X

‘തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം. തെറ്റ് ഏറ്റു പറഞ്ഞ് തിരുത്തുന്നു’; പി.കെ ഫിറോസ്

കോഴിക്കോട്: യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചതില്‍ വസ്തുതാപരമായ ചില പിഴവുകളുണ്ടായെന്നും അതിനെ തിരുത്തുകയും ചെയ്യുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അത് കൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നുവെന്ന് പി.കെ ഫിറോസ് പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി പി.കെ ഫിറോസ് തന്നെ രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ ഫിറോസ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തില്‍ ഞാന്‍ പ്രസംഗിച്ചതില്‍ വസ്തുതാപരമായ ചില പിഴവുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളുമൊക്കെ കാണുകയുണ്ടായി. ട്രോളുകളൊക്കെ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലായതു കൊണ്ട് തന്നെ എന്നെക്കുറിച്ചുള്ള ട്രോളുകളും ഞാന്‍ ആസ്വദിച്ചു. ഒന്നാമത്തെ പിഴവ് രാഹുല്‍ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മാഗാന്ധി എന്നു പറഞ്ഞതാണ്. നെഹ്‌റു കുടുംബത്തിലെ കാരണവരുടെ സ്ഥാനമാണ് പലപ്പോഴും ഗാന്ധി അലങ്കരിച്ചിട്ടുള്ളത്. നെഹ്രുവിന്റെ എതിര്‍പ്പ് മറികടന്ന് ഇന്ദിര ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മാ ഗാന്ധിയായിരുന്നുവെന്നും ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ്, മഹാത്മാ ഗാന്ധിയുടെ വളര്‍ത്തു മകനായിരുന്നുവെന്നുമൊക്കെ വായനയുണ്ടെന്ന് ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാന്‍ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണ്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ശ്രീ പെരുംപത്തൂര്‍ എന്നതിന് പകരം കോയമ്പത്തൂര്‍ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്.

തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അത് കൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നു.

പ്രസംഗത്തില്‍ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്. നാരായണന്‍ എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. യഥാര്‍ത്ഥത്തില്‍ ശങ്കര നാരായണന്‍ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സി.പി.എം എം.എല്‍.എ ആക്കിയതും. അതു ചര്‍ച്ചയായാല്‍ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചര്‍ച്ചയാക്കാതിരിക്കുന്നത്.

യുവജന യാത്രയില്‍ ഇത് വരെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സഖാക്കള്‍ ഉത്തരം തന്നില്ലെങ്കിലും പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു.

chandrika: