X
    Categories: keralaNews

തന്നെ അപമാനിച്ചതിന് 118 എ വകുപ്പ് പ്രകാരം നല്‍കിയ പരാതി പിന്‍വലിക്കാന്‍ പി.കെ ഫിറോസിന്റെ നിര്‍ദേശം

കോഴിക്കോട്: തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് 118 എ പ്രകാരം നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ പി.കെ ഫിറോസിന്റെ നിര്‍ദേശം. 118A നടപ്പിലാക്കിയാല്‍ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടി.വിയിലുമുള്ളവരുമാകും. ജയിലുകള്‍ സമ്പന്നമാകുക സി.പി.എം പ്രവര്‍ത്തകരെ കൊണ്ടുമായിരിക്കുമെന്നും ഫിറോസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

118A നടപ്പിലാക്കിയാൽ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടി.വിയിലുമുള്ളവരുമാകും. ജയിലുകൾ സമ്പന്നമാകുക സി.പി.എം പ്രവർത്തകരെ കൊണ്ടുമായിരിക്കും. ഒരു പക്ഷേ ആറുമാസം വരെ പിണറായി വിചാരിച്ചാൽ അതിന് തടയിടാനാകുമായിരിക്കും. സർക്കാറിനെ വിമർശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനുമായേക്കും!! ശേഷം വരുന്ന യു.ഡി.എഫ് സർക്കാർ ഈ കരിനിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ സി.പി.എമ്മിന്റെ അവസ്ഥയെന്തായിരിക്കും? അത് കൊണ്ട് സ്വന്തം പാർട്ടിയുടെ ഭാവിയെ കരുതിയെങ്കിലും മുഖ്യമന്ത്രി ഈ നിയമം പിൻവലിക്കണം.
ഇങ്ങിനെയൊക്കെ പറഞ്ഞാൽ മുഖ്യമന്ത്രിയുടെ തലയിൽ കയറുമോ? അതോ ഇതൊക്കെ പറഞ്ഞതിന് പാർട്ടിയെയും പത്രത്തെയും ചാനലിനെയും അപമാനിച്ചു എന്നു പറഞ്ഞു കേസെടുക്കുമോ?
NB: എന്നെ അപകീർത്തിപ്പെടുത്തി എന്നു കാണിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവർത്തകർ 118A പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദ്ധേശം നൽകിയിട്ടുണ്ട്.

പി.കെ ഫിറോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് പൊലീസ് ആക്ട് 118 എ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന്‍ ആണ് വലപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. ഫിറോസിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.

പി.കെ ഫിറോസിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇങ്ങനെയൊരു പരാതി നല്‍കിയത്. 118 എ ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരായതിനാല്‍ പിന്‍വലിക്കണമെന്നാണ് യൂത്ത്‌ലീഗ് നിലപാട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: