X

ഓഹരി തട്ടിപ്പ്: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് അദാനി ഗ്രൂപ്പ്

ഓഹരി തട്ടിപ്പില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് അദാനി ഗ്രൂപ്പ്. 413 പേജുള്ള കത്തിലാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ആരോപണങ്ങള്‍ രാജ്യത്തിന് എതിരായ ആസൂത്രിത അക്രമാണ്. കണ്ടെത്തല്‍ ഇന്ത്യയുടെ ജനാധിപത്യത്തിനും വികസനത്തിനും ഭരണഘടനയ്ക്കും എതിരാണ്.

ആരോപണങ്ങള്‍ ഷോട്ട് സെല്ലറുടെ കെട്ടുകഥകളാണെന്നും ഹിന്‍ഡന്‍ബര്‍ഗ് കമ്ബനിക്ക് നല്‍കിയ മറുപടിയില്‍ അദാനി പറയുന്നു. ആരോപണത്തില്‍ അദാനി ഗ്രൂപ്പിനെ വെല്ലുവിളിച്ച്‌ ഹിഡന്‍ ബര്‍ഗ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. തങ്ങളുന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും അദാനി ഗ്രൂപ്പിന് പരാതി ഫയല്‍ നല്‍കാമെന്നും ഹിഡന്‍ബര്‍ഗ് അറിയിച്ചു. ഓഹരിമൂല്യം പെരുപ്പിച്ച്‌ കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കന്‍ ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച്‌ സ്ഥാപനമായ ഹിഡന്‍ബര്‍ഗിന്റെ കണ്ടെത്തല്‍. എന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് ഹിഡന്‍ബര്‍ഗ് രംഗത്തെത്തിയത്.

തങ്ങളുന്നയിച്ച 88 ചോദ്യങ്ങളില്‍ ഒന്നിന് പോലും അദാനി ഗ്രൂപ്പ് മറുപടി പറഞ്ഞിട്ടില്ല. രണ്ട് വര്‍ഷത്തെ ഗവേഷണത്തെയാണ് ചെറുതായി കാണുന്നത്. കണ്ടെത്തലില്‍ ഉറച്ച്‌ നില്‍ക്കുന്നെന്നും അദാനിഗ്രൂപ്പിന് അമേരിക്കയില്‍ പരാതി ഫയല്‍ ചെയ്യാമെന്നും ഹിഡന്‍ബര്‍ഗ് തിരിച്ചടിച്ചു.അതേസമയം, ഹിഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് കനത്ത പ്രഹരമാണ് അദാനിഗ്രൂപ്പിന് ഓഹരി വിപണിയില്‍ ഉണ്ടാക്കിയത്. ഒറ്റ ദിവസം കൊണ്ട് 90,000 കോടിയുടെ നഷ്ടമാണ് ഓഹരി വിപണയില്‍ ഉണ്ടായത്.

webdesk12: