X

നജീബ് അഹമ്മദ് തിരോധാനക്കേസ്: കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് ഹൈക്കോടതി അനുമതി നല്‍കി

ന്യൂഡല്‍ഹി: ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം സംബന്ധിച്ച കേസില്‍ അന്വേഷണം അവസാനിപ്പിച്ചുള്ള റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. രണ്ടുവര്‍ഷം മുമ്പാണ് സര്‍വ്വകലാശാലയില്‍ നിന്നും നജീബ് അഹമ്മദിനെ കാണാതാവുന്നത്.

അന്വേഷണച്ചുമതലയില്‍നിന്നു സി.ബി.ഐയെ നീക്കി പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്ന നജീബിന്റെ മാതാവിന്റെ ആവശ്യം ജസ്റ്റിസുമാരായ എസ്.മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ച് തള്ളി. സി.ബി.ഐ റിപ്പോര്‍ട്ട് ലഭിക്കാനായി നജീബിന്റെ മാതാവിനു വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. മകനെ കണ്ടെത്താന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് 2016-ല്‍ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് ഹൈക്കോടതിയെ സമീപിച്ചത്.

2016 ഒക്ടോബര്‍ 15-നാണ് ജെ.എന്‍.യു ക്യാംപസിലെ മഹി മാണ്ഡവി ഹോസ്റ്റലില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ നജീബിനെ കാണാതായത്. ഡല്‍ഹി പൊലീസ് അന്വേഷിച്ച കേസ് ഒരു വര്‍ഷം മുന്‍പ് സി.ബി.ഐ ഏറ്റെടുത്തെങ്കിലും നജീബിനെ കണ്ടെത്താന്‍ സാധിച്ചില്ല. കാണാതാവുന്നതിന്റെ തലേദിവസം എ.ബി.വി.പി പ്രവര്‍ത്തകരായ ചിലരും നജീബുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. കേസില്‍ സംശയിച്ചിരുന്ന ഒമ്പത് വിദ്യാര്‍ഥികളെ അന്വേണസംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല.

chandrika: