X

ഹനാനെതിരെയുള്ള അപവാദം: കേസെടുക്കണമെന്ന് വനിതാ കമ്മീഷന്‍, വി.എസ്; പിന്തുണയുമായി മുഖ്യമന്ത്രിയും

തിരുവനന്തപുരം: മീന്‍വിറ്റ് ഉപജീവനം നടത്തുന്ന വിദ്യാര്‍ത്ഥി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന അപവാദപ്രചാരണത്തിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് വനിതാകമ്മീഷന്‍ അറിയിച്ചു. ഹനാനെതിരെ നടക്കുന്നത് സോഷ്യല്‍മീഡിയ ഗുണ്ടായിസമാണ്. ഹനാന്‍ അതിജീവനത്തിന് വേണ്ടി പോരാടാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട സാഹചര്യമാണ്. അങ്ങനെയൊരവസ്ഥ ആ കുട്ടിക്ക് നേരിടേണ്ടി വന്നത് സമൂഹത്തിന്റെ കുഴപ്പമാണെന്നും അവര്‍ പറഞ്ഞു.

അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചവരെ പ്രത്യേകമായി സിറ്റിങ്ങുകള്‍ വിളിച്ച് വിചാരണ ചെയ്യുമെന്നും ജോസഫൈന്‍ പറഞ്ഞു.

അപമാനിച്ചവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് വി.എസ്. അച്ചുതാനന്ദനും പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് മുന്നോട്ടുവരണമെന്നും അതിജീവനത്തിനു വേണ്ടിയുള്ള ഹനാന്റെ പോരാട്ടത്തെ അഭിനന്ദിക്കുന്നുവെന്നും വി.എസ് പറഞ്ഞു.

ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണെന്ന് പിണറായി വിജയനും പറഞ്ഞു. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവന്‍ ആ കുട്ടിയെ പിന്തുണക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് അത് മനസിലാക്കാനാകും.

അതിലും മുകളിലാണ് കൊച്ചിയില്‍ താമസിക്കുന്ന ഹനാന്റെ സ്ഥാനം. തൊഴിലെടുത്ത് പഠിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തിന് അത്താണിയാവാനാണ് ഹനാന്‍ ശ്രമിച്ചത്. ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നു. ഹനാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവന്‍ ആ കുട്ടിയെ പിന്തുണക്കണം.

സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് എല്ലാവരും ഓര്‍മ്മിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. കയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല. സത്യം അറിയാതെ പല പ്രചരണങ്ങളേയും ഏറ്റെടുക്കുന്ന രീതിയാണുളളത്. കൂടുതല്‍ വിപത്തുകളിലേക്ക് സമൂഹത്തെ നയിക്കാനേ ഇത് ഉപകരിക്കൂ എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ പ്രചരണങ്ങളിലും തളരാതെ മുന്നേറാന്‍ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

chandrika: