X
    Categories: MoreViews

പേസ് വാഗ്ദാനമായി മുഹമ്മദ് സിറാജ്

രാജ്‌ക്കോട്ട്: അവന്‍ എന്നോ രാജ്യത്തിനായി കളിച്ച് കഴിഞ്ഞു. പ്രതിയോഗികളെ വിറപ്പിച്ച് എത്രയോ വിക്കറ്റുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. രാജ്യത്തെ ലോക ജേതാക്കളാക്കിക്കഴിഞ്ഞു…. 23 വയസ്സാണ് ഇപ്പോള്‍ ഇവന്റെ പ്രായം. ഈ പ്രായത്തില്‍ ഇത്രയധികം നേട്ടങ്ങള്‍ ഇവന്‍ സ്വന്തമാക്കിയോ എന്ന് നിങ്ങള്‍ക്ക് തോന്നാം- പക്ഷേ ഹൈദരാബാദിന്റെ പുത്തന്‍ ക്രിക്കറ്റ് പ്രതിഭയായ മുഹമ്മദ് സിറാജ് ഈ കാര്യങ്ങളെല്ലാം സ്വപ്‌നത്തില്‍ കണ്ട് കഴിഞ്ഞു. ഇന്നലെ രാജ്‌ക്കോട്ടിലെ മൈതാനത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 71-ാമത്തെ ടി-20 താരമായി മാറുമ്പോള്‍ സിറാജ് എന്ന ചെറുപ്പക്കാരന്‍ വളര്‍ച്ചയുടെ വലിയ ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. ആദ്യ മല്‍സരത്തില്‍ തന്നെ കിവി ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണിന്റെ വിക്കറ്റും സിറാജ് നേടി. നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങിയെങ്കിലും പലപ്പോഴും നിര്‍ഭാഗ്യവാനായിരുന്നു കന്നി മല്‍സരത്തില്‍ സിറാജ്. നല്ല പന്തുകള്‍ പലതും ബൗണ്ടറി കടന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലൂടെയാണ് സിറാജ് വളര്‍ന്നത്. അതിവേഗതയില്‍ പന്തെറിയുന്ന കൗമാര പ്രതിഭ. പ്രതിയോഗികള്‍ കടന്നാക്രമണത്തിന് മുതിരുമ്പോള്‍ പോലും ആത്മവിശ്വാസം കൈവിടാതെ പന്തെറിയുന്ന യുവതാരം. സിറാജിനെ ആദ്യം നോട്ടമിട്ടത് രാഹുല്‍ ദ്രാവിഡാണ്. ഐ.പി.എല്‍ മികവിന് ശേഷം സിറാജിനെ ഇന്ത്യന്‍ എ സംഘത്തിലേക്ക് വിളിച്ചത് ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡായിരുന്നു. അച്ചടക്കത്തിന്റെ വക്താവായ ദ്രാവിഡ് ഒരു കാര്യം മാത്രമാണ് സിറാജിനോട് പറഞ്ഞത്-നിന്റെ സ്വാഭാവിക ശൈലിയില്‍ പന്തെറിയുക. വേഗത കുറക്കരുത്. ഇഷ്ട ക്രിക്കറ്ററുടെ വാക്കുകള്‍ അതേ പടി നടപ്പിലാക്കിയ സിറാജ് ഇപ്പോള്‍ ഇന്ത്യന്‍ താരമാണ്. ആ സന്തോഷത്തിലും കൊച്ചു താരം മതി മറക്കുന്നില്ല. ഇന്നലെ പുതിയ താരത്തിന് പരിശീലകന്‍ രവിശാസ്ത്രി രാജ്യത്തിന്റെ ക്യാപ്പ് നല്‍കുമ്പോള്‍ സിറാജിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. വിരാത് കോലി ഉള്‍പ്പെടെ എല്ലാവരും ചുമലില്‍ തട്ടി അനുമോദിക്കുമ്പോഴും സിറാജിന് വിശ്വാസമാവാത്തത് പോലെ-താന്‍ രാജ്യത്തിനായാണോ കളിക്കുന്നതെന്ന്.

രാജ്യത്തിനായി എറിഞ്ഞ ആദ്യ പന്ത് തന്നെ കിവി ഓപ്പണര്‍ മാര്‍ടിന്‍ ഗപ്ടില്‍ ബൗണ്ടറി കടത്തിയപ്പോള്‍ പക്ഷേ സിറാജ് തല ഉയര്‍ത്തി നിന്നു. അടുത്ത പന്ത് ഫുള്‍ ലെംഗ്ത്തില്‍ നല്‍കി പേടിച്ച് പിന്മാറില്ലെന്ന സൂചനയും നല്‍കി. ആശിഷ് നെഹ്‌റയെ പോലെ ഒരാള്‍ ഒഴിച്ചിട്ട കസേരയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് സിറാജിന് വ്യക്തമായി അറിയാം. നെഹ്‌റ കഠിനാദ്ധ്വാനിയായിരുന്നു. ഏത് സാഹചര്യത്തിലും ആത്മാര്‍ത്ഥമായി പന്തെറിയുന്ന ശൈലിക്കാരനാണ് നെഹ്‌റ. ആ മികവിലാണ് അദ്ദേഹം ദീര്‍ഘകാലം ദേശീയ ടീമില്‍ ഇടം നിലനിര്‍ത്തിയത്. ഈ ആത്മാര്‍ത്ഥയെ സിറാജ് ഇഷ്ടപ്പെടുന്നു. അങ്ങനെ വളരാനാണ് അവന്റെയും താല്‍പ്പര്യം.

ഓട്ടോ റിക്ഷാ ഡ്രൈവറുടെ മകനാണ് സിറാജ്. ജനിച്ചതും വളര്‍ന്നതും കളി പഠിച്ചതും ദരിദ്രമായ സാഹചര്യത്തില്‍. സ്‌ക്കൂള്‍ ക്രിക്കറ്റിലൂടെ വളര്‍ന്ന അസ്ഹറുദ്ദീന്റെ നാട്ടുകാരന് ബ്രേക്കായത് ആഭ്യന്തര ക്രിക്കറ്റാണ്. രജ്ഞി ട്രോഫി ക്രിക്കറ്റിലെ മികവില്‍ ഐ.പി.എല്‍ ആരവങ്ങളിലെത്തി. 2016-17 രജ്ഞി സീസണില്‍ 41 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2.6 കോടിക്കാണ് സിറാജിനെ ടീമിലെടുത്തത്. വലിയ കാശ് മുടക്കിയതിനുളള പ്രതിഫലവും ടീമിന് സിറാജ് തിരിച്ചുനല്‍കി-കളിച്ച എല്ലാ മല്‍സരങ്ങളിലും ഉജ്ജ്വല ബൗളിംഗ് പ്രകടനമായിരുന്നു യുവതാരത്തിന്റേത്.

ഇന്ത്യന്‍ എ ടീമില്‍ കളിച്ചത് മുതല്‍ ദേശീയ നിരയില്‍ എത്തുമെന്ന് സിറാജിന് അറിയാമയിരുന്നു. ദ്രാവിഡ് സാറാണ് തന്റെ ആത്മവിശ്വാസം ഉയര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ടീമിലെത്തിയത് മുതല്‍ അദ്ദേഹം വ്യക്തിഗതമായി തന്നെ എന്നെ പരിഗണിച്ചു. ഒരു സാഹചര്യത്തിലും ബൗളിംഗ് ആക്ഷന്‍ മാറ്റേണ്ടതില്ലെന്ന് ഉപദേശിച്ചു. കഠിനാദ്ധ്വാനം റിസല്‍ട്ട് തരുമെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സത്യമായിരിക്കുന്നതെന്നും സിറാജ് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ചായ ഭാരത് അരുണിനും സിറാജിന്റെ വളര്‍ച്ചയില്‍ പങ്കുണ്ട്. ഇന്ത്യന്‍ സീനിയര്‍ സംഘത്തിലെ ഭുവനേശ്വര്‍, ആശിഷ് നെഹ്‌റ എന്നിവരെല്ലാം വലിയ പ്രോല്‍സാഹനമാണ് നല്‍കുന്നതെന്നും സിറാജ് പറഞ്ഞു. ആദ്യ മല്‍സരം നല്‍കുന്നത് വലിയ വിശ്വാസമാണെന്നും യുവ സീമര്‍ വ്യക്തമാക്കി

chandrika: