X

പി.എന്‍.ബി തട്ടിപ്പ് : നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടി രൂപ വെട്ടിച്ച നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യത്തെ സുപ്രിം കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് തട്ടിപ്പു കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും ബാങ്കിനെ പറ്റിച്ച് പണം കൊള്ളയടിച്ച നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പര്യഹര്‍ജിലെ ആവശ്യത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തത്. ബാങ്ക് തട്ടിപ്പു കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും അന്വേഷണം നടക്കുകയാണെന്നും പറഞ്ഞാണ് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഹര്‍ജിയെ എതിര്‍ത്തത്. അഭിഭാഷകനായ വിനീത് ധന്‍ഡയ ഹെര്‍ജി ഫയല്‍ ചെയ്തത്.

അതേസമയം ഹര്‍ജിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മാര്‍ച്ച് 16 ലേക്കു പരിഗണിക്കാന്‍ മാറ്റി വെക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പിഎന്‍ബി, റിസര്‍വ് ബാങ്ക്, ധന, നിയമ മന്ത്രാലയങ്ങള്‍ എന്നിവയെ കക്ഷികളായി ഹര്‍ജിയില്‍ ചേര്‍ത്തിട്ടുണ്ട്.

കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം, പി.എന്‍.ബിയിലെ ഉന്നതരുടെ അടക്കം പങ്ക് അന്വേഷിക്കണം, നീരവ് മോദിയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇത്തരം തട്ടിപ്പിനു ഒത്താശ ചെയ്യുന്ന ജീവനക്കാര്‍ വിരമിച്ചാലും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി വായ്പ തിരിച്ചുപിടിക്കണം. റിസര്‍വ് ബാങ്കിന്റെ ധനകാര്യ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചല്ല പല വായ്പകളും അനുവദിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ പൊതുജനത്തേയും രാജ്യത്തിന്റെ ഖജനാവിനേയും ഗുരുതരമായി ബാധിക്കുന്നുണ്ട്്. ഇത്തരം കേസുകള്‍ രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കുന്ന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മതിയാവില്ല. വിരമിച്ച ജഡ്ജിമാരേയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണം ഹര്‍ജിയില്‍ പറയുന്നു.

നിലവില്‍ രണ്ടു കേസുകളാണ് പി.എന്‍.ബി തട്ടിപ്പു സംബന്ധിച്ച് സി.ബി.ഐ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, നീരവ് മോദി ഇന്ത്യ വിട്ടതല്ലെന്നും വ്യവസായ ആവശ്യങ്ങള്‍ക്കായി പോയതാണെന്നും നീരവ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു

chandrika: