X

ബി.ജെ.പിക്കെതിരെയുള്ള മഹാസഖ്യ നീക്കത്തിന് തിരിച്ചടി; കോണ്‍ഗ്രസ്സിന് അഹങ്കാരമെന്ന് മായാവതി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ വിശാലസഖ്യത്തിന് തിരിച്ചടി. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്നും കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായും ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തെത്തി. കോണ്‍ഗ്രസ് ബി.എസ്.പിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനങ്ങളുന്നയിച്ചത്.

പ്രതിപക്ഷ ഐക്യത്തിനായുള്ള സോണിയാ ഗാന്ധിയുടെയും രാഹുലിന്റേയും സഖ്യശ്രമങ്ങള്‍ സത്യസന്ധമായിരിക്കാം. എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ അട്ടമിറിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു. ബി.ജെ.പിയെ ഒറ്റക്ക് തോല്‍പ്പിക്കാമെന്ന അഹങ്കാരമാണ് കോണ്‍ഗ്രസിന്. ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും തന്നെ കള്ളക്കേസുകളിലൂടെ ദ്രോഹിച്ചുവെന്നും അവര്‍ പറഞ്ഞു.

നേരത്തെ, മായാവതിക്കുനേരെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി നല്‍കിയത്. ദിഗ് വിജയ് സിങ് ബി.ജെ.പി ഏജന്റാണെന്ന് മാതാവതി തിരിച്ചടിച്ചു.

മായാവതിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും അതുകൊണ്ടാണ് സഖ്യത്തിന് കൂടാത്തതെന്നുമുള്ള ദിഗ് വിജയ് സിങിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു.

പ്രതിപക്ഷഐക്യത്തിന് പിന്തുണ നല്‍കി കഴിഞ്ഞ ദിവസം ദളിത്‌നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തിയിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയുമായി മേവാനി കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ബി.ജെ.പിക്കെതിരെ പോരാടണമെന്ന് മേവാനി ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് മോദിയുടെ കീഴില്‍ നടപ്പാക്കപ്പെടുന്നത് ഫാസിസ്റ്റ് ഭരണമാണ്. ഇതിനെതിരെ
പ്രതിപക്ഷകക്ഷികളൊന്നിച്ച് നിന്ന് പോരാടണമെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം മേവാനി പറഞ്ഞു.

നേരത്തെ, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടുന്നതിന് പ്രതിപക്ഷ നിരയില്‍ അഭിപ്രായ ഐക്യത്തില്‍ എത്തിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ ബി.ജെ.പിക്കെതിരായി നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ പ്രതിപക്ഷ ഐക്യത്തിന് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ നീക്കങ്ങള്‍ക്കൊക്കെ തിരിച്ചടിയായിരിക്കുകയാണ് മായാവതിയുടെ പിന്‍മാറ്റം.

chandrika: