X

ഡോ. നജ്മ ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി ഒപ്പമുണ്ടാകും- പിന്തുണയുമായി എംകെ മുനീര്‍

കോഴിക്കോട്: കളമശ്ശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥ തുറന്നു പറഞ്ഞ ജൂനിയര്‍ ഡോക്ടര്‍ നജ്മ സലീമിന് പിന്തുണയുമായി പ്രതിപക്ഷ ഉപനേതാവ് ഡോ എംകെ മുനീര്‍. നജ്മ ഒറ്റക്കെല്ലെന്നും മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികള്‍ ഒറ്റക്കെട്ടായി ഒപ്പമുണ്ടാകുമെന്നും മുനീര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് മുസ്‌ലിംലീഗ് നേതാവിന്റെ പ്രതികരണം.

പ്രാണവായു കിട്ടാതെ യുപിയില്‍ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചപ്പോള്‍ അവിടെ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങി നല്‍കിയ ഡോക്ടര്‍ കഫീല്‍ ഖാനെ ഭരണകൂടഭീകരത എങ്ങനെ നേരിട്ടു എന്ന് നാം കണ്ടതാണ്. ഡോ. നജ്മയും ഭീകരമായ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നേരിടുന്നത്- മുനീര്‍ ചൂണ്ടിക്കാട്ടി.

തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡിന്റെ തുടക്കം മുതല്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ഈ മഹാമാരി കാലത്ത് ഇങ്ങനെയൊക്കെ പറയാമോ’എന്നതായിരുന്നു പ്രചരണം- അദ്ദേഹം ചൂണ്ടിക്കാട്ടി.

എംകെ മുനീറിന്റെ കുറിപ്പ് വായിക്കാം;

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്.ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുത് എന്ന് സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാരായവരെ കണ്ടെത്താനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുമല്ല ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്.

തിരുവനന്തപുരത്ത് രോഗിയെ പുഴുവരിച്ചതിന് അതുമായി യാതൊരു ബന്ധവുമില്ലാത്ത ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതും നാം കണ്ടതാണ്. ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചതും കോവിഡ് ചികിത്സയ്ക്കായി പോകുംവഴി ആംബുലന്‍സില്‍ പീഡനം നേരിട്ട് പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചതും രോഗി മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കാതെ ദിവസങ്ങളോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതും ഒക്കെ വീഴ്ചകളാണ്.

തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. കോവിഡിന്റെ തുടക്കം മുതല്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ഈ മഹാമാരി കാലത്ത് ഇങ്ങനെയൊക്കെ പറയാമോ’എന്നതായിരുന്നു പ്രചരണം.

മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത യുവ ഡോക്ടര്‍ നജ്മ സലിം അനീതികള്‍ ഉറക്കെ വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കില്‍ നഴ്‌സിംഗ് ഓഫീസറിന്റെ സസ്‌പെന്‍ഷനിലൂടെ എല്ലാം അവസാനിപ്പിക്കുമായിരുന്നു.

പ്രാണവായു കിട്ടാതെ യുപിയില്‍ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചപ്പോള്‍ അവിടെ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങി നല്‍കിയ ഡോക്ടര്‍ കഫീല്‍ ഖാനെ ഭരണകൂടഭീകരത എങ്ങനെ നേരിട്ടു എന്ന് നാം കണ്ടതാണ്. ഡോ. നജ്മയും ഭീകരമായ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നേരിടുന്നത്.

ഡോ. നജ്മ ഒറ്റയ്ക്കല്ല, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികള്‍ ഒറ്റക്കെട്ടായി ഡോ. നജ്മക്കൊപ്പമുണ്ടാവും;ഡോക്ടര്‍ നജ്മയുടെ കണ്ണുനീരിനു ഒപ്പമുണ്ടാവും.

Test User: