X

ഏക സിവില്‍ കോഡ്; ഗോത്ര വിഭാഗങ്ങള്‍ക്ക് സംരക്ഷണം വേണമെന്ന് ബി.ജെ.പി എം.പി സുനില്‍ കുമാര്‍ സിങ്

ഏക സിവില്‍ കോഡില്‍ സ്വകാര്യ ബില്ലുമായി ബി.ജെ.പി എം.പി രംഗത്ത്. ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സംരക്ഷണം വേണമെന്നാണ് ബില്ലിലെ ആവശ്യം. ബി.ജെ.പി എം.പി സുനില്‍ കുമാര്‍ സിങ്ങാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് നീക്കം. നേരത്തെ, ബി.ജെ.പി എം.പി കിരോഡി ലാല്‍ മീണ ഏക സിവില്‍ കോഡ് സംബന്ധിച്ച് സ്വകാര്യബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു.

അതേസമയം, സുശീല്‍ കുമാര്‍ സിംഗ് എംപിയുടെ സ്വകാര്യ പ്രമേയമായ ഏക സിവില്‍ കോഡ് നിയമം രാജ്യത്തുടനീളം നടപ്പിലാക്കണമെന്നുള്ള പ്രമേയത്തിന് ലോക്‌സഭയില്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.എം ആരിഫ് എം.പി ലോക്‌സഭാ സ്പീക്കറിനും സെക്രട്ടറി ജനറലിനും കത്ത് നല്‍കി. ഈ പ്രമേയം കൊണ്ട് രാജ്യത്ത് വര്‍ഗീയ ചേരി തിരിവ് മാത്രമേ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ എന്നും സുപ്രീംകോടതിയുടെ പല ഉത്തരവുകളും ഏക സിവില്‍ കോഡിന് എതിരാണെന്നും എം.പി കത്തില്‍ പറയുന്നു.

നേരത്തെ, ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ എന്‍.ഡി.എ നിലപാടിനെ എതിര്‍ത്ത് തമിഴ്‌നാട്ടില്‍ ബി.ജെ.പി ഘടകകക്ഷിയായ പാട്ടാളി മക്കള്‍ കക്ഷിയും രംഗത്തെത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് അനാവശ്യമാണെന്ന് പിഎംകെ നേതാവ് അന്‍ബുമണി രാമദാസ് പ്രതികരിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് ഇന്ത്യക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മതം, ജാതി, ഭാഷ, സംസ്‌കാരം അങ്ങനെ നിരവധി വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ വൈവിദ്ധ്യത്തെ തകര്‍ക്കുന്നതാണ്. അത്തരത്തിലുള്ള ഒന്നിനെയും പിഎംകെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

webdesk13: