X

തോല്‍വി, കുഴല്‍പണം: ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്

 

നിയമസഭാ തെരഞ്ഞെടുപ്പിലെ ഗംഭീര തോല്‍വിക്ക് ശേഷം കുഴല്‍പണ കേസിലും പാര്‍ട്ടി പ്രതി സ്ഥാനത്തായതോ ടെ ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് #ാകെയുള്ള ഒരു സീറഅറ നഷ്ടമായിരുന്നു. വോട്ട് കച്ചവടത്തില്‍ പക്ഷേ ഒന്നാം സ്ഥാനം നേടാനായി. അതിന് പിറകെയാണ് കൊടകര കുഴല്‍പണ കേസില്‍ പാര്‍ട്ടി തന്നെ പ്രതിസ്ഥാനത്തായത്. ഇന്നലെ തൃശൂരിലെ ഹോട്ടല്‍ ജീവനക്കാരന്‍ നല്‍കിയ മൊഴിയിലുടെ കോടികള്‍ വന്നത് പാര്‍ട്ടിയുടെ അറിവിലാണെന്ന് വ്യക്തമായി. ഇനി സംസ്ഥാന നേതാക്കളെ പൊലീസ് ചോദ്യം ചെയ്യാന്‍ പോവുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്ന റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ നിലനില്‍ക്കുന്ന കലാപം രൂക്ഷമാക്കും. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിസോറാ ം രാജ്ഭവന്‍ നിഷേധിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്നത് പകല്‍ പോലെ വ്യക്തം.

കേരളത്തിലുണ്ടായ കനത്ത തിരിച്ചടിയില്‍ ദേശീയ നേതൃത്വം നേരത്തേ തന്നെ കടുത്ത നിരാശയിലായിരുന്നു. പണത്തിന് പണവും ആള്‍ക്ക് ആളെയും കൈയും കണക്കുമില്ലാതെ നല്‍കിയിട്ടും ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാള്‍ മോശപ്പെട്ട പ്രകടനമാണ് ഇത്തവണ ബി.ജെ.പി നടത്തിയിരുന്നത്. നരേന്ദ്ര മോദിയും അമിത് ഷായുമുള്‍പ്പെടെയുള്ള സകല നേതാക്കളും പല തവണ സംസ്ഥാനത്തെത്തിയിട്ടും അതിന്റെയൊന്നും ഗുണഫലങ്ങളുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടേതുള്‍പ്പെടെയുള്ള പൊതുയോഗങ്ങളില്‍ ആളില്ലാതിരുന്നത് അന്നേ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. അമിത് ഷായുടെ പൊതുയോഗത്തിലൊന്ന് നിശ്ചയിച്ചിരുന്ന തലശ്ശേരിയിലെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിപ്പോയത് ദേശീയ നേതൃത്വത്തിന്റെ കടുത്ത അസംതൃപ്പതിക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട് അതീവ ഗൗരവത്തിലെടുക്കാനും അതിന്‍മേല്‍ തുടര്‍നടപടികള്‍ ഉണ്ടാവാനും സാധ്യതയുണ്ട്.

കെ.സുരേന്ദ്രന്‍, വി. മുരളീധരന്‍ കൂട്ടുകെട്ടിനെതിരെ മുതിര്‍ന്ന നേതാക്കളെല്ലാം പടയൊരുക്കത്തിലാണ്. സീറ്റ് നിര്‍ണയത്തില്‍ വിജയസാധ്യതയേക്കാള്‍ വ്യക്തിതാല്‍പര്യങ്ങളാണ് പരിഗണിക്കപ്പെട്ടതെന്ന ആക്ഷേപം ഇവരില്‍ പലരും നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. സി.കെ പത്മനാഭനും കൃഷ്ണദാസുമുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം തുറന്നിടിക്കുകയും ചെയ്തിരുന്നു. കെ. സുരേന്ദ്രന്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചതും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് അവസരം നിഷേധിക്കാന്‍ സംസ്ഥാന പ്രസിഡന്റ് അവസാന നിമിഷം വരെ ശ്രമിച്ചതുമെല്ലാം തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് പോലും പാര്‍ട്ടിയിലെ വിഭാഗീയത തുറന്നു കാണിക്കാനിടയാക്കിയിരുന്നു. സുരേന്ദ്രന്റെ ധിക്കാര സമീപനമാണ് പാര്‍ട്ടിയെ ഈ നിലയിലെത്തിച്ചതെന്നും ഈ സമീപനത്തിന് അദ്ദേഹത്തിന് പിന്തുണ നല്‍കുന്നത് വി.മുരളീധരനാണെന്നുമാണ് എതിര്‍ പക്ഷത്തിന്റെ ആക്ഷേപം.

എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകുന്നതില്‍ സംസ്ഥാന നേത്യത്വം പരാജയപ്പെട്ടു എന്ന വിലയിരുത്തലാണ് ആര്‍.എസ്.എസിനുമുണ്ടായിരുന്നത്. ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് തങ്ങളുടെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ആര്‍.എസ്.എസ് സുരേന്ദ്രനോട് പ്രവര്‍ത്തന ശൈലി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഏതായാലും മുതിര്‍ന്ന നേതാക്കളുടെയും ആര്‍.എസ്.എസിന്റെയുമെല്ലാം അസംതൃപ്തിയുമെല്ലാമാണ് സംസ്ഥാന നേതൃത്വത്തിനെതിരായ റിപ്പോര്‍ട്ടിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനൊപ്പമാണ് കോടികളുടെ കുഴല്‍പ്പണം പിടിക്കപ്പെട്ടതും പാര്‍ട്ടി പ്രതിസ്ഥാനയത്തും.

web desk 3: