X

വ്യോമസേന വിമാനാപകടം ; പതിമൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് മരിച്ച 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും തിരച്ചിലില്‍ വീണ്ടെടുത്തു. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചു.

മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എ.എന്‍.32 ചരക്കുവിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി മുന്‍പ് സ്ഥിരീകരിച്ചിരുന്നു.
അരുണാചലിലെ ലിപോ മേഖലയില്‍ ചൊവ്വാഴ്ച വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വ്യോമസേന അറിയിച്ചിരുന്നു. എട്ടു ദിവസത്തോളം നീണ്ട തിരിച്ചിലിനൊടുവിലാണ് വിമാനം കണ്ടെത്തിയത്.
വിമാനം തകര്‍ന്ന് വീണ പ്രദേശത്തേക്ക് ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പാരച്യൂട്ടുകള്‍ ഉപയോഗിച്ചാണ് ആളുകളെ ഇറക്കിയത്. ഇന്നലെ തന്നെ സംഘം ഇങ്ങോട്ടേക്കെത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവെച്ച് ഇന്ന് പുലര്‍ച്ച വീണ്ടും ശ്രമം നടത്തുകയായിരുന്നു.
തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ്കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പ്പറല്‍ എന്‍.കെ. ഷരിന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.

web desk 3: