X

ക്ഷേത്ര സന്ദര്‍ശനം ബിജെപിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

അഹമദാബാദ്: ഗുജറാത്തില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയത് വിവാദമാക്കുന്നതിനിടെ ബിജെപിക്ക് മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുജറാത്തില്‍ സോമനാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതാണ് ബിജെപി വിവാദമാക്കിയത്.

താന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതായും സന്ദര്‍ശകര്‍ക്കുള്ള പുസ്തകത്തില്‍ ഒപ്പു വെച്ചിരുന്നതായും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ തന്റെ പേര് അഹിന്ദുക്കളുടെ പേരെഴുതുന്ന രണ്ടാമത്തെ ബുക്കില്‍ എഴുതി ബിജെപി പ്രവര്‍ത്തകര്‍ വിവാദമുണ്ടാക്കുകയായിരുന്നെന്ന് രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഗുജറാത്തില്‍ വ്യാപാരികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.

മതത്തെ രാഷ്ട്രീയനേട്ടത്തിനു വേണ്ടി ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്നും ബിജെപി നേതാക്കളെ സൂചിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പറഞ്ഞു.

തന്റെ കുടുംബം ശിവഭക്തരാണ്. തന്റെ മുത്തശ്ശിയായ ഇന്ദിരാഗാന്ധിയും ശിവഭക്തരായിരുന്നു. എന്നാല്‍ വിശ്വാസത്തേയോ മതത്തേയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാന്‍ താന്‍ തയാറല്ല. വിശ്വാസത്തെ വാണിജ്യവത്കരിക്കാനോ പരസ്യമാക്കാനോ അതിനെ കുറിച്ചുള്ള അനാവശ്യ ചര്‍ച്ചകള്‍ക്കോ താന്‍ തയ്യാറല്ലെന്നും രാഹുല്‍ വ്യക്തമാക്കി.

വ്യക്തിപരമായ ഇത്തരം വിവരങ്ങള്‍ ഞങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കും. വിശ്വാസം സംബന്ധിച്ച് തനിക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

chandrika: