X
    Categories: Newsworld

ലാഹോറിലും റാവല്‍പിണ്ടിയിലും സൈനികാസ്ഥാനത്തേക്ക് കയറി പി.ടി.ഐ പ്രവര്‍ത്തകര്‍; സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

സൈനികാസ്ഥാനത്തേക്ക് വരെ കയറി ഇമ്രാന്‍ അനുകൂലികള്‍. പാക്കിസ്താന്‍ തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ രാജ്യത്തെങ്ങും വ്യാപകമായ അക്രമമാണ ്‌നടത്തുന്നത്. മുന്‍പ്രധാനമന്ത്രിയെ അകാരണമായി അറസ്റ്റ് ചെയ്തതാണ് പരാതി. കോടതിയുടെ പരിസരത്തുവെച്ച് ഇന്നലെയാണ് ഇമ്രാന്‍ഖാനെ പ്രതീക്ഷിക്കാതെ സൈന്യം അറസ്റ്റ് ചെയ്തത്. വലിയ പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്തെങ്ങും 144 പ്രഖ്യാപിച്ചു. 13 മാസം മുമ്പ് അവിശ്വാസപ്രമേയം വിജയിച്ചതോടെയാണ് ഇമ്രാന്‍ പടിയിറങ്ങിയത്. അതോടെ രാജ്യത്തെങ്ങും കടുത്ത സാമ്പത്തിക-സാമൂഹികപ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഐ.എം.എഫിനുള്ള കടം വീട്ടാതിരുന്നാല്‍ വൈകാതെ രാജ്യം പാപ്പരാകും. നോമ്പുകാലത്തുപോലും വലിയ പട്ടിണിയാണ് രാജ്യത്തനുഭവപ്പെട്ടത്.
പെഷവാറില്‍ റേഡിയോ പാക്കിസ്താന്‍ കെട്ടിടം അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. അടുത്ത 12 മണിക്കൂറിനകം എന്തും സംഭവിക്കാമെന്ന സ്ഥിതിയാണെന്നാണ് വിലയിരുത്തല്‍.
പലയിടങ്ങളിലും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. കറാച്ചിയിലും റാവല്‍പിണ്ടിയിലും സംഘര്‍ഷം അരങ്ങേറി. ഇസ്‌ലാമാബാദ് ഹൈക്കോടതി കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ബയോ മെട്രിക് സ്‌കാനര്‍ പുറത്തെറിയുകയും ചെയ്തു. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനമായ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് ഇരച്ചു കയറിയ അണികള്‍ പ്രധാന കവാടം അടിച്ചു തകര്‍ത്തു. യൂണിവേഴ്‌സിറ്റി റോഡ്, പഴയ സബ്‌സി മാണ്ഡി, ബനാറസ് ചൗക്ക്, അല്‍ ആസിഫ് സ്‌ക്വയര്‍ എന്നിവിടങ്ങളിലും പൊലീസും തെഹ്‌രീകെ അണികളും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകയും പ്രയോഗിച്ചു.
രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഇമ്രാന്‍ ഖാന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന വാദവുമായി പാക് സൈന്യം രംഗത്തെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് അറസ്റ്റ്. നേരത്തെ ഒന്നിലധികം തവണ ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്യാനായി ഇ്‌സ്‌ലാമാബാദ് പൊലീസ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇമ്രാന്‍ ഖാനെ ഇന്നലെ കോടതി പരിസരത്തുനിന്ന് കസ്റ്റഡിയില്‍ എടുത്തതെന്നാണ് തെഹ്‌രീകെ അണികളുടെ ആരോപണം. കോടതി പരിസരം നേരത്തെതന്നെ അര്‍ധസൈനിക വിഭാഗം വളഞ്ഞിരുന്നു. കോടതി വളപ്പിലെത്തിയ ഇമ്രാന്‍ ഖാന്‍ തന്റെ വാഹനത്തില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ സൈനികര്‍ വളയുകയും പിടിച്ചുവലിച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റുകയുമായിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് മര്‍ദ്ദിച്ചതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞത് തെഹ്‌രീകെ അണികളുടെ രോഷം വര്‍ധിപ്പിച്ചു.
അല്‍ ഖാദിര്‍ ട്രസ്റ്റ് കേസിലാണ് ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്തതെന്ന് ഇസ്‌ലാമാബാദ് പൊലീസ് പിന്നീട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇമ്രാനും ഭാര്യയും അടക്കമുള്ളവര്‍ അംഗങ്ങളായ അല്‍ ഖാദിര്‍ ട്രസ്റ്റിന് പ്രധാനമന്ത്രിയായിരിക്കെ സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്.

 

Chandrika Web: