X

മാര്‍ക്‌സിസം വിയോജിക്കുന്നവരുടെ വായടപ്പിക്കുന്നു: കെ.എം ഷാജി ;ഇ.അഹമ്മദ് അനുസ്മരണത്തില്‍ 

കണ്ണൂര്‍: ആര്‍.എസ്.എസ് മുന്നോട്ടുവക്കുന്ന ഫാഷിസം ഭൗതികമായ അക്രമമാണെങ്കില്‍ മാര്‍ക്‌സിസം നടത്തുന്നത് വിശ്വാസങ്ങള്‍ക്ക് മേലെ ബൗദ്ധികമായ ആക്രമമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. വിയോജിക്കുന്നവരുടെ വായടപ്പിക്കുന്ന രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് കണ്ണൂര്‍മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി. മുസ്‌ലിം ലീഗ് എന്നും ഉയര്‍ത്തിപ്പിടിച്ച സ്വത്വരാഷ്ട്രീയത്തിന്റെ എക്കാലവും ഓര്‍ക്കുന്ന അഭിമാനസ്തംഭങ്ങളാണ് സി.എച്ച് മുഹമ്മദ് കോയയും ഇ അഹമ്മദും. മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടെ ലോക രാഷ്ട്രീയത്തെക്കുറിച്ചും അതില്‍ ന്യൂനപക്ഷസമുദായം എന്ന നിലയിലും പാര്‍ട്ടി എന്ന നിലയിലും സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും അദ്ദേഹം ഉത്തരവാദിത്തത്തോടെ സംസാരിച്ചിരുന്നു.
അഭിമാനകരമായ ആ അസ്തിത്വം എന്നും കാത്തുസൂക്ഷിക്കണമെന്ന നിരന്തര പ്രഖ്യാപനമാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസുമായി വര്‍ഷങ്ങളായി തുടരുന്ന ഐക്യത്തില്‍ ഇ അഹമ്മദിന്റെ നിലപാടുകള്‍ എന്നും സുതാര്യമായിരുന്നു. വിശ്വസിക്കാവുന്ന നേതാവ് എന്ന ബോധ്യം കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും ഉണ്ടായിരുന്നു. ഇന്ത്യയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മതേതര ചേരിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കുറെ വര്‍ഷങ്ങളായി ഇടത് പാര്‍ട്ടികള്‍ നടത്തുന്നത്. മതവിശ്വാസത്തെ എതിര്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ എന്തിനാണ് വിശ്വാസി സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ ഇടപെടുന്നതെന്നും ഷാജി ചോദിച്ചു.
മണ്ഡലം പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയില്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്ടി.എ തങ്ങള്‍ പ്രാര്‍ഥന നടത്തി. ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ട്രഷറര്‍ വി.പി വമ്പന്‍, ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, കെ.എ ലത്തീഫ്,സി.സമീര്‍, കെ ഷബീന, പി ഷമീമ, പി മഹമൂദ്, സി എറമുള്ളാന്‍, എം.എ കരീം, കെ സൈനുദ്ദീന്‍, ടി.കെ. നൗഷാദ്, കോളേക്കര മുസ്തഫ, പി.സി അമീനുല്ല, പി.കെ റിയാസ്, എം.പി മുഹമ്മദലി, മുസ്‌ലിഹ് മഠത്തില്‍, സിയാദ് തങ്ങള്‍, സി.സീനത്ത്, റഷീദ മഹലില്‍, പി.കൗലത്ത്, അല്‍ത്താഫ് മാങ്ങാടന്‍, സി.എം ഇസുദ്ദീന്‍, അസ്ലം പറേത്ത്, ടി.പി അബ്ദുല്‍ ഖാദര്‍, കെ.പി ഇസ്മായില്‍ ഹാജി, യൂനുസ് പടന്നോട്ട്, അഹമ്മദ് തളയങ്കണ്ടി, കെ.പി മുനാസ്, പി.സി അഹമ്മദ്കുട്ടി പങ്കെടുത്തു.

 

Chandrika Web: