ നിന്നും മടങ്ങാനായിരുന്നു തീര്‍ത്ഥാടകരുടെ തീരുമാനം.

നാട്ടിലേക്ക് മടങ്ങാന്‍ തീര്‍ഥാടകരില്‍ നിന്നും കഴിഞ്ഞ ദിവസം വാങ്ങിയ 1,350 റിയാല്‍ (23,000 രൂപ) തിരികെ നല്‍കാന്‍ വിസ ഏജന്റിനോട് ഹജ്ജ് മന്ത്രാലയം നിര്‍ദേശിച്ചു. പകരം 32 പേര്‍ക്ക് ടിക്കറ്റ് നല്‍കാനും നിര്‍ദേശം. 23 പേര്‍ നാളെ രാത്രി ഫ്ളൈ ദുബൈ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങും. ബാക്കിയുള്ളവര്‍ വ്യാഴാഴ്ചയും നാട്ടിലേക്ക് തിരിക്കും.

വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറക്കെത്തിയ 38 പേരില്‍ ഏഴ് പേര്‍ക്ക് മാത്രമാണ് മടക്ക ടിക്കറ്റ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. തീര്‍ഥാടകര്‍ താമസിക്കുന്ന ഹോട്ടലിന്റെ ഉടമക്കും ഭക്ഷണ വിതരണ കമ്പനിക്കും നല്‍കേണ്ട പണം ട്രാവല്‍സ് ഉടമയുടെ പിതാവ് നല്‍കാമെന്ന ഉറപ്പിലാണ് പാസ്പോര്‍ട്ട് തിരിച്ചുകിട്ടിയത്. അതേസമയം തീര്‍ഥാടകരെ കബളിപ്പിച്ച് മുങ്ങിയ റബീഹ് ട്രാവല്‍സ് ഉടമ മുനീര്‍ തങ്ങളെകുറിച്ച് പത്ത് ദിവസമായി ഒരു വിവരവും ലഭിച്ചിട്ടില്ല.

chandrika: