X

റീല്‍സ് ചെയ്യാന്‍ ഐഫോണില്ല; ദമ്പതികള്‍ 8 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

ഐഫോണ്‍ വാങ്ങാനുള്ള പണം കണ്ടെത്താനായി ദമ്പതികള്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് പര്‍ഗാന ജില്ലയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യാനാണ് ദമ്പതികള്‍ ഐഫോണ്‍ സ്വന്തമാക്കിയത്. സതി-ജയദേവ് ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിറ്റത്. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ അമ്മയായ സതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അച്ഛന്‍ ജയദേവ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ഇവരുടെ അയല്‍വാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായത് അയല്‍ക്കാരില്‍ സംശയമുളവാക്കിയിരുന്നു. അതിന് ശേഷം വിചിത്രമായ രീതിയിലാണ് ദമ്പതികള്‍ പെരുമാറിയത്. ഇതും അയല്‍ക്കാരുടെ സംശയത്തിന് ബലമേകി. സാമ്പത്തിക ഞെരുക്കത്തിലായിരുന്ന കുടുംബമായിരുന്നു ഈ ദമ്പതികളുടേത്. എന്നാല്‍ പെട്ടെന്നാണ് ഇവരുടെ കൈയ്യില്‍ വില കൂടി ഐഫോണ്‍ കണ്ടത്. തുടര്‍ന്ന് രാജ്യം മുഴുവന്‍ സഞ്ചരിച്ച് റീലുകള്‍ എടുക്കുകയായിരുന്നു ഇവരെന്നും അയല്‍ക്കാര്‍ പറഞ്ഞു. തുടര്‍ന്ന് കുട്ടിയെപ്പറ്റി നാട്ടുകാര്‍ ഇവരോട് ചോദിച്ചതോടെയാണ് പണത്തിനായി കുട്ടിയെ വിറ്റ വിവരം ദമ്പതികള്‍ വെളിപ്പെടുത്തിയത്.

കുട്ടിയെ ഇവര്‍ ഖാര്‍ദയിലുള്ള ഒരു സ്ത്രീയ്ക്കാണ് വിറ്റത്. വിവരം അറിഞ്ഞെത്തിയ പൊലീസ് കുട്ടിയെ അവരില്‍ നിന്നും രക്ഷിക്കുകയായിരുന്നു. പ്രിയങ്ക ഘോഷ് എന്ന യുവതിയാണ് കുട്ടിയെ വാങ്ങിയത്. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. ഇവര്‍ക്ക് ഏഴ് വയസ്സുള്ള ഒരു കുട്ടി കൂടി ഉണ്ടെന്നും അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. തങ്ങളുടെ മകളെയും ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നതായി പ്രദേശത്തെ കൗണ്‍സിലര്‍ താരക് ഗുഹ പറഞ്ഞു.

”ആണ്‍കുഞ്ഞിനെ വിറ്റശേഷം മകളെയും വില്‍ക്കാന്‍ ജയദേവ് ശ്രമിച്ചിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഇക്കാര്യം മനസിലായതോടെ ഞങ്ങള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ദമ്പതികള്‍ എന്തിനാണ് കുട്ടിയെ വിറ്റതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ദാരിദ്ര്യമാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ കുട്ടിയെ വിറ്റതെന്ന കാര്യം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

 

webdesk13: