Connect with us

Culture

പന്തിനു വേണ്ടി തമ്മില്‍ത്തല്ല്; കവാനിക്കും നെയ്മറിനും കോച്ചിന്റെ താക്കീത്

Published

on

പാരിസ്: ലിയോണിനെതിരായ ലീഗ് വണ്‍ മത്സരത്തിനിടെയാണ് എഡിന്‍സന്‍ കവാനിയും നെയ്മറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നത്. 57-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു ലഭിച്ച ഫ്രീകിക്കിനു വേണ്ടി കവാനി അവകാശവാദമുന്നയിച്ചെങ്കിലും ഡിഫന്റര്‍ ഡാനി ആല്‍വസ് പന്ത് കൈക്കലാക്കി നെയ്മറിന് കൈമാറുകയായിരുന്നു. 79-ാം മിനുട്ടില്‍ പെനാല്‍ട്ടി ലഭിച്ചപ്പോള്‍ കിക്കെടുക്കാന്‍ നെയ്മര്‍ താല്‍പര്യം കാണിച്ചെങ്കിലും കവാനി അത് അവഗണിക്കുകയും ചെയ്തു.

2015-ല്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ക്ലബ്ബ് വിട്ടതിനു ശേഷം പി.എസ്.ജിയില്‍ പെനാല്‍ട്ടിയും ഫ്രീകിക്കുമെടുക്കാനുള്ള ചുമതല കവാനിക്കാണ്. എന്നാല്‍ ബാര്‍സലോണയില്‍ നിന്ന് നെയ്മര്‍ എത്തിയതോടെ ഇക്കാര്യം അനിശ്ചിതത്വത്തിലായി. മുന്‍ മത്സരങ്ങളിലും പെനാല്‍ട്ടി തനിക്കു നല്‍കാന്‍ നെയ്മര്‍ ആവശ്യപ്പെട്ടെങ്കിലും കവാനി അവഗണിച്ചിരുന്നു.

മത്സരം 0-0 ല്‍ നില്‍ക്കെ, ഗോളാകാന്‍ സാധ്യതയുള്ള ഫ്രീകിക്കിനു വേണ്ടിയാണ് കവാനിയും നെയ്മറും തമ്മില്‍ തര്‍ക്കിച്ചത്. ആല്‍വസിന്റെ സഹായത്തോടെ കിക്കെടുത്ത നെയ്മറിന് പക്ഷേ, ഗോള്‍കീപ്പറെ മറികടക്കാന്‍ കഴിഞ്ഞില്ല. പി.എസ്.ജി ഒരു ഗോളിന് മുന്നില്‍ നില്‍ക്കെ പെനാല്‍ട്ടിയിലൂടെ ലീഡുയര്‍ത്താനുള്ള കവാനിയുടെ ശ്രമവും വിജയിച്ചില്ല.


Read Also: ഫ്രീകിക്ക് ആരെടുക്കും? പി.എസ്.ജിയില്‍ കൂട്ടത്തല്ല് –(വീഡിയോ)


കളിക്കളത്തിലെ തര്‍ക്കം മത്സരം കഴിഞ്ഞും തുടര്‍ന്നു എന്നാണ് സൂചന. കളിക്കു ശേഷം മിക്‌സഡ് സോണില്‍ ടീമംഗങ്ങള്‍ക്കൊപ്പം വരാതെ സ്റ്റേഡിയം വിടുകയാണ് കവാനി ചെയ്തതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെയ്മര്‍ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റ് ആയ ഇന്‍സ്റ്റഗ്രാമില്‍ കവാനിയെ ‘അണ്‍ഫോളോ’ ചെയ്തു എന്നും വാര്‍ത്തകളുണ്ട്.

കിക്കുകള്‍ എടുക്കുന്നതു സംബന്ധിച്ച് കവാനിയും നെയ്മറും തമ്മില്‍ ധാരണയിലെത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ഇക്കാര്യത്തില്‍ ടീമിനുള്ളില്‍ അസ്വാരസ്യമുണ്ടാകാന്‍ അനുവദിക്കില്ലെന്നും കോച്ച് ഉനയ് എംറി മത്സര ശേഷം പറഞ്ഞു. ‘ഇനിയുള്ള മത്സരങ്ങളില്‍ പെനാല്‍ട്ടി ലഭിച്ചാല്‍ ആരെടുക്കുമെന്നതിനെച്ചൊല്ലി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അവര്‍ രണ്ടു പേരും സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ളവരാണ്. ഇരുവരും ഒന്നിടവിട്ട് കിക്കെടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ അവര്‍ക്കായില്ലെങ്കില്‍ ഞാനാണ് തീരുമാനമെടുക്കുക.’ എംറി വ്യക്തമാക്കി.

ബാര്‍സലോണയിലായിരുന്നപ്പോള്‍ പെനാല്‍ട്ടിയും ഫ്രീകിക്കുമെടുക്കാനുള്ള അവസരം ലയണല്‍ മെസ്സി നെയ്മറിന് നല്‍കാറുണ്ടായിരുന്നു. എന്നാല്‍, പാരിസില്‍ തന്റെ അവകാശത്തില്‍ ബ്രസീല്‍ താരം കൈകടത്തേണ്ടെന്നാണ് കവാനിയുടെ നിലപാട്. ലീഗ് വണ്‍ സീസണില്‍ ഇതുവരെയായി കവാനി ഏഴും നെയ്മര്‍ മൂന്നും ഗോളുകളാണ് നേടിയിട്ടുള്ളത്.

അതിനിടെ, നെയ്മറുമായി തര്‍ക്കം തുടര്‍ന്നാല്‍ കവാനി ക്ലബ്ബ് വിടേണ്ടി വരുമെന്ന അഭ്യൂഹം ശക്തമാണ്. 222 ദശലക്ഷം യൂറോയ്ക്കു ടീമിലെത്തിയ നെയ്മര്‍ ആവശ്യപ്പെട്ടാല്‍ 30-കാരനായ കവാനിയെ പി.എസ്.ജി കയ്യൊഴിഞ്ഞേക്കും എന്നാണ് സൂചന. നിലവില്‍ മൗണ്ട്പില്ലര്‍ അടക്കമുള്ള ക്ലബ്ബുകള്‍ 30-കാരനായ ഉറുഗ്വേ താരത്തിനു വേണ്ടി രംഗത്തുണ്ട്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending