Culture
കേവല അക്രമിസംഘമല്ല; ആര്‍.എസ്.എസ് ഹിംസ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ഫാഷിസ്റ്റുകള്‍: പി.കെ ഫിറോസ്

ശബരിമല യുവതീ പ്രവേശനത്തെ ചൊല്ലി വര്‍ഗ്ഗീയ ധ്രുവീകരണവും ലക്ഷ്യമാക്കി സംഘ്പരിവാര്‍ നാടൊട്ടുക്കും അഴിഞ്ഞാടുന്ന സാഹചര്യത്തില്‍ സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയ പ്രതിരോധത്തിന്റെ പാളിച്ചകള്‍ തുറന്നുകാട്ടി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്ത്. സംഘ്പരിവാര്‍ ആക്രമത്തിനെതിരെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഫിറോസ് രംഗത്തെത്തിയത്. സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിന് സിപിഎം വഴിമരുന്ന് ഇട്ടുകൊടുക്കുന്ന യഥാര്‍ത്ഥ്യങ്ങളെ തുറന്നുകാട്ടിയാണ് ഫിറോസിന്റെ പോസ്റ്റ്്. ആര്‍.എസ്.എസ്സിനെതിരെ കായികമായി പ്രതിരോധം സൃഷ്ടിക്കുന്ന കണ്ണൂര്‍ ജില്ലയിലെ വസ്തുകള്‍ എടുത്ത് പരിശോധിച്ചാണ് പോസ്റ്റ്.
കായികമായ പ്രതിരോധം കൊണ്ട് നേരിട്ട് ഇല്ലാതാക്കാന്‍ കഴിയുന്ന കേവല അക്രമിസംഘമല്ല ആര്‍.എസ്.എസ്. സംഘ്പരിവാറിന്റെ മുഖ്യ ആയുദ്ധമായ നുണ പ്രചാരണം തിരുത്താന്‍ കഴിയണമെന്നും എന്നാല്‍ ശശികല ടീച്ചര്‍ പറഞ്ഞ് നടന്ന ക്ഷേത്ര വരുമാനം സംബന്ധിച്ച നുണ പൊളിച്ചടക്കിയത് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനാണെന്നും പികെ ഫിറോസ് വ്യക്തമാക്കി. സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം അവിശ്വാസമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ സമുദായങ്ങള്‍ക്കിടയില്‍ വിശ്വാസം ഉണ്ടാക്കാനാകണം നമ്മള്‍ ശ്രമിക്കേണ്ടതെന്നും ഫിറോസ് പറഞ്ഞു. ശിഹാബ് തങ്ങളുടെ നിലപാട് പ്രസക്തമാകുന്നത് ഇവിടെയാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…
സംഘ്പരിവാര്‍ നാടൊട്ടുക്കും അഴിഞ്ഞാടുകയാണ്. കലാപമുണ്ടാക്കുകയാണ് അവരുടെ അജണ്ട. അത് വഴി വര്‍ഗ്ഗീയ ധ്രുവീകരണവും ലക്ഷ്യമാക്കുന്നുണ്ട്. രാജ്യത്തെല്ലായിടത്തും പയറ്റുന്നത് ഇതേ തന്ത്രം തന്നെയാണ്. നോക്കൂ… മിഠായിത്തെരുവിലെ മാരിയമ്മന്‍ കോവില്‍ ക്ഷേത്ര മുറ്റത്ത് വെച്ച് അവര്‍ വിളിച്ചു പറഞ്ഞത് ഒറ്റ മുസ്ലിം പള്ളിയും ഇവിടെ ഉണ്ടാവില്ലെന്നാണ്. ഒറ്റ മുസ്ലിമും ഇവിടെ ബാക്കിയുണ്ടാവില്ലെന്നാണ്. എന്ന് വെച്ചാല്‍ സുപ്രീം കോടതി വിധിയും പിണറായി വിജയന്റെ നിലപാടുമൊക്കെയാണ് പ്രശ്‌നമെങ്കിലും പ്രതിസ്ഥാനത്തേക്ക് മുസ്ലിംകളെ കൊണ്ടു വരികയാണ്. ഇതാണ് സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ എക്കാലത്തെയും മനോഭാവം.
ഇനി ഇവരെ എങ്ങിനെയാണ് നേരിടേണ്ടത്? അക്രമത്തിലൂടെ ഇക്കൂട്ടരെ ഇല്ലാതാക്കാന്‍ കഴിയുമോ? ആര്‍.എസ്.എസ്സിനെ കായികമായി പ്രതിരോധിച്ചു എന്ന് സി.പി.എം അവകാശപ്പെടുന്ന കണ്ണൂര്‍ ജില്ല മാത്രം എടുത്ത് പരിശോധിച്ചാല്‍ അത് ബോധ്യമാകും.
1982 ലാണ് ബിജെപി കേരളത്തില്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. അന്ന് കണ്ണൂര്‍ ജില്ലയിലെ പല മണ്ഡലത്തിലും അവര്‍ക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. അതില്‍ സിപിഎം കോട്ടകളായ തലശേരിയും കൂത്തുപറമ്പും പെടും. 1982 ല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് ബിജെപി ആകെ ഇരുപതിനായിരം വോട്ടാണ് നേടിയത്. എന്നാല്‍ അന്ന് കണ്ണൂര്‍ ജില്ലയില്‍ ആകെ നേടിയതിനേക്കാള്‍ അധികം വോട്ട് ബിജെപി ഇന്ന് തലശ്ശേരിയില്‍ മാത്രം നേടിയിട്ടുണ്ട്. കൂത്തുപറമ്പിലും കണ്ണൂര്‍ ജില്ലയിലെ മറ്റു പല മണ്ഡലങ്ങളിലും നേടിയിട്ടുണ്ട്.
1982 ല്‍ മല്‍സരിക്കാന്‍ പോലും ബിജെപിക്ക് ആളെക്കിട്ടാത്ത മണ്ഡലങ്ങളായിരുന്നു ഇത്.
ആ ബിജെപി 2016 ലെ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് 162000 വോട്ട് നേടി.
1982 നേക്കാള്‍ എട്ടിരട്ടി വോട്ട്.
ആകെ പോള്‍ ചെയ്ത വോട്ടിന്റെ പത്തുശതമാനം. 82 ലെ മൂന്നു ശതമാനം വോട്ട് 2016 ലെത്തുമ്പോള്‍ പത്തു ശതമാനമായി വര്‍ദ്ധിച്ചു. ജില്ലയിലെ ആകെ വോട്ടുകളും മുഖ്യധാരാ മുന്നണികളുടെ വോട്ടുകളും ഇരട്ടിയായി വര്‍ദ്ധിച്ചപ്പോള്‍ ബിജെപി വോട്ടുകള്‍ എട്ടിരട്ടിയായി വര്‍ദ്ധിച്ചു.
ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥിതി എന്താണ്. 2010 വരെ കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപി അംഗങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഗ്രാമ പഞ്ചായത്തുകളില്‍ ഇരുപതോളം അംഗങ്ങളായി. മുന്‍സിപ്പാലിറ്റികളിലും അത്ര തന്നെ അംഗങ്ങളുണ്ട്. വെറും അഞ്ചു വര്‍ഷം കൊണ്ടാണ് ഈ വര്‍ദ്ധനവ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആറെസ്സെസ് ശാഖകളുള്ള ജില്ലകളിലൊന്നാണ് കണ്ണൂര്‍. ആറെസ്സെസിന്റെ എല്ലാ പരിവാര്‍ സംഘടനകളും കണ്ണൂരില്‍ ശക്തിപ്പെട്ടു. സിപിഎമ്മിന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശക്തിയുള്ള ജില്ല ആറെസ്സെസിന്റെയും ശക്തികേന്ദ്രമായി മാറി. സിപിഎമ്മിന്റെ ഉരുക്കുകോട്ട സംഘ്പരിവാറിന്റെയും ഉരുക്കുകോട്ടയായി മാറി. എന്നിട്ടും കേരളത്തില്‍ സിപിഎം വീമ്പിളക്കി നടക്കുന്നത് തങ്ങളാണ് ആറെസ്സെസിനെ പ്രതിരോധിക്കുന്നതെന്നാണ്.
സിപിഎം കൊട്ടിഘോഷിച്ച് നടക്കുന്ന പ്രതിരോധത്തിന്റെ യഥാര്‍ത്ഥ ചിത്രമാണിത്. ആറെസ്സെസ് അക്രമങ്ങളെ അതേ രീതിയില്‍ നേരിടുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് സിപിഎം പറയുന്നത്. ആ രീതി കൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് എന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇവിടെ കണക്കുകള്‍ നിരത്തിയത്. ബി.ജെ.പിയെ കായികമായി നേരിടുക എന്ന സി.പി.എം നിലപാട് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ. അപ്പോഴാണ് എസ്.ഡി.പി.ഐക്കാര്‍ ആര്‍.എസ്.എസ്സിനെതിരെ നാലു കല്ലെറിഞ്ഞതൊക്കെ മഹാ സംഭവമായി പാടി നടക്കുന്നത്. കോമഡി എന്നല്ലാതെ എന്താണതിനെയൊക്കെ വിളിക്കേണ്ടത്.
അപ്പോള്‍ ആര്‍.എസ്.എസ്സിനെ അക്രമ രാഷ്ട്രീയം കൊണ്ട് പ്രതിരോധിക്കാന്‍ കഴിയുമോ. ഇല്ല. കാരണം സംഘ്പരിവാര്‍ ഹിംസ ഒരു പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ഫാഷിസ്റ്റുകളാണ്. അക്രമം അഴിച്ചു വിടാനുള്ള ഒരവസരവും അവര്‍ പാഴാക്കിക്കളയില്ല. കണ്ണൂരിലും കേരളത്തിലും മാത്രമല്ല ഇന്ത്യയിലൊട്ടാകെയും അവര്‍ അത് തെളിയിച്ചിട്ടുണ്ട്. അവര്‍ അക്രമം നടത്തി കൊണ്ടിരിക്കുന്ന വാര്‍ത്ത ഈ നിമിഷത്തിലും ഇന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളില്‍ നിന്നും നഗരത്തില്‍ നിന്നും നമുക്ക് കേള്‍ക്കാന്‍ കഴിയും. രണ്ടായിരവും മൂവ്വായിരവും അയ്യായിരവും ഒക്കെ മനുഷ്യരെ മൃഗതുല്യരായി കണക്കാക്കി കൊന്നൊടുക്കിയ ചരിത്രമുള്ളവരാണ് സംഘ്പരിവാര്‍ ശക്തികള്‍.
ജനങ്ങളുടെ കായികമായ പ്രതിരോധം കൊണ്ട് നേരിട്ട് ഇല്ലാതാക്കാന്‍ കഴിയുന്ന കേവല അക്രമിസംഘമല്ല ആര്‍.എസ്.എസ്. പകരം ഭരണകൂടം ശക്തമായി ഇടപെടണം. ആര്‍.എസ്.എസ് ഇതാ ആക്രമമുണ്ടാക്കുന്നു എന്ന് വിളിച്ചു പറയുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. 1001 പോലീസിന്റെ അകമ്പടിയുമായി നടക്കുന്ന പിണറായി വിജയനല്ല, തെരുവില്‍ നടക്കുന്ന സാധാരണ ജനങ്ങളാണ് ആര്‍.എസ്.എസ്സിന്റെ അക്രമങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പോലീസ് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുന്നതിന് പകരം ശക്തമായ നടപടി സ്വീകരിക്കണം. പിന്നെ അവരുടെ നുണ പ്രചാരണങ്ങളെ തുറന്ന് കാട്ടാന്‍ കഴിയണം. എത്രയോ കാലമായി ശശികല ടീച്ചര്‍ പറഞ്ഞ് നടന്ന ക്ഷേത്ര വരുമാനം സംബന്ധിച്ച നുണ പൊളിച്ചടക്കിയത് വി.ഡി സതീശനാണ്. ആയിരം അക്രമങ്ങളേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ നിലപാടിന്. അങ്ങിനെ ഓരോ നുണകളും തകര്‍ക്കണം. സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം അവിശ്വാസമുണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ വിശ്വാസം ഉണ്ടാക്കണം. ശിഹാബ് തങ്ങളുടെയൊക്കെ നിലപാട് പ്രസക്തമാകുന്നത് ഇവിടെയാണ്.
അങ്ങിനെ ആത്യന്തികമായി അവരെ പരാജയപ്പെടുത്തുകയാണ് വേണ്ടത്. ബോംബ് പൊട്ടിത്തെറിക്കാതിരിക്കാന്‍ ആരെങ്കിലും അതിനെതിരെ ഓലപ്പടക്കം വലിച്ചെറിയാറുണ്ടോ? അതിനെ ഡിഫ്യൂസ് ചെയ്യുകയാണ് ശരിയായ രീതി. അതുപോലെ ആര്‍.എസ്.എസ്സിനെയും ഡിഫ്യൂസ് ചെയ്യുകയാണ് വേണ്ടത്. ജനാധിപത്യം മാത്രമാണ് അതിനുള്ള പോം വഴി.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല
-
kerala2 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala2 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
-
kerala3 days ago
ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി