X

നെയ്മറിന് രണ്ടു കളികളില്‍ വിലക്ക്; അല്‍വാരോയ്‌ക്കെതിരെ അന്വേഷണം

പാരിസ്: മാഴ്‌സ താരം അല്‍വാരോ ഗോണ്‍സാലസുമായുള്ള കൈയാങ്കളിയില്‍ പിഎസ്ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് രണ്ടു കളികളില്‍ വിലക്ക്. വംശീയാധിക്ഷേപത്തില്‍ അല്‍വാരോയ്‌ക്കെതിരെ അന്വേഷണം നടത്തുമെന്നും ലീഗ് വണ്‍ സംഘാടകര്‍ അറിയിച്ചു.

പിഎസ്ജി 1-0ന് തോറ്റ കളിയില്‍ ഇരു ടീമിലേയുമായി അഞ്ച് കളിക്കാരാണ് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തേക്ക് പോയത്. പിഎസ്ജി പ്രതിരോധ നിര താരം ലെയ്വിന്‍ കുര്‍സാവക്ക് ആറ് മത്സരങ്ങളിലാണ് വിലക്കേര്‍പ്പെടുത്തിയത്. മാഴ്‌സെ ഡിഫന്റര്‍ ജോര്‍ദാന്‍ അമാവിക്ക് മൂന്ന് മത്സരങ്ങളില്‍ നിന്നും വിലക്ക് വന്നു.

ചുവപ്പുകാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് പിഎസ്ജിയുടെ മെറ്റ്‌സിനെതിരായ മത്സരം നെയ്മര്‍ക്ക് നഷ്ടമായിരുന്നു. സെപ്തംബര്‍ 27ന് നടക്കുന്ന പിഎസ്ജിയുടെ സ്റ്റെഡ് ഡെ റെയിംസിന് എതിരായ മത്സരത്തോടെയാവും നെയ്മര്‍ ടീമിലേക്ക് തിരികെ എത്തുക.

മാഴ്‌സെയുടെ സ്‌ട്രൈക്കര്‍ ബെനെഡെറ്റോയ്ക്ക് ഒരു കളിയില്‍ വിലക്കേര്‍പ്പെടുത്തി. മഞ്ഞക്കാര്‍ഡ് കണ്ട പിഎസ്ജിയുടെ അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയയോട് ലീഗിന്റെ ഡിസിപ്ലിനറി കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാവാനും നിര്‍ദേശമുണ്ട്.

അല്‍വാരോ തന്നെ വംശീയമായി അധിക്ഷേപിച്ചതായാണ് നെയ്മറുടെ ആരോപണം. അല്‍വാരോയുടെ കരണത്തടിക്കാത്തതിലാണ് തനിക്ക് കുറ്റബോധമെന്നും നെയ്മര്‍ പറഞ്ഞിരുന്നു. ആരോപണം അല്‍വാരോ നിഷേധിക്കുകയാണ്.

Test User: