X

വിടവാങ്ങല്‍ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രാഷ്ട്രപതി

ന്യൂദല്‍ഹി: കാലാവധി അവസാനിക്കുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് പാര്‍ലമെന്റ് യാത്രയയപ്പ് നല്‍കി. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വൈകീട്ട് 5.30 ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കേണ്ടത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാറിനെ ഓര്‍മ്മപ്പെടുത്തികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗം. ചര്‍ച്ചകളിലൂടെയുള്ള നിയമനിര്‍മ്മാണം കുറഞ്ഞു വരികയാണ്. നിയമനിര്‍മ്മാണം വിശദമായ ചര്‍ച്ചകളിലൂടെയാവണമെന്നും അദ്ദേഹം പറഞ്ഞു.

 

ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനാണ് അധ്യക്ഷത വഹിച്ചത്. രാജ്യസഭാ ഉപാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഡോ. ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍, ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ, കേന്ദ്രമന്ത്രിമാര്‍, ഇരുസഭകളിലേയും എം.പിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇരു സഭകളിലെയും എം.പിമാര്‍ ഒപ്പിട്ട കോഫിടേബിള്‍ ബുക്കും സ്മരണികയും ചടങ്ങില്‍ പ്രണബ് മുഖര്‍ജിയ്ക്ക് സമ്മാനിച്ചു.

രാഷ്ട്രപതിയ്ക്ക് സമ്മാനിക്കുന്ന കോഫിടേബിള്‍ ബുക്കില്‍ ജൂലായ് 15 മുതല്‍ എംപിമാരുടെ ഒപ്പുകള്‍ ശേഖരിച്ചിരുന്നു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ പങ്കെടുത്ത ചടങ്ങുകളിലെ ഫോട്ടോകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

chandrika: