X
    Categories: gulfNews

ഫലസ്തീന്‍ പ്രശ്‌നം; നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ഒഐസി

 

ജിദ്ദ: ഫലസ്തീന്‍ പ്രശ്‌നത്തില്‍ കാലങ്ങളായി പിന്തുടരുന്ന അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.യൂസുഫ് അല്‍ ഉസൈമിന്‍. ഫലസ്തീന്‍, ജറൂസലേം പ്രശ്‌നം ഒ.ഐ.സിയുടെ കേന്ദ്ര പ്രശ്‌നമാണ്. ഒപ്പം ഐക്യത്തിന്റേയും കരുതലിന്റെയും മുസ്‌ലിംകളുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെയും ഉറവിടവുമാണ്.

അംഗരാജ്യങ്ങളുടെ സമവായത്തിനും ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള അംഗരാജ്യങ്ങളുടെ പൊതുശ്രമത്തിനും ഫലസ്തീന്‍ പ്രശ്‌നം നിദാനമാണ്. വിവിധ ഇസ്‌ലാമിക് ഉച്ചകോടികളും തുടര്‍ന്നുള്ള വിദേശ മന്ത്രിമാരുടെ യോഗങ്ങളും അംഗീകരിച്ച 2002ലെ അറബ് സമാധാന പദ്ധതിയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശാശ്വവും നീതിപൂര്‍വകവുമായ പരിഹാരം കാണുന്നതിനുള്ള തന്ത്രപരമായ ഉപാധിയും ഒപ്പം ചരിത്രപരമായ അവസരവും സംയുക്ത പ്രമാണവും എന്നാണ് സമീപ കാലത്തെ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്‍ നിരവധി കൂടിയാലോചനകള്‍ നടത്തിയതിലൂടെ താന്‍ എത്തിച്ചേര്‍ന്ന നിഗമനം.

ഒഐസി എക്കാലവും സമാധാനം മുറുകെപ്പിടിക്കുന്നു. അന്താരാഷ്്ട്ര നിയമങ്ങള്‍, തീരുമാനങ്ങള്‍, അറബ് സമാധാന പദ്ധതി, ദ്വിരാഷ്ട്ര പരിഹാരം അവലംബമാക്കിയുള്ള കാഴ്ചപ്പാട് എന്നിവയുടെ അടിസ്ഥാനത്തില്‍ തന്ത്രപരമായ ഉപാധി എന്നോണം ഇത് തുടരും. സമാധാന പ്രക്രിയ അവിഭാജ്യവുമാണ്.

ജറൂസലം അടക്കം 1967 മുതല്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ ഇസ്രായില്‍ അധിനിവേശം പൂര്‍ണമായും അവസാനിച്ച ശേഷമല്ലാതെ ഒഐസി അംഗ രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ സാധാരണ ബന്ധം സ്ഥാപിക്കല്‍ യാഥാര്‍ഥ്യമാകില്ല. 1967 ജൂണ്‍ നാലിലെ അതിര്‍ത്തിയില്‍ സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രം സ്ഥാപിക്കല്‍, സ്വദേശത്തേക്കു മടങ്ങാനുള്ള ഫലസ്തീനി അഭയാര്‍ഥികളുടെ അവകാശം, സ്വയം നിര്‍ണയാവകാശം എന്നിവ അടക്കം അജയ്യമായ ദേശീയ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ ഫലസ്തീനികളെ പ്രാപ്തരാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഒഐസി പിന്തുണ നല്‍കും.

ഫലസ്തീന്‍ ഭൂമി ഇസ്രായേലില്‍ കൂട്ടിച്ചേര്‍ക്കാനും ഇസ്രയേല്‍ അധിനിവേശത്തിനു കീഴിലുള്ള ഫലസ്തീന്‍ ഭൂമിയിലെ രാഷ്ട്രീയവും നിയമപരവുമായ തല്‍സ്ഥിതിയില്‍ മാറ്റം വരുത്താനും ദ്വിരാഷ്ട്ര പരിഹാരത്തിന് തുരങ്കം വെക്കാനും ലക്ഷ്യമിട്ടുള്ള ഏകപക്ഷീയ ഇസ്രായിലി നടപടികള്‍ നിയമവിരുദ്ധമാണ്. കിഴക്കന്‍ ജറൂസലമിന്റെ ചരിത്രപരമോ നിയമപരമോ രാഷ്ട്രീയമോ ആയ തല്‍സ്ഥിതിയെ ബാധിക്കുന്ന നടപടികളും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായേലില്‍ കൂട്ടിച്ചേര്‍ക്കുന്നതും നിരാകരിക്കുന്നതായി അടുത്തിടെ നടന്ന ഇസ്‌ലാമിക് ഉച്ചകോടിയും വിദേശ മന്ത്രി തലത്തിലുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിലുള്ള സമാധാന സാധ്യതകളെ ദുര്‍ബലപ്പെടുത്തും. ഏകപക്ഷീയമായ ഈ നടപടികള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു ശ്രമവും ഒഐസി അംഗരാജ്യങ്ങള്‍ വിലമതിക്കുന്നതായും ഡോ.യൂസുഫ് അല്‍ ഉസൈമിന്‍ പറഞ്ഞു.

web desk 1: