X

ബ്രസീല്‍ താരം നെയ്മറിന്റെ വില വെട്ടിക്കുറച്ച് പി.എസ്.ജി

പാരിസ്: റെക്കോര്‍ഡ് വിലക്ക് പി.എസ്.ജിയിലെത്തിയ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പുതിയ തട്ടകം തേടുന്നു. മറ്റൊരു ക്ലബ്ബിലേക്കു പോകണമെന്ന ബ്രസീല്‍ താരത്തിന്റെ ആഗ്രഹത്തോട് ഒടുവില്‍ ക്ലബ്ബിനും അനുകൂലമനോഭാവമാണുള്ളത്. ഇതേത്തുടര്‍ന്നു നെയ്മറുടെ കൈമാറ്റത്തുക പി.എസ്.ജി വെട്ടിക്കുറച്ചു. ഒരു ഘട്ടത്തില്‍ നെയ്മറിനായി 300 ദശലക്ഷം യൂറോ (ഏകദേശം 2302 കോടി രൂപ) ആവശ്യപ്പെട്ടിരുന്ന ഫ്രഞ്ച് ക്ലബ് ഇപ്പോള്‍ നെയ്മറുടെ വില 180 ദശലക്ഷം യൂറോയായി (ഏകദേശം 1380 കോടി രൂപ) കുറച്ചു.

നെയ്മറുടെ മുന്‍ ക്ലബ് ബാര്‍സിലോണയാണു ആവശ്യക്കാരായി ഒന്നാമതുള്ളത്. നെയ്മറെ ടീമിലെടുക്കാന്‍ റയല്‍ മഡ്രിഡ് പ്രസിസന്റ് ഫ്‌ലോറന്റീനോ പെരേസിനും തല്‍പര്യമുണ്ടെങ്കിലും താരത്തെ വേണ്ടെന്ന നിലപാടിലാണു പരിശീലകന്‍ സിനദിന്‍ സിദാന്‍. 2017ല്‍ ലോക റെക്കോര്‍ഡ് തുകയായ 222 ദശലക്ഷം യൂറോയ്ക്കാണു (ഏകദേശം 1700 കോടി രൂപ) നെയ്മര്‍ ബാര്‍സിലോനയില്‍നിന്നു പി.എസ്.ജിയിലെത്തിയത്.

ഇതിനിടെ, നെയ്മര്‍ക്കെതിരായ പീഡനക്കേസിലെ അന്വേഷണം, തെളിവില്ലെന്ന കാരണത്താല്‍ ബ്രസീല്‍ പൊലീസ് അവസാനിപ്പിച്ചു. പാരിസിലെ ഹോട്ടലില്‍വച്ചു നെയ്മര്‍ പീഡിപ്പിച്ചു എന്ന ബ്രസീലുകാരി മോഡലിന്റെ പരാതിയിലാണു നേരത്തേ നെയ്മര്‍ക്കെതിരെ കേസെടുത്തത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: