X

ബി.ജെ.പിക്കു വേണ്ടി മാധ്യമ കുഴലൂത്ത്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതിനായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും, വര്‍ഗീയ കലാപം അഴിച്ചുവിടുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കാനും തങ്ങള്‍ തയ്യാറാണെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍. കോബ്ര പോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ ‘ഓപറേഷന്‍ 136’ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പണം നല്‍കുന്ന കക്ഷിയുടെ രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്താനുള്ള സന്നദ്ധത മാധ്യമ സ്ഥാപനങ്ങള്‍ ഇതില്‍ വെളിപ്പെടുത്തുന്നുണ്ട്. പുഷ്പ് ശര്‍മ്മയാണ് കോബ്ര പോസ്റ്റിന് വേണ്ടി ഇക്കാര്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
രണ്ട് ഡസനോളം മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളേയോ, മാധ്യമപ്രവര്‍ത്തകരേയോ കണ്ട് സംസാരിച്ചാണ് പുഷ്പ് ശര്‍മ ഇക്കാര്യം പുറത്തു കൊണ്ടുവന്നത്. ആറ് കോടി മുതല്‍ 50 കോടി രൂപ വരെ പുഷ്പ് ശര്‍മ മാധ്യമ ഉടമകള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച നിര്‍ദേശങ്ങള്‍ ഇവയാണ്. ആദ്യ മൂന്ന് മാസങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുക, പിന്നീട് വിനയ് കത്യാര്‍, ഉമാ ഭാരതി, മോഹന്‍ ഭഗവത് തുടങ്ങിയവര്‍ നടത്തുന്ന വര്‍ഗീയ പ്രസംഗങ്ങളും മറ്റും പരമാവധി പ്രചരിപ്പിക്കുന്നതിലേക്ക് വ്യാപിപ്പിക്കുക, തെരഞ്ഞെടുപ്പ് അടുക്കാറായാല്‍ പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരെ ആക്രമിച്ചുകൊണ്ടും പപ്പു, ഭുവ, ബാബുവ തുടങ്ങി മോശം ഭാഷയില്‍ അധിക്ഷേപിച്ചുകൊണ്ടും പ്രചാരണം നടത്തുക. പണത്തിനു വേണ്ടി ഈ നിര്‍ദേശങ്ങളെല്ലാം മാധ്യമങ്ങള്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
പ്രിന്റ്, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ബിജെപിക്ക് വേണ്ടി ഈ പ്രചാരണം ഏറ്റെടുക്കും. നഗ്‌നമായ നിയമലംഘനത്തിനാണ് മാധ്യമസ്ഥാപനങ്ങള്‍ സന്നദ്ധത അറിയിക്കുന്നത്. പലരും കള്ളപ്പണമായി ഇത് വാങ്ങാന്‍ തയ്യാറാണ്. കോബ്ര പോസ്റ്റ് കണ്ട മാധ്യമപ്രവര്‍ത്തകരില്‍ മിക്കവരും സംഘ്പരിവാര്‍, ആര്‍.എസ്.എസ് ബന്ധമുള്ളവരാണ്. ഇക്കാര്യം അവര്‍ സമ്മതിക്കുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണങ്ങളും മറ്റും നടത്തി വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇളക്കിവിടുന്നതിന് ഇടയിലാണ് പണം വാങ്ങി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള സന്നദ്ധത മാധ്യമങ്ങള്‍ അറിയിക്കുന്നത്.
വ്യാജ വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യാനും പരസ്യങ്ങള്‍ക്കും അവര്‍ സന്നദ്ധത അറിയിച്ചു. സോഷ്യല്‍ മീഡിയ കാംപയിന്‍ തന്നെ നടത്താന്‍ മാധ്യമങ്ങള്‍ തയ്യാറാണ്. ചിലര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ക്വട്ടേഷനുകളും പുഷ്പ് ശര്‍മക്ക് ഇ മെയില്‍ വഴി അയച്ചുകൊടുത്തു. ഇന്ത്യ ടിവി, ദൈനിക് ജാഗരണ്‍, ഹിന്ദി ഖബര്‍, സബ് ടിവി, ഡിഎന്‍എ, അമര്‍ ഉജാല, വാര്‍ത്ത ഏജന്‍സിയായ യുഎന്‍ഐ, 9എക്‌സ് തഷാന്‍, സമാചാര്‍ പ്ലസ്, എച്ച്.എന്‍.എന്‍ 24ഃ7, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, സ്‌കൂപ് വൂപ്, റെഡിഫ്, ഇന്ത്യാ വാച്ച്, ആജ്, സാധ്‌ന പ്രൈം ന്യൂസ് തുടങ്ങിയവയുമായാണ് പുഷ്പ് ശര്‍മ സംസാരിച്ചത്.
ഇവരെല്ലാം ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കാന്‍ തയാറാണെന്ന് റിപ്പോര്‍ട്ടറോട് വ്യക്തമാക്കുന്നുണ്ട്. ഓപ്പറേഷന്‍ 136 എന്ന റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗമാണ് കോബ്ര പോസ്റ്റ് പ്രസിദ്ധീകരിച്ചത്. അരുണ്‍ ജയ്റ്റ്‌ലി, മനോജ് സിന്‍ഹ, ജയന്ത് സിന്‍ഹ, മനേക ഗാന്ധി തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ക്കും വരുണ്‍ ഗാന്ധി എംപിക്കും ബിജെപിയുടെ സഖ്യകക്ഷി നേതാക്കള്‍ക്കും എതിരെ വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യാന്‍ പുഷ്പ് ശര്‍മ ആവശ്യപ്പെട്ടിരുന്നു. സമരം ചെയ്യുന്ന കര്‍ഷകരെ മാവോയിസ്റ്റുകളുമായി ബന്ധപ്പെടുത്താന്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍, സുപ്രീംകോടതി അഭിഭാഷകരായ ദുഷ്യന്ത് ദാവെ, കാമിനി ജയ്‌സ്വാള്‍, ഇന്ദിര ജയ്‌സിങ് തുടങ്ങിയവര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനും നീതിന്യായ സംവിധാനത്തിന്റെ ചില വിധികളെ ചോദ്യം ചെയ്യാനുള്ള ആവശ്യവും മാധ്യമ പ്രതിനിധികള്‍ അംഗീകരിച്ചതായി കോബ്ര പോസ്റ്റ് പറയുന്നു.

chandrika: