X

നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന കേസിൽ അമ്മയെയും ബന്ധുവിനെയും വെറുതെ വിട്ടു

കോഴിക്കോട്: ബാലുശ്ശേരിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന കേസിൽ അമ്മയെയും കൂട്ടു പ്രതിയായ ബന്ധുവിനെയും വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് ഉത്തരവ്. തെളിവുകളുടെ അഭാവത്തിലാണ് നടപടി.

2018 സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രസവിച്ച് മണിക്കൂറുകൾക്കുളളിൽ നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. അവിഹിത ബന്ധം പുറത്തറിയാതിരിക്കാനാണ് കൊലപാതകമെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. ബാലുശേരി സ്വദേശിയായ യുവതിയും ഇവരുടെ ബന്ധവും സുഹൃത്തുമായ യുവാവുമായിരുന്നു കേസിലെ പ്രതികള്‍.

ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന ബാലുശ്ശേരി പനങ്ങാട് സ്വദേശിയായ യുവതി ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. യുവതി ഗര്‍ഭിണിയായത് വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. കുഞ്ഞിന് ജന്മം നൽകിയത് പുറത്തറിയാതിരിക്കാന്‍ വീട്ടിൽ വച്ച് പ്രസവിച്ച ശേഷം കൊന്നുകളയാൻ ഇവർ പദ്ധതിയിട്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. സംഭവ ദിവസം വീട്ടിൽ നിന്ന് ബഹളം കേട്ട നാട്ടുകാരാണ് ബാലുശ്ശേരി പൊലീസിൽ വിവരം അറിയിച്ചത്. കുഞ്ഞിന്‍റെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു.

എന്നാൽ തെളിവുകളുടെ അഭാവത്തിൽ കോഴിക്കോട് പോക്സോ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. കൊലക്കുറ്റം, ഗൂഡാലോചന തുടങ്ങി വിവിധ വകുപ്പകൾ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു.

webdesk14: