X

പി.എസ്.സി നോക്കുകുത്തി; ഡയറ്റില്‍ 89 അധ്യാപകരെ സ്ഥിരപ്പെടുത്താന്‍നീക്കം, പിന്‍വാതിലിനും തുടര്‍ച്ചയൊരുക്കി പിണറായി സര്‍ക്കാര്‍

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക പരിശീലന കേന്ദ്രമായ ഡയറ്റില്‍ ലക്ചര്‍ തസ്തികയില്‍ 89പേരെ പിന്‍വാതില്‍വഴി സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. സി.പി.എം അധ്യാപക സംഘടന ഭാരവാഹികളും നേതാക്കളുടെ ഭാര്യമാരും ഉള്‍പ്പെടെയുള്ളവരെയാണ് പി.എസ്.സിയെ നോക്കുകുത്തിയാക്കി ചട്ടങ്ങളും നിയമങ്ങളും മറികടന്ന് നിയമിക്കാനൊരുങ്ങുന്നത്. 2018 നവംബറിലാണ് പാര്‍ട്ടിക്ക് താല്‍പര്യമുള്ള 89പേരെ പ്രൈമറി ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഡയറ്റില്‍ ലക്ചര്‍ ആയി നിയമനം നല്‍കിയത്. സ്‌പെഷ്യല്‍ റൂള്‍ ഫ്രെയിം ചെയ്തതില്‍ ഭേദഗതി ആവശ്യമുണ്ടെന്ന കാരണം പറഞ്ഞാണ് അന്ന് പി.എസ്.സി വഴി നിയമനം നടത്താതെ ഡെപ്യൂട്ടേഷനിലൂടെ നിയമിച്ചത്. എന്നാല്‍ 2021 ഫെബ്രുവരി 19ന് പി.എസ്.സി സ്‌പെഷ്യല്‍ റൂള്‍ അപാകതകള്‍ പരിഹരിച്ച് വിജ്ഞാപനമിറക്കിയിട്ടും ഇതനുസരിച്ച് ഡയറ്റിലുണ്ടായ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് തയാറായില്ല.

കഴിഞ്ഞ മാര്‍ച്ച് 25നും ഏപ്രില്‍ ഏഴിനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍മാരോട് ഇവരുടെ യോഗ്യതവിവരങ്ങള്‍ ഉള്‍പ്പെടുത്തി അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അയച്ച കത്തില്‍ 89 പേരെയും സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന കാര്യം വ്യക്തമാണ്. നിലവില്‍ ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന 89പേരും സി.പി.എം അധ്യാപക സംഘടന ഭാരവാഹികളോ നേതാക്കളോ അനുഭാവികളോആണ്. കെ.എസ്.ടി.എ ഇടുക്കി ജില്ല സെക്രട്ടറി ജിജോ, കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി മെമ്പര്‍ എ.എം ഷാജഹാന്‍, മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പ്രകാശന്‍ മാസ്റ്ററുടെ ഭാര്യ സംഗീത, കേരള ക്ലേ ആന്റ് സെറാമിക്‌സ് മാനേജിംഗ് ഡയറക്ടറുടെ ഭാര്യ അനുപമ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.

ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് പി.എസ്.സി പരീക്ഷയിലൂടെയും ഇന്റര്‍വ്യൂവിലൂടെയും യോഗ്യരായവരെ തിരഞ്ഞെടുത്ത് നിയമനം നടത്തുന്നതിന് പകരമാണ് പിന്‍വാതിലിലൂടെയുള്ള ഇത്തരമൊരു നീക്കം. പ്രൈമറി ഹൈസ്‌കൂള്‍ തലങ്ങളില്‍ ജോലി ചെയ്ത സി.പി.എം നേതാക്കളെയും അനുഭാവികളേയും കുറുക്ക് വഴിയിലൂടെ ഉയര്‍ന്ന ശമ്പളവും പദവിയും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് വഴിവിട്ട നീക്കങ്ങള്‍. പിജി, എം.എഡ്, എംഫില്‍ അല്ലെങ്കില്‍ പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്കാണ് നിലവില്‍ ഡയറ്റിലെ ലക്ചര്‍ പോസ്റ്റിന് അര്‍ഹതയുള്ളത്. എന്നാല്‍ ഡെപ്യൂട്ടേഷനില്‍ എത്തിയവര്‍ക്ക് ഈ യോഗ്യതയില്ല. ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് കുറഞ്ഞ യോഗ്യതയുള്ളവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നത്.

Chandrika Web: