X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങി സര്‍ക്കാറിന്റേത് കുറ്റകരമായ നിസ്സംഗത: മുസ്‌ലിം ലീഗ്

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധിക്കു ശേഷം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് മുടങ്ങിക്കിടക്കുകയാണെന്നും, കേരളത്തില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരിക്കുകയാണെന്നും, ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ നിസംഗതയാണെന്നും മുസ്്‌ലിംലീഗ്.

തുടര്‍ ചര്‍ച്ച സര്‍ക്കാറിന്റെ തട്ടിപ്പ്

തുടര്‍ ചര്‍ച്ചകള്‍, വിദഗ്ധ സമിതി, നിയമോപദേശം തുടങ്ങിയ മുഖ്യമന്ത്രിയുടെ സ്വയം പ്രഖ്യാപിത നയങ്ങള്‍ കാര്യങ്ങളെ വൈകിപ്പിച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നതിന് മാത്രമെ ഉതകുകയുള്ളു. സര്‍വകക്ഷി യോഗത്തില്‍ മുസ്‌ലിംലീഗ് കൃത്യമായും ആവശ്യപ്പെട്ടിരുന്നത് നൂറു ശതമാനവും മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അര്‍ഹമായ പദ്ധതികള്‍ അങ്ങനെ തന്നെ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്. സച്ചാര്‍ ശിപാര്‍ശ പ്രകാരമുള്ള സ്‌കീമുകള്‍ നടപ്പാക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രശ്‌നത്തെ സങ്കീര്‍ണമാക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്.

പാലോളി കമ്മിറ്റിആദ്യത്തെ വഞ്ചന

സച്ചാര്‍ കമ്മിറ്റി തന്നെ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചിരിക്കെ, പാലൊളി കമ്മിറ്റി രൂപീകരിച്ചത് ആദ്യത്തെ വഞ്ചനയാണ്. 80:20 അനുപാതം കൊണ്ടു വന്നത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കി. മുസ്‌ലിം ന്യൂനപക്ഷത്തിന് കിട്ടിക്കൊണ്ടിരുന്ന ആനൂകൂല്യം പേരുമാറ്റിയെന്നു മാത്രമല്ല, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിംകള്‍ക്ക് വേണ്ടി നടപ്പിലാക്കേണ്ട പദ്ധതി ന്യൂനപക്ഷത്തിന്റേത് മൊത്തത്തിലുള്ളതാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു. ഈ അപരാധങ്ങളാണ് കോടതി വിധിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൊതുവായി പദ്ധതികള്‍ കൊണ്ടു വരുന്നതിന് മുസ്‌ലിംലീഗ് എതിരല്ല. അത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് എടുത്തുമാറ്റി കൊണ്ടാവരുത്. മുസ്‌ലിംലീഗ് എന്നും മത സൗഹാര്‍ദം നിലനിര്‍ത്താന്‍ ശ്രമിച്ച പ്രസ്ഥാനമാണ്. അതിന്റെ സംരക്ഷണത്തിനായി വിലപ്പെട്ട സംഭാവനകളാണ് പാര്‍ട്ടി ചെയ്തിട്ടുള്ളതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും പൊതുവായി ആനുകൂല്യം നല്‍കുമ്പോള്‍ അത് ജനസംഖ്യാനുപാതികമായി നല്‍കാവുന്നതാണ്. ഈ കാര്യങ്ങളെല്ലാം വിശദമായി മുസ്‌ലിംലീഗ് യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവരുടേതായ ഒരു നിര്‍ദേശവും മുന്നോട്ടുവെക്കാതെ മൗനം പാലിക്കുകയായിരുന്നു.

അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന മുസ്‌ലിംകളോടുള്ള വഞ്ചനാപരമായ നിലപാട് സര്‍ക്കാര്‍ തിരുത്തണം. മുസ്‌ലിം നൂന്യനപക്ഷത്തിനുള്ള പദ്ധതികള്‍ തകിടം മറിച്ചതിനെ തുടര്‍ന്നുണ്ടായ വേദനാജനകമായ സാരചര്യങ്ങളില്‍ ചര്‍ച്ച ചെയ്ത പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. യു.പി.എ ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെല്ലാം സച്ചാര്‍ കമ്മിറ്റി നിര്‍ദേശം നടപ്പിലാക്കിയിരുന്നു. അത് പ്രകാരം ആനുകൂല്യ വിതരണം നടക്കുന്നുമുണ്ട്. കേരളത്തില്‍ മാത്രം ഇത് മുടങ്ങുന്നത് അതീവ ഗുരുതരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കോടതിവിധി സൃഷ്ടിച്ചത്വലിയ പ്രതിസന്ധി

80: 20 അനുപാതം റദ്ദാക്കിയ കോടതി വിധി സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കോടതി വിധിയോടെ സംസ്ഥാനത്ത് ആനുകൂല്യ വിതരണം പൂര്‍ണമായും നിശ്ചലമായി. മുഖ്യമന്ത്രി പറയുന്ന സമിതിയുടെ ആവശ്യം തന്നെയില്ല. ഇന്ത്യയിലെ മുസ്ലിം പിന്നാക്കാവസ്ഥ സച്ചാര്‍ കമ്മിറ്റി പഠിച്ചതാണ്. പാലൊളി കമ്മിറ്റി കേരളത്തിലെ സ്ഥിതിയും പഠിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാക്ക ക്ഷേമ പദ്ധതി റദ്ദാക്കുന്നത് മുസ്ലിം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

 

web desk 3: