X

പാര്‍ശ്വവല്‍കൃതരുടെ ശബ്ദമുയര്‍ത്തി ‘കചടതപ’യ്ക്ക് സമാപനം

പാര്‍ശ്വവല്‍കൃതരുടെ പ്രാതിനിധ്യവും അസഹിഷ്ണുതയുടെ കാലത്തെ സാഹിത്യവും മുഖ്യ പ്രമേയമായി കോഴിക്കോട് കടപ്പുറത്ത് അഞ്ച് ദിവസമായി നടക്കുന്ന കചടതപ സാഹിത്യോത്സവത്തിന് സമാപനമായി. രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്‍റേയും ഹൃദയത്തില്‍ ഫാസിസം പടര്‍ന്ന് കയറുന്നുണ്ടെന്ന് സമാപന ദിവസത്തെ സെഷനില്‍ പങ്കെടുത്തു കൊണ്ട് എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യയിലെ വര്‍ത്തമാന കാലത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയെ കുറിച്ച് ആശങ്കപ്പെട്ട അദ്ദേഹം എഴുത്താണ് തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും വേദിയില്‍ പറയുകയുണ്ടായി. ചലച്ചിത്ര താരങ്ങളായ ഇര്‍ഷാദ്, അഞ്ജലി അമീര്‍, എഴുത്തുകാരന്‍ ജമാല്‍ കൊച്ചങ്ങാടി തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

സിയാവുദ്ദീൻ സർദാറിന്റെ ‘ഇസ്‌ലാം ജിഹാദീഹിംസക്കുമപ്പുറം’
കാഞ്ച ഐലയ്യയുടെ ‘ശൂദ്ര ഇടങ്ങൾ’ എന്നിവയുടെ മലയാള പരിഭാഷകള്‍ കചടതപയുടെ വേദിയില്‍ പ്രകാശനം ചെയ്യപ്പെട്ടു. ഷഫീഖ് സുബൈദ ഹക്കീം,ജിന്‍സി ബാലകൃഷ്ണന്‍ എന്നിവരാണ് പുസ്തകങ്ങളുടെ പരിഭാഷ നിര്‍വ്വഹിച്ചത്. ഡോ. വി അബ്ദുല്‍ ലത്തീഫ് മോഡറേറ്ററ് ചെയ്ത പുസ്തക ചര്‍ച്ചയില്‍
ഡോ. ഷംഷാദ് ഹുസൈന്‍, ഡോ. ഔസാഫ് അഹ്സന്‍, ഡോ. ഡി അനില്‍ കുമാര്‍, ഷഫീഖ് സുബൈദ ഹക്കീം എന്നിവര്‍ സംസാരിച്ചു.

ഇസ്‌ലാമിക ചരിത്രത്തിലെ വിമർശന സൈദ്ധാന്തികതയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്ന കൃതിയാണ് ഇസ്ലാം ജിഹാദീഹിംസക്കുമപ്പുറം. ഇന്ത്യൻ ജാതിവ്യവസ്ഥയിൽ ശൂദ്രർ എങ്ങനെ അടയാളപ്പെടുന്നു എന്നതിനൊപ്പം വർത്തമാനകാലത്ത് അതെങ്ങനെ നിലനിൽക്കുന്നു എന്നതിലേക്കും വെളിച്ചം വീശുന്ന കൃതിയാണ് ശൂദ്ര ഇടങ്ങള്‍. (പ്രസാധനം: ഒലിവ് പബ്ളിക്കേഷന്‍സ്)

കചടതപയിലെ അക്കാദമിക് സെഷന്‍റെ അഞ്ചാം ദിവസത്തെ പ്രബന്ധാവതരണങ്ങള്‍ കോഴിക്കോട് ബീച്ചിലെ മര്‍ച്ചന്‍റ് നേവി ക്ളബ്ബിലാണ് നടന്നത്. അരികുവല്‍ക്കരിക്കപ്പെട്ട വിവിധ സമൂഹങ്ങളുടെ ചരിത്രത്തേയും സാമൂഹ്യ ജീവിതത്തേയും വൈജ്ഞാനിക തലത്തില്‍ വിശകലനം ചെയ്യുന്ന മൂന്ന് പ്രബന്ധങ്ങള്‍ ഇന്ന് അവതരിപ്പിക്കപ്പെട്ടു.

കോ-കരിക്കുലര്‍ പ്രവര്‍ത്തനങ്ങളില്‍ കാഴ്ചാ വൈകല്യമുള്ള കുട്ടികളുടെ പങ്കാളിത്തത്തെ കുറിച്ച് കോഴിക്കോട്ടെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനമാണ് ഗവേഷകനായ മുഹമ്മദ് അഫ്സല്‍ അവതരിപ്പിച്ചത്.
കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും കാഴ്ചാ പരിമിതിയുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തിന്‍റെ തോതും സംയോജിത വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യവും ഈ പ്രബന്ധം പരിശോധിക്കുകയുണ്ടായി.

ദളിത് സ്ത്രീ- കാവ്യഭാഷയും സ്വത്വവും എന്ന വിഷയത്തില്‍ ഡോ. അനില്‍ കുമാറും, മലബാറിലെ മുസ്ലീം ബാര്‍ബര്‍മാരുടെ ഉത്ഭവത്തെ ആസ്പദമാക്കി സഫ്വാന്‍ അമീറും പ്രബന്ധാവതരണം നടത്തി. ദളിത് സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളും വേര്‍തിരിവുകളും അനില്‍ കുമാര്‍ വിശകലനം ചെയ്തു. ബാര്‍ബര്‍ ജോലി ചെയ്യുന്ന മുസ്ലീങ്ങളുടെ ചരിത്രത്തെ പുനര്‍വിചിന്തനം ചെയ്ത് കൊണ്ടാണ് സഫ്വാന്‍ അമീര്‍ വിഷയത്തെ സമീപിച്ചത്.
ഡോ. ഷംഷാദ് ഹുസൈന്‍ മോഡറേറ്റ് ചെയ്ത സെഷനില്‍ ഡോ. ഔസാഫ് അഹ്സന്‍ മുഖ്യാതിഥിയായി.

ഫോട്ടോഗ്രാഫിയിലെ സമഗ്ര മാറ്റങ്ങളെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഷഫീഖ് താമരശ്ശേരി, സതി ആര്‍.വി, മുസ്തഫ പി എന്നിവര്‍ പങ്കെടുത്തു.സമാപനത്തോടനുബന്ധിച്ച് അഹ്സാന്‍ ഹൗസ് ജാംസിന്‍റെ സംഗീത നിശയും അരങ്ങേറി. മലയാളത്തിന് പരിചിതമല്ലാത്ത സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിന്നുള്ള നാല് ആത്മകഥാപരമായ പുസ്തകങ്ങളും മൂന്ന് പരിഭാഷകളും ഫെസ്റ്റില്‍ പ്രകാശനം ചെയ്യപ്പെട്ടു. കലാ, സാഹിത്യ, വൈജ്ഞാനിക മേഖലകളില്‍ നിന്നുള്ള അമ്പതിലധികം വിദഗ്ദ്ധര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു. ഒലിവ് പബ്ളിക്കേഷനാണ് സാഹിത്യോത്സവത്തിന്‍റെ സംഘാടകര്‍.

web desk 3: