X
    Categories: CultureMoreNewsViews

കെ.എ.എസ്: ദളിത് പിന്നോക്ക സംവരണ അട്ടിമറി അനീതി: മുസ്‌ലിം ലീഗ്

കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുമ്പോള്‍ ദളിത് പിന്നോക്ക സമുദായങ്ങള്‍ക്ക് മൂന്ന് സ്ട്രീമിലും സംവരണം നടപ്പാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഭരണഘടനയെ നോക്കുകുത്തിയാക്കി സംവരണം അട്ടിമറിക്കുന്നത് കടുത്ത അനീതിയാണ്. നിയമപരമായും രാഷ്ട്രീയമായും ഇക്കാര്യത്തില്‍ നീതിക്കായി മുന്നിലുണ്ടാവും. ഹര്‍ത്താലിന്റെ മറവില്‍ ബി.ജെ.പി നടത്തുന്ന അക്രമങ്ങളെയും പേരാമ്പ്രയില്‍ പള്ളി ആക്രമിച്ച സി.പി.എം നിലപാടിനെയും യോഗം അപലപിച്ചു. പൊലീസ് നിഷ്‌ക്രിയത്വം അക്രമങ്ങളും സംഘര്‍ഷങ്ങളും വര്‍ധിക്കുന്നതിനും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കും വഴിവെച്ചു. കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുളള ബോധപൂര്‍വ്വ ശ്രമമാണ് നടക്കുന്നതെന്നും യോഗം വിലയിരുത്തി. മുസ്‌ലിംലീഗ് സ്ഥാപക ദിനമായ മാര്‍ച്ച് 10ന് വിപുലമായ സമ്മേളനം ആലപ്പുഴയില്‍ നടത്തും. ബാഫഖി തങ്ങള്‍ അനുസ്മരണം 19ന് കോഴിക്കോട്ട് നടത്തും. മുസ്‌ലിംലീഗ് ജില്ലാ വാര്‍ഷിക കൗണ്‍സിലുകള്‍ ഫെബ്രുവരി 28ന് മുമ്പായി വിളിച്ചു ചേര്‍ക്കണം. വിവിധ ജില്ലകളിലെ തിയതികള്‍: കണ്ണൂര്‍ ഫെബ്രുവരി 14, വയനാട്-ഫെബ്രുവരി 16, കോഴിക്കോട്-ഫെബ്രുവരി 28, പാലക്കാട്-ഫെബ്രുവരി 16, തൃശൂര്‍-ഫെബ്രുവരി 9, എറണാകുളം-ഫെബ്രുവരി 16, ആലപ്പുഴ-ഫെബ്രുവരി-18, ഇടുക്കി-ഫെബ്രുവരി-16, കോട്ടയം-ഫെബ്രുവരി 18, പത്തനംതിട്ട-ഫെബ്രുവരി 16, കൊല്ലം-ഫെബ്രുവരി 18, തിരുവനന്തപുരം- ഫെബ്രുവരി 20. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്‍ഹാജി, സി മോയിന്‍കുട്ടി, കെ കുട്ടി അഹമ്മദ് കുട്ടി, പി.എം.എ സലാം, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ.എസ് ഹംസ, അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, സൈനുല്‍ ആബിദ് തങ്ങള്‍ എം.എല്‍.എ, സി.എച്ച് റഷീദ്, ബീമാപള്ളി റഷീദ്, പി.എം സാദിഖലി, സി.പി ചെറിയമുഹമ്മദ് സംസാരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: