X

ബോളിവുഡ് താരങ്ങളായ രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും പൈതൃക ഭവനങ്ങള്‍ സംരക്ഷിക്കാനൊരുങ്ങി പാകിസ്താന്‍; ദേശീയ സ്മാരകങ്ങളാക്കും

ഇസ്ലാമാബാദ്: ബോളിവുഡ് താരങ്ങളായ രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും പൈതൃക ഭവനങ്ങള്‍ സംരക്ഷിക്കാനൊരുങ്ങി പാകിസ്താന്‍. തകര്‍ച്ചയുടെ വക്കിലുള്ള ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ചരിത്ര മന്ദിരം പ്രവിശ്യയിലെ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ ഇരു കെട്ടിടങ്ങളും പുതുക്കി സംരക്ഷിക്കാനും ദേശീയ സ്മാരകമാക്കാനുമാണ് പാക്കിസ്താന്റെ തീരുമാനം.

കെട്ടിടങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ ഖൈബര്‍പഖ്തുന്‍ഖ്വ പ്രവിശ്യയിലെ പുരാവസ്തു വകുപ്പ് തീരുമാനിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് കെട്ടിടങ്ങളുടെയും വില നിര്‍ണ്ണയിക്കാന്‍ പെഷവാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. വിഭജനത്തിന് മുമ്പുള്ള ആദ്യ നാളുകളില്‍ ഇന്ത്യന്‍ സിനിമയിലെ രണ്ട് മഹാന്മാര്‍ ജനിക്കുകയും വളര്‍ന്നതും ഇവിടെയാണെന്ന് പാക് ആര്‍ക്കിയോളജി വകുപ്പ് മേധാവി ഡോ. അബ്ദുസ് സമദ് ഖാന്‍ പറഞ്ഞു.

രാജ് കപൂറിന്റെ പാകിസ്ഥാനിലെ പെഷവാറിലുള്ള ഖിസാ ഖവാനി ബസാറിലെ വീടാണ് സംരക്ഷിക്കുന്നത്. കപൂര്‍ ഹവേലി എന്നറിയപ്പെടുന്ന ഈ ഭവനം ബോളിവുഡ് താരമായിരുന്ന പൃഥിരാജ് കപൂറിന്റെ പിതാവായ ബഷേവര്‍നാഥ് കപൂര്‍ ആണ് നിര്‍മ്മിച്ചത്. 1918 നും 1922 നും ഇടയിലായിരുന്നു നിര്‍മ്മാണം. പൃഥ്വിരാജ് കപൂറിന്റെ മകനാണ് രാജ് കപൂര്‍. രണ്‍ധീര്‍ കപൂര്‍, രാജീവ് കപൂര്‍, റിതു നന്ദ, റീമ കപൂര്‍ എന്നിവരാണ് മറ്റു മക്കള്‍. 1947ല്‍ ഇന്ത്യാപാക് വിഭജനത്തോടെയാണ് കപൂര്‍ കുടുംബം പെഷവാര്‍ വിടുന്നത്.

നടന്‍ ദിലീപ് കുമാറിന്റെ 100 വര്‍ഷത്തിലേറെ പഴക്കമുള്ള പൂര്‍വ്വിക ഭവനവും ഇതേ പ്രദേശത്താണ്. 2014 ല്‍ അന്നത്തെ നവാസ് ഷെരീഫ് സര്‍ക്കാര്‍ ഈ വീട് ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. ഈ കെട്ടിടങ്ങളുടെ ഇപ്പോഴത്തെ ഉടമകള്‍ കെട്ടിടങ്ങള്‍ പൊളിച്ച് ഷോപ്പിംഗ് മാളുകള്‍ പണിയാന്‍ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നുവെന്ന് അബ്ദുസ് സമദ് ഖാന്‍ പറഞ്ഞു. രാജ് കപൂറിന്റെ കെട്ടിടം കൈമാറാന്‍ ഉടമ സര്‍ക്കാരിനോട് 200 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

chandrika: