X

മറഡോണയ്ക്ക് ശേഷം കപ്പ് ഉയര്‍ത്താന്‍ മെസി?; ഫ്രാന്‍സ്- അര്‍ജന്റീന ഫൈനല്‍ ലുസൈലില്‍ രാത്രി 8.30ന്

അവസാന ലോകകപ്പില്‍ ലിയോ മെസി മിന്നുമോ…? രണ്ടാം ലോകകപ്പ് കളിക്കുന്ന കിലിയന്‍ എംബാപ്പേ രണ്ടാമതും കപ്പില്‍ മുത്തമിടുമോ..? കഴിഞ്ഞ 29 ദിവസത്തെ ലോക കാല്‍പ്പന്ത് മാമാങ്കത്തിന് ഇന്ന് രാത്രി സമാപനമാവുമ്പോള്‍ കായിക ലോകം ആകാംക്ഷയുടെ മുള്‍മുനയിലാണ്. ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് ഫൈനല്‍ ആരംഭിക്കുന്നത്.

ഫ്രഞ്ച് സൂപ്പര്‍താരം കരീം ബെന്‍സേമ ഫൈനലില്‍ ഇറങ്ങുമെന്ന പ്രപചാരണം കൊഴുക്കുമ്പോഴും അദ്ദേഹം ഖത്തറിലെത്തിയിട്ടില്ല എന്നാണ് സൂചന. സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് ബെന്‍സേമക്ക് ഖത്തറില്‍ പോവാന്‍ അനുമതി നല്‍കിയതായി സ്പാനിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തപ്പോഴും ഇത് സംബന്ധമായ ചോദ്യങ്ങള്‍ക്ക് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ഇന്നലെയും വ്യക്തമായി ഉത്തരം നല്‍കിയില്ല. അര്‍ജന്റീനിയന്‍ നിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ലിയോ മെസിയുടെ നേതൃത്വത്തില്‍ തന്നെയായിരിക്കും ടീം. ആക്രമണോത്സുകമായിരിക്കില്ല ഫൈനല്‍.

രണ്ട് ടീമുകളും ജാഗ്രതാ ഫുട്‌ബോളിലേക്ക് പോവുമ്പോള്‍ പെട്ടെന്ന് ലഭിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുകയായിരിക്കും പ്രധാനം. അന്റോണിയോ ഗ്രിസ്മാന്‍ എന്ന മധ്യനിരക്കാരനെ കേന്ദ്രീകരിച്ചായിരിക്കും ഫ്രാന്‍സെങ്കില്‍ മെസി തന്നെയാകും അര്‍ജന്റീനക്കാരുടെ വജ്രായുധം. മെസിരക്കൊരു ലോകകപ്പ് എന്നതാണ് ടീമിന്റെ മുദ്രാവാക്യം. ഇതിനായി അന്തിമനിമിഷം വരെ പോരടിക്കുമെന്നാണ് ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് വ്യക്തമാക്കിയത്. ഫ്രാന്‍സിനാവട്ടെ മൂന്ന് വലിയ താരങ്ങളുടെ അഭാവത്തിലും കിരീടം നേടാനായാല്‍ അത് വലിയ അംഗീകാരമാവും. നായകനായി 1998ലും കോച്ചായി 2018ലും കിരീടം സ്വന്തമാക്കിയ ദെഷാംപ്‌സിന് ഇന്നും വിജയിക്കാനായാല്‍ ലോകകപ്പ് ചരിത്രത്തില്‍ വിശ്രുത സ്ഥാനവും നേടാം.

ടിക്കറ്റുകളൊന്നും ബാക്കിയില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി കഴിഞ്ഞു. അന്തിമ നിമിഷത്തിലും എന്ത് വില കൊടുത്തും ടിക്കറ്റ് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് ആരാധകര്‍. അര്‍ജന്റീനയില്‍ നിന്ന് കൂടുതല്‍ പേര്‍ ഇന്നലെയെത്തിയപ്പോള്‍ ഇവരില്‍ ഭൂരിപക്ഷത്തിനും ടിക്കറ്റില്ല. ഫ്രാന്‍സുകാര്‍ എണ്ണത്തില്‍ കുറവാണ്. ഗ്യാലറി അര്‍ജന്റീനിയന്‍ ആരാധകരെ കൊണ്ട് നിറയുമെന്നറിയുന്നതിനാല്‍ ഫ്രാന്‍സ് അക്കാര്യത്തില്‍ ജാഗ്രത പാലിക്കും. ഗ്യാലറിയിലെ ആരവങ്ങളല്ല തങ്ങളെ നയിക്കുന്നതെന്ന് ഒലിവര്‍ ജിറോര്‍ഡ് പറഞ്ഞത് അര്‍ജന്റീനക്കാരെ ലക്ഷ്യമിട്ടാണ്.

web desk 3: