X
    Categories: MoreViews

സൂപ്പര്‍ റെഡ്‌സ്; യൂറോപ്പ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്

സ്റ്റോക്ക്‌ഹോം: വേദനകള്‍ മറന്ന് പോരാടി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവപ്പന്‍ സംഘം. താരങ്ങളുടെ മനസ് നിറയെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ നടന്ന ഭീകരാക്രമണവും കൊല്ലപ്പെട്ട 22 പേരുടെയും മുഖമായിരുന്നു. അവര്‍ക്കായി ഒരു മിനുട്ട് പ്രാര്‍ത്ഥിച്ച് മൈതാനത്തിറങ്ങിയ പോള്‍ പോഗ്ബയും സംഘവും അക്ഷരാര്‍ത്ഥത്തില്‍ എല്ലാം മറന്നു. രണ്ട് ഗോളിന്റെ ജയത്തിന് ശേഷം വിതുമ്പിയ കോച്ച് ഹൗസേ മോറിഞ്ഞോയുടെ മുഖം പറഞ്ഞു എത്രമാത്രം വികാരഭരിതമായാണ് ടീം ഫൈനല്‍ കളിച്ചതെന്ന്.
ഇംഗ്ലീഷ് ക്ലബിന് വ്യക്തമായ ആധിപത്യം പ്രവചിച്ചായിരുന്നു കളി തുടങ്ങിയത്. പക്ഷേ യുവ താരങ്ങളുടെ ശക്തിയിലും വേഗതയിലും സുന്ദരമായ ഫുട്‌ബോള്‍ കാഴ്ച്ചവെച്ചാണ് അയാക്‌സ് അവസാനം വഴിമാറിയത്. ഒന്നാം പകുതിയുടെ തുടക്കത്തില്‍ ഫ്രഞ്ച് രാജ്യാന്തര മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ മാഞ്ചസ്റ്ററിന് ലീഡ് സമ്മാനിച്ചപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹെന്‍ട്രിക് മിത്രായന്‍ രണ്ടാം ഗോളും നേടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ വന്‍കരയിലെ രണ്ടാം നിരക്കാരുടെ പ്രധാന ചാമ്പ്യന്‍ഷിപ്പായ യൂറോപ്പ് ലീഗ് സ്വന്തമാക്കുക വഴി അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്തും റെഡ്‌സ് സ്വന്തമാക്കി.

ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മാഞ്ചസ്റ്റര്‍ നടത്തിയത്. ചെല്‍സി ജേതാക്കളായ ചാമ്പ്യന്‍ഷിപ്പില്‍ ടോട്ടനം, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ആഴ്‌സനല്‍ എന്നിവര്‍ അടുത്ത സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ യുനൈറ്റഡ് ആറാം സ്ഥാനത്തായിരുന്നു. സൂപ്പര്‍ താരങ്ങളുടെ പരുക്കില്‍ ലീഗിലെ അവസാന ഘട്ടമാണ് മാഞ്ചസ്റ്ററിന് ആഘാതമായത്. ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് സാധ്യതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു. പക്ഷേ യൂറോപ്പയില്‍ സെല്‍റ്റാ വിഗോയെ പോലുളള സ്പാനിഷ് പ്രതിയോഗികളെയെല്ലാം വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് ടീം ഫൈനലില്‍ എത്തിയത്. ഇന്നലെ കലാശത്തില്‍ അയാക്‌സ് ആംസ്റ്റര്‍ഡാം യുവസംഘത്തെ നിരത്തിയപ്പോള്‍ മല്‍സരവും ആവേശകരമായിരുന്നു. പക്ഷേ പോഗ്ബയുടെ ആദ്യ ഗോള്‍ മാഞ്ചസ്റ്ററിന്റെ ആധിപത്യത്തിന് തെളിവായി. പോഗ്ബയുടെ ഷോട്ട് അയാക്‌സ് ഡിഫന്‍ഡറുടെ കാലില്‍ തട്ടിയാണ് ഗോള്‍ക്കീപ്പറെ കബളിപ്പിച്ചത്. രണ്ടാം പകുതി തുടങ്ങിയതും രണ്ടാം ഗോളും വന്നതോടെ ആധിപത്യം വളരെ വ്യക്തമായി.

chandrika: