X
    Categories: CultureMoreViews

നിപ്പ: കോഴിക്കോട് എല്ലാ പൊതുപരിപാടികള്‍ക്കും കളക്ടറുടെ വിലക്ക്

കോഴിക്കോട്: നിപ്പാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികള്‍ക്കും കളക്ടര്‍ വിലക്കേര്‍പ്പെടുത്തി. മെയ് 31 വരെയാണ് വിലക്കുള്ളത്. ജില്ലയില്‍ ഒരിടത്തും പൊതുപരിപാടികള്‍ നടത്താന്‍ പാടില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശം. കുട്ടികളുടെ ട്യൂഷന്‍ ക്ലാസുകള്‍, മറ്റ് ട്രെയ്‌നിങ് ക്ലാസുകള്‍ എന്നിവയും നടത്താന്‍ പാടില്ലെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. മെയ് 31 വരെയുള്ള കോഴിക്കോട് ജില്ലയിലെ പി.എസ്.സി പരീക്ഷകളും കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റിവെച്ചു. അങ്കണവാടികളും മെയ് 31 വരെ പ്രവര്‍ത്തിക്കരുതെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

അതിനിടെ നിപ്പ വൈറസ് ബാധയേറ്റ് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. രോഗബാധയേറ്റ് മരിച്ച സഹോദരങ്ങളായ സ്വാലിഹിന്റേയും സാബിത്തിന്റേയും പിതാവ് ചങ്ങരോത്ത് സൂപ്പിക്കട മൂസ മൗലവി (62) യാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചത്. ആദ്യ ഘട്ടത്തില്‍ രോഗം പിടിപെട്ടവരില്‍ ഒരാളാണ് മൂസ മൗലവി. ഇദ്ദേഹത്തിന്റെ മക്കളായ സാബിത്ത് മെയ് അഞ്ചിനും സ്വാലിഹ് കഴിഞ്ഞ വെള്ളിയാഴ്ചയുമാണ് മരണപ്പെട്ടത്.

ഇവരുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ചത്ത വവ്വാലിനെ കണ്ടെത്തിയിരുന്നത്. ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കഴിഞ്ഞ ദിവസം നാലുപേര്‍ സ്വകാര്യ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരില്‍ ഒരാളാണ് ഇന്ന് മരിച്ച മൂസ. നിലവില്‍ പനി ബാധിച്ച് മുന്നുപേര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: