X

സവിശേഷതകളുടെ കളിയാരവങ്ങളില്‍ മുങ്ങിയ ഖത്തര്‍ ലോകകപ്പ്

ദോഹ/എസ്. എ. എം. ബഷീര്‍

മൂന്നുലക്ഷത്തോളം വരുന്ന ഒരുജനതയുടെ കൊച്ചുരാജ്യം ഈവലിയ ലോകത്തിലെ എണ്ണൂറുകോടി ജനങ്ങളുടെ കണ്ണുംകരളും കവരുന്ന അതിസുന്ദരവും അത്യപൂര്‍വ്വവും അനിതരസാധാരണവുമായ കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പറഞ്ഞുവരുന്നത് ഫിഫവേള്‍ഡ് കപ്പിനെപ്പറ്റിത്തന്നെ. അത് നടത്തുന്ന ഖത്തര്‍ എന്ന കൊച്ചുരാജ്യത്തെപ്പറ്റിയും.
ലോകത്തില്‍ വിസ്തൃതിയുടെ കാര്യത്തില്‍ 165-ാംസ്ഥാനമാണ് ഖത്തറിനുള്ളത്. ലോകജനസംഖ്യയുടെ .03 ശതമാനംമാത്രം.വിദേശികളും സ്വദേശികളും അടക്കം കഷ്ടിച്ച് മുപ്പതു ലക്ഷം ആളുകള്‍ അധിവസിക്കുന്ന വിസ്മയങ്ങളുടെ ഉപദ്വീപ് ആണ് ഖത്തര്‍. നൂറുമൈല്‍ നീളത്തിലും അമ്പതുമൈല്‍ വീതിയിലും 11,850 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലും ഉള്ള ഒരുരാജ്യം. കേരളത്തില്‍ നാലര വടക്കന്‍ജില്ലകളുടെ ഭൂവിസ്തൃതി മാത്രം.
ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ അഞ്ചില്‍ ഉള്‍പ്പെടുന്ന രാജ്യം. മൂന്നുലക്ഷത്തോളം സ്വദേശി പൗരന്മാരും കാല്‍കോടിയിലധികം വിദേശികളും അടക്കം കഷ്ടിച്ച് മുപ്പതുലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ഏറ്റവും സാമാധാനവും സുരക്ഷിതത്വവും ഉള്ള ഒരു ഗള്‍ഫ് മുസ്ലിംരാജ്യം. കഠിനഹൃദയരായ ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുന്ന വശ്യമായ സിദ്ധിയുള്ള ഒരു ഭരണകൂടവും അവിടത്തെ ജനങ്ങളും ഇപ്പോള്‍ ലോകത്തിന്റെ നെറുകയിലാണ്. ലോകത്ത് അഞ്ഞൂറ് കോടി ജനങ്ങള്‍ ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ 2022 മത്സ രങ്ങള്‍ കാണുന്നുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
തണുപ്പുകാലത്ത് നടക്കുന്ന ആദ്യത്തെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് ഖത്തറില്‍ നടന്നു കൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുംമികച്ച മത്സരങ്ങളായിരിക്കും ഇവിടെ അരങ്ങേറുക എന്ന് നേരത്തെതന്നെ പ്രവചിച്ചത് മുന്‍ ഇംഗ്ലണ്ട്കാപ്റ്റനും ഖത്തര്‍ ഫിഫ കപ്പിന്റെ അംബാസഡറുമായ ഡേവിഡ് ബെക്കാമായിരുന്നു. ജിസിസി രാജ്യങ്ങളിലെയും അറബ്‌ലോകത്തെയും ആദ്യത്തെ ഫിഫ ലോകകപ്പാണല്ലോ ഇത്. ഈ മത്സരം മിഡില്‍ഈസ്റ്റ് രാജ്യങ്ങള്‍ തമ്മിലും ലോകരാജ്യങ്ങള്‍ തമ്മിലുമുള്ള ഐക്യം ഊട്ടിയുറപ്പിക്കാന്‍ കോവിഡാനന്തര ലോകത്തെ സഹായിക്കും എന്ന ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ഹമദ് അല്‍താനിയുടെ പ്രത്യാശ അക്ഷരാര്‍ഥത്തില്‍ ശരിയായിവന്നിരിക്കുന്നു.

ഇത്തവണത്തെ ഫിഫലോകകപ്പിന് ചിലപ്രത്യേകതകള്‍ ഉണ്ട്. ഈ മത്സരങ്ങള്‍ക്കായി അഡിഡാസ് കമ്പനി പ്രത്യേകമായി ഡിസൈന്‍ ചെയ്ത അതിസൂക്ഷ്മ സെന്‍സര്‍ സസ്‌പെന്‍ഷന്‍ ഘടിപ്പിച്ച ബോളുകളാണ് ഈ മത്സരങ്ങളില്‍ ഉപയോഗിക്കുന്നത്. ഈബോളിന് ‘അല്‍ രിഹ്‌ല’ എന്ന് പേരും നല്‍കിയിട്ടുണ്ട്. ഇങ്ങനെ ടെക്‌നോബോള്‍ ഉപയോഗിക്കുന്ന ആദ്യത്തെ ഫിഫ ലോകകപ്പുമത്സരവും ഇതുതന്നെ. പന്തിന്റെ വേഗതയും ചലനങ്ങളും കൃത്യമായി ഒപ്പിയെടുക്കുന്ന പന്ത്രണ്ടോളം ട്രാക്കിംഗ് നിരീക്ഷണക്യാമറകള്‍ മത്സരം നടക്കുന്ന ഓരോ സ്റ്റേഡിയത്തിലും ഘടിപ്പിച്ചത് കൊണ്ട് തന്നെ വളരെ കണിശവും കൃത്യവും ആയിരിക്കും ഓരോ ഗോളിന്റെയും വിധി നിര്‍ണ്ണയങ്ങള്‍. 2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിലാണ് ഓഫ് സൈഡ് ചലനങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുന്ന വി.എ.ആര്‍ ( വീഡിയോ അസിസ്റ്റഡ് റഫറി) സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിച്ചത്. ഓരോ കളിക്കാര്‍ക്കും അവരുടെ പെര്‍ഫോമന്‍സ് നിലവാരവും വിലയിരുത്തലുകളും നിരന്തരമായി പരിശോധിച്ച് കൊണ്ടിരിക്കാന്‍ സാധിക്കുന്ന ഫുട്‌ബോള്‍ ആപ്പ് ഈമത്സരത്തില്‍ ആദ്യമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ഇങ്ങനെ ഓരോകളിക്കാര്‍ക്കും അവരുടെ നിര്‍ണ്ണായകചലനങ്ങളും ബോള്‍ കാല്‍വശമുണ്ടായിരുന്ന സമയവും മറ്റുവിവരങ്ങളും കൃത്യമായി അറിയാന്‍ കഴിയുന്നു.

ചരിത്രത്തിലെ ആദ്യത്തെ ഹരിത(ഗ്രീന്‍) ഗതാഗതസംവിധാനമാണ് ഖത്തര്‍ ഫിഫകപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലിനീകരണം ഇല്ലാത്ത പുക വമിപ്പിക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ആണ് നിരത്തുകളില്‍ ഫിഫക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. 741 ഇലക്ട്രിക് ബസുകളും പ്രത്യേക പരിശീലനം ലഭിച്ച മൂവായിരം ഡ്രൈവര്‍മാരും ഇരുനൂറിലധികം അഡ്മിന്‍ ജീവനക്കാരെയും ഇതിനായി നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് സ്വദേശികളും വിദേശി കളുമായ വോളണ്ടിയര്‍മാരുമടങ്ങുന്ന വിപുലമായ ഈസന്നാഹങ്ങള്‍ എണ്ണയിട്ട യന്ത്രംപോലെ ചലിക്കുന്നത് കാണാന്‍തന്നെ ഏറെ സന്തോഷമാണ്. ഏറ്റവുംചെറിയ ദൂരപരിധിക്കകത്തു (55 കിലോമീറ്റര്‍ ചുറ്റളവില്‍) നടക്കുന്ന ആദ്യത്തെ ലോകകപ്പ് മത്സരങ്ങളാണിത്. ലോകകപ്പ് ചരിത്രത്തിലാദ്യമായി വനിതാ റഫറിമാര്‍ രംഗത്തിറങ്ങിയ മത്സരമാണ് ഖത്തര്‍ ലോകകപ്പ്. ജപ്പാനിലെ യോഷിമി യമാഷിത ,ഫ്രാന്‍സിലെ സ്റ്റെഫാനി ഫ്രാപ്പാര്‍ റ്റ് റുവാണ്ടയില സലീമ മുകന്‌സംഗ എന്നിവര്‍ ഈ പുതുചരിത്രം കുറിച്ചുകൊണ്ടിരിക്കുന്നു. ഏഷ്യയിലെ രണ്ടാമത്തെ വേള്‍ഡ് കപ്പ്. ഏറ്റവും കുറഞ്ഞ സ്റ്റേ ഡി യങ്ങളില്‍ നടക്കുന്ന മത്സരം. മുഴുവനായും കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള സ്റ്റേ ഡിയങ്ങള്‍, ഏറ്റവും കൂടുതല്‍ കാണികള്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലോകകപ്പ്, ഏറ്റവും ചെലവേറിയ ലോകകപ്പ്. മറ്റൊരു ലോകകപ്പ്മത്സരങ്ങളിലും കാണാനാകാത്തവിധം ഇന്ത്യക്കാര്‍ അതിലും വിശേഷിച്ചു മലയാളികള്‍ കളി നിയന്ത്രിക്കുന്നതിലും, കളിയൊരുക്കങ്ങള്‍ നടത്തുന്നതിലും,ഗാലറികള്‍ നിറഞ്ഞു കവിഞ്ഞു കളി കാണുന്നതിലും ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന അഭിമാനകരമായ കാഴ്ച ആവേശകരമാണ്.

Chandrika Web: