X
    Categories: MoreViews

30 ല്‍ ലിയോ മെസി അതിവേഗം

മാഡ്രിഡ്: 2006 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഫോര്‍ ഫോര്‍ ടു മാഗസിന്റെ കവര്‍ ചിത്രം ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡിഞ്ഞോയുടേതായിരുന്നു. വലിയ റൊണാള്‍ഡിഞ്ഞോ ചിത്രത്തിനരികില്‍ മീശ മുളക്കാത്ത ഒരു പയ്യന്‍- ലിയോ മെസി. ചിത്രത്തിന്റെ തലക്കെട്ട് ഇപ്രകാരം-റൊണാള്‍ഡിഞ്ഞോ മെസിയെ അവതരിപ്പിക്കുന്നു…. ലോക ഫുട്‌ബോളില്‍ റൊണാള്‍ഡിഞ്ഞോ നിറഞ്ഞ് നില്‍ക്കുന്ന കാലമാണത്. ബ്രസീല്‍ ഫുട്‌ബോളില്‍ മാന്ത്രികനായ മധ്യനിരക്കാരന്‍ ഫിഫ ബലന്‍ഡിയോര്‍ നേടിയ വര്‍ഷവും. തന്റെ വലിയ പല്ലുകള്‍ മുഴുക്കെ കാട്ടി ചിരിക്കുന്ന റൊണാള്‍ഡിഞ്ഞോയുടെ ചിത്രമായിരുന്നു ആ സമയത്ത് ലോക ഫുട്‌ബോള്‍ പോസ്റ്റര്‍.
റൊണാള്‍ഡിഞ്ഞോയുടെ കരുത്തില്‍ ബാര്‍സിലോണ സ്പാനിഷ് ഫുട്‌ബോളിലും യൂറോപ്യന്‍ ഫുട്‌ബോളിലും നിറഞ്ഞ കാലത്താണ് മെസി ക്ലബിന്റെ ഫസ്റ്റ് ഇലവനിലേക്ക് വരുന്നത്. ആ കവര്‍ ചിത്രം നോക്കി റൊണാള്‍ഡിഞ്ഞോ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു-ഈ ചിത്രം പറയുന്നത് ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്നാണ്. പക്ഷേ ബാര്‍സയിലെ മികച്ച ഫുട്‌ബോളര്‍ പോലുമല്ല ഞാന്‍. ഈ പയ്യനാണ് (മെസിയെ ചൂണ്ടി) നാളെയുടെ താരം- തന്റെ അന്നത്തെ വാക്കുകള്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ റൊണാള്‍ഡിഞ്ഞോക്ക് വലിയ സന്തോഷം. ഇവനൊപ്പമായിരിക്കും ഫുട്‌ബോള്‍ ലോകം എന്ന് അന്നേ എനിക്കുറപ്പുണ്ടായിരുന്നു. ഞങ്ങള്‍ക്കൊപ്പം അവന്‍ പരിശീലനത്തിന് വരാറുണ്ട്. അന്നേ എനിക്കുറപ്പായിരുന്നു ഞാന്‍ നില്‍ക്കുന്നത് ഒരു ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ജന്മ വേളയിലാണെന്ന്.
അന്നത്തെ പതിനെട്ടുകാരന്‍ ഇന്ന് മുപ്പതുകാരനായിരിക്കുന്നു. ഇന്നലെയായിരുന്നു മെഗാ താരത്തിന്റെ മുപ്പതാം പിറന്നാള്‍. റൊണാള്‍ഡിഞ്ഞോ അന്ന് പറഞ്ഞ പയ്യന്‍ പന്ത്രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മൈതാനത്തിന്റെ പച്ചപ്പില്‍ നില്‍ക്കുമ്പോള്‍ ഗോളുകളുടെ എണ്ണം 507…! തന്റെ അന്നത്തെ പ്രവചനം തെറ്റായിരുന്നില്ലെന്ന് ഓര്‍ത്തെടുക്കുന്ന റൊണാള്‍ഡിഞ്ഞോ ഒന്ന് കൂടി പറയുന്നു-ഇവന്‍ ആയിരം ഗോളുകള്‍ നേടും. ലോക ഫുട്‌ബോള്‍ രാജാവ് പെലെക്ക് മാത്രം അവകാശപ്പെട്ടതാണ് ആയിരം ഗോളിന്റെ മാഹാത്മ്യം. പക്ഷേ സമീപകാല ഫോമില്‍ മെസിക്ക് ആയിരത്തിന്റെ കനകഭൂമിയിലെത്താനാവുമെന്ന് പറയുന്നത് റൊണാള്‍ഡിഞ്ഞോ മാത്രമല്ല ഫുട്‌ബോളിനെ അറിയുന്നവരെല്ലാം അത് സമ്മതിക്കുന്നു. കഴിഞ്ഞ സീസണില്‍ 54 ഗോളുകളാണ് മെസി ബാര്‍സക്കായി നേടിയത്. ഈ ഗോളുകളുടെ സവിശേഷമായ മെസി ടച്ച് എന്ന് പറയുന്നത് ഇതില്‍ 74.07 ഗോളുകളും അദ്ദേഹം പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് നേടി എന്നുള്ളതാണ്. മുന്‍നിരക്കാരും മധ്യനിരക്കാരുമെല്ലാം പെനാല്‍ട്ടി ബോക്‌സിനകത്ത് കയറി നിറയൊഴിക്കുന്നവരാണെങ്കില്‍ പോയ സീസണിലെ മെസി ഗോളുകള്‍ എന്നാല്‍ സുന്ദരമായ ലോംഗ് റേഞ്ചറുകളായിരുന്നു. അതില്‍ ഏറ്റവും നല്ല ഉദാഹരണം എല്‍ ക്ലാസിക്കോയിലെ ആ ഗോള്‍ തന്നെ. മല്‍സരം സമനിലയില്‍ നില്‍ക്കുന്ന ആ അവസാന സെക്കന്‍ഡില്‍ അദ്ദേഹം പായിച്ച ലോംഗ് റേഞ്ചര്‍ റയല്‍ മാഡ്രിഡ് ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിനെ നിസ്സഹായനാക്കിയിരുന്നു.
പതിനെട്ടുകാരനായ മെസിയുടെ ഗോളുകളിലധികവും പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ നിന്നുള്ളവയായിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹം കര്‍ക്കശമായി മാര്‍ക്ക് ചെയ്യപ്പെടുന്നു. വെളുത്ത വര കടക്കാന്‍ അദ്ദേഹത്തെ പ്രതിരോധക്കാര്‍ അനുവദിക്കുന്നില്ല. അവിടെയും അദ്ദേഹത്തിന്റെ തന്ത്രമെന്നാല്‍ ബോക്‌സില്‍ കയറാതെ നിറയൊഴിക്കുക എന്നതാണ്. 2011-12 സീസണില്‍ മെസി നേടിയത് 73 ഗോളുകളായിരുന്നു. ഇതില്‍ 94.52 ഗോളുകളും പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ നിന്നായിരുന്നു. പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ ഇത് വരെ അദ്ദേഹത്തെ ബാധിച്ചിട്ടില്ല. ഓരോ സീസണിലും കൂടുതല്‍ ഗോളുകളുമായി അദ്ദേഹം കളിക്കുന്നു. ലോകത്തെ വിലപിടിപ്പുളള ക്ലബുകള്‍ അദ്ദേഹത്തെ തേടിയെത്തുന്നു. ബാര്‍സയാണെങ്കില്‍ അദ്ദേഹത്തെ വിടില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. മുപ്പതാം പിറന്നാള്‍ മെസി ആഘോഷിച്ചത് കുടുംബസമേതമാണ്. മുപ്പതാം വയസ്സില്‍ അദ്ദേഹം തന്റെ ജീവിത സഖിയെ ഔദ്യോഗികമായി വിവാഹം കഴിക്കുന്നുമുണ്ട്. പുതിയ സീസണിലെ പ്രധാന ദൗത്യം അര്‍ജന്റീനയെ ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തിക്കുക എന്നതാണ്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ തപ്പിതടയുകയാണിപ്പോള്‍ അര്‍ജന്റീന.
സാംപോളി പുതിയ ദേശീയ പരിശീലകനായി വന്നതോടെ ചില മാറ്റങ്ങളെല്ലാം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഓസീസ് നഗരമായ മെല്‍ബണില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ ബ്രസീലിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളില്‍ കടന്നു കയറാമെന്ന വിശ്വാസത്തിലാണ് മെസി.

chandrika: