X

ഗോഡ്‌സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെ ആണെന്ന പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്. അരുവാക്കുറിച്ചി പൊലീസാണ് കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസെടുത്തിരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കേസ്. 153 അ, 295 അ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കമലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മെയ് 12 നാണ് സംഭവം. ചെന്നൈയില്‍ വച്ച് പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു കമല്‍ഹാസന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവാണെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നുവെന്നും പേര്, ഗോഡ്‌സെ ആണെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ അരവകുറിശ്ശിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1948-ലെ ഗാന്ധിവധം ചൂണ്ടിക്കാട്ടിയായിരുന്നു കമല്‍ഹാസന്റെ പുതിയ പരാമര്‍ശം.

ഇത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല താനിതു പറയുന്നത്. ഗാന്ധി പ്രതിമക്കുമുന്നില്‍ നിന്നുകൊണ്ടാണ് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. നല്ല ഇന്ത്യക്കാര്‍ എല്ലാവരുടേയും സമത്വത്തിന് വേണ്ടിയാണ് നിലനില്‍ക്കുക. മൂവര്‍ണ്ണപ്പതാക നിലനിര്‍ത്തുന്നതിനും അവര്‍ പരിശ്രമിക്കും. താനൊരു നല്ല ഇന്ത്യക്കാരനാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇതിനെതിരെയാണ് തമിഴ്‌നാട് മന്ത്രിയും ബി.ജെ.പിയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

അതിനിടെ കമല്‍ഹാസനെതിരെ ബി.ജെ.പി രംഗത്തെത്തുകയും ചെയ്തു. കമല്‍ഹാസന്റെ നാക്കരിയണമെന്ന് തമിഴ്‌നാട് മന്ത്രിയായ കെ.ടി രാജേന്ദ്ര ബാലാജി പറഞ്ഞു. കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് വിലക്കേര്‍പ്പെടുത്തണമെന്നും കെ.ടി രാജേന്ദ്ര ബാലാജി ആവശ്യപ്പെടുന്നു. കമല്‍ഹാസനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് തമിഴ്‌നാട് മന്ത്രി.

‘അയാളുടെ നാക്കരിയണം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദു ആയിരുന്നെന്ന് അയാള്‍ പറയുന്നു. ഭീകരവാദത്തിന് മതമില്ല. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നുമില്ല. അയാള്‍ അഭിനയിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകളില്‍ നോട്ടംവച്ചുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍’ തമിഴ്‌നാട് സര്‍ക്കാരില്‍ ക്ഷീരവകുപ്പ് കൈകാര്യം ചെയ്യുന്ന കെ.ടി രാജേന്ദ്ര ബാലാജി പറഞ്ഞു.

chandrika: