X

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ വിധി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി കേണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെളിവുകള്‍ നിരത്തുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട കേസില്‍ കൊല്ലപ്പെട്ട ആളുകളുടെ മരണകാരണം ചോദ്യമാക്കി ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഗുജറാത്ത് മുന്‍മന്ത്രി ഹരേന്‍ പാണ്ഡ്യ മുതല്‍ ജഡ്ജ് ലോയയുടെ ദുരൂഹ മരണം വരെയുള്ള കേസിന്റെ കാലഘട്ടത്തിലെ തുടര്‍ മരണങ്ങള്‍ സാധാരണ മരണമാണോ എന്ന വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്.

ബി.ജെ.പി ദേശീയ അധ്യക്ഷ്യന്‍ അമിത് ഷായും മറ്റു നേതാക്കളും ആരോപണവിധേയരായ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതെന്തെന്ന ചോദ്യം പ്രസക്തമാകുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ട്വീറ്റ്.

ഹരെന്‍ പാണ്ഡ്യ, തുളസിറാം പ്രജാപതി, ജസ്റ്റിസ് ലോയ, പ്രകാശ് തോബ്ര, ശ്രീകാന്ത് ഖണ്ഡല്‍ക്കര്‍, കൗസര്‍ ബി, സോറാബുദ്ദീന്‍ ഷെയ്ഖ് ഇവര്‍ ആരും കൊലപ്പെട്ടതല്ല. എല്ലാം സാധാരണ മരണമായിരുന്നു, രാഹുല്‍ ട്വീറ്റ് ചെയ്തു.

ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അമിത്ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷാക്കും വേണ്ടി ആസൂത്രണം ചെയ്യപ്പെട്ടതാണ് സൊഹ്റാബുദ്ദീന്റെയും ഭാര്യ കൗസര്‍ബിയുടെയും തുളസീറാം പ്രജാപതിയുടെയും കൊലപാതകങ്ങള്‍ എന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. ഗുജറാത്ത് മുന്‍മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ വധത്തെ തുടര്‍ന്നാണ് കൊട്ട്വേഷന്‍ സംഘത്തിലെ ആള്‍ കൂടിയായ സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയുടെ മരണത്തില്‍ സൊഹ്റാബുദ്ദീനും പ്രജാപതിക്കും ബന്ധമുണ്ടെന്ന വാദങ്ങള്‍ ശക്തമാണ്.

2005 നവംബര്‍ 26 നാണ് സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്. മോദിയെ വധിക്കാന്‍ വന്ന ഭീകരനെന്ന് ആരോപിച്ചായിരുന്നു സൊഹ്റാബുദ്ദീനെയും ഭാര്യയെയും ഗുജറാത്ത് പൊലീസ് സംഘം കൊലപ്പെടുത്തിയത്. ഒരു വര്‍ഷത്തിന് ശേഷം 2006 ഡിസംബര്‍ 26ന് സൊഹറാബുദ്ദീന്റെ സന്തത സഹചാരിയായിരുന്ന തുളസീറാം പ്രജാപതിയും സമാന രീതിയില്‍ കൊല്ലപ്പെട്ടു. കേസില്‍ ആദ്യം അന്വേഷണം നടത്തിയ ഇന്‍സ്പെക്ടര്‍ വി.എല്‍ സോളങ്കി ഏറ്റുമുട്ടല്‍ മരണം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
മഹാരാഷ്ട്രയിലേക്കുളള ബസ് യാത്രക്കിടെ ഇവരെ ഗുജറാത്ത്-രാജസ്ഥാന്‍ പൊലീസ് സംഘം പിടികൂടുകയും ഗുജറാത്തിലെ വല്‍സദിലേക്ക് കൊണ്ടു പോകുകയും ചെയ്തുവെന്ന് സോളങ്കി കണ്ടെത്തിയിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വെച്ചതിന് ശേഷം നവംബര്‍ 25ന് രാത്രി സൊഹ്റാബുദ്ദീനെ കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം കൗസര്‍ബിയും കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തി. ഇവര്‍ക്കൊപ്പം യാത്രചെയ്തിരുന്ന ബസ് യാത്രികനെയടക്കം സോളങ്കി കണ്ടെത്തിയിരുന്നു.
മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സൊഹ്റാബുദ്ദീന്റെ സഹോദരന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി സോളങ്കിയെ നിയമിച്ചത്. സൊഹ്റാബുദ്ദീനെ വെടിവെച്ചുകൊല്ലുന്നതിന് ദൃക്സാക്ഷിയെന്ന് സോളങ്കി വിശേഷിപ്പിച്ച തുളസീറാം പ്രജാപതിയെ ചോദ്യംചെയ്യുന്നതിന് അദ്ദേഹം അനുമതി ആവശ്യപ്പെട്ട് പത്ത് ദിവസത്തിനകമാണ് പ്രജാപതി ഏറ്റുമുട്ടലില്‍ കൊലപ്പെടുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഗുജറാത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് 2007 ല്‍ അന്വേഷണം ഏറ്റെടുത്തു. കൊലപാതകങ്ങള്‍ വ്യാജ ഏറ്റുമുട്ടലാണെന്നും കൗസര്‍ബിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സി.ഐ.ഡി കണ്ടെത്തി. കേസ് പിന്നീട് 2010 ല്‍ സിബിഐയിലേക്ക് മാറ്റപ്പെട്ടു. കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്ന സിബിഐ അപേക്ഷയെ തുടര്‍ന്നാണ് വിചാരണ നടപടികള്‍ മുംബൈയിലേക്ക് മാറ്റിയത്. 2010 ജൂലായില്‍ അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തെ തടവിന് ശേഷം ജാമ്യത്തില്‍ ഇറങ്ങിയ അമിത് ഷായ്ക്ക് രണ്ട് വര്‍ഷത്തേക്ക് ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി.
സെപ്റ്റംബര്‍ 2012-നാണ് അമിത് ഷായടക്കം 47 പ്രതികള്‍ക്കെതിരെ ഗുജറാത്ത് കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. അഹമ്മദാബാദ് ഭീകര വിരുദ്ധ സംഘത്തിലെ മുന്‍ പൊലീസ് എസ്.പി രാജ്മാകുമാര്‍ പാണ്ഡ്യന്‍, അന്നത്തെ സി.ഐ.ഡി വിഭാഗം ഐ.ജി ഗീത ജോഹ്രി, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാര എന്നിവര്‍കൂടിയടങ്ങുന്ന പ്രതികള്‍ക്കെതിരെ കൊലപാതകം, കുറ്റകരമായ ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കുറ്റം ചുമത്തിയത്. കേസ് രാഷ്ട്രീയലക്ഷ്യം വെച്ചു കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് അമിത് ഷാ വിടുതല്‍ ഹര്‍ജി നല്‍കി.
കൊല്ലപ്പെട്ട മൂന്നുപേരെയും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയവരിലെ മുഖ്യകക്ഷിയാണ് അമിത് ഷായാണെന്ന് കുറ്റപത്രത്തില്‍ സി.ബി.ഐ വാദിച്ചത്. എന്നാല്‍ പിന്നീടുളള കുറ്റപത്രങ്ങളിലും സുപ്രീംകോടതില്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലും അമിത്ഷായുടെ പങ്കിനെ കുറിച്ച് സി.ബി.ഐ മൗനം പാലിച്ചു. മുഖ്യസൂത്രധാരനെന്ന വാദത്തില്‍ നിന്നും സി.ബി.ഐ പിന്നോട്ട് പോയി. പിന്നീട് അമിത്ഷായുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
2014 ഡിസംബറില്‍ ആണ് അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കിയത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു അത്. 2017ല്‍ വന്‍സാര അടക്കമുള്ള ഉദ്യോഗസ്ഥരെയും കോടതി വെറുതെ വിട്ടു. അമിത്ഷാക്ക് പുറമെ അന്നത്തെ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കഠാരിയ, ഗുജറാത്ത് പൊലീസ് മേധാവി പിസി പാണ്ഡെ മുന്‍ ഡിഐജി ഡിജി വന്‍സാരെ എന്നിവരെയും വിട്ടയച്ചിരുന്നു. ഗുജറാത്ത് മുന്‍മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ വധവുമായി സൊഹ്റാബുദ്ദീനും പ്രജാപതിക്കും ബന്ധമുണ്ടെന്ന വാദങ്ങളും ശക്തമായിരുന്നു.
മോദിയുമായും അമിത്ഷായുമായും അടുത്ത ബന്ധമുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ ഡി.ജി വന്‍സാരയാണ് ഹരേന്‍ പാണ്ഡ്യയെ കൊല്ലാനുള്ള കരാര്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിന് നല്‍കിയതെന്ന് പാണ്ഡ്യ വധക്കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ അസംഖാന്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ കോടതി ജഡ്ജ് ലോയയുടെ ദുരൂഹ മരണവും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

chandrika: