X

പ്രതിപക്ഷ ഐക്യനിരക്കായി രാഹുലിന്റെ അത്താഴവിരുന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി അധികാരമേറ്റ രാഹുല്‍ഗാന്ധി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കുകൊണ്ടു. ന്യൂഡല്‍ഹിയിലെ അശോക ഹോട്ടലിലാണ് സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയാഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധി പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊപ്പം സൗഹൃദം പങ്കിട്ടത്്. ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംലീഗിനെ പ്രതിനിധീകരിച്ച് പാര്‍ട്ടി ലീഡര്‍ പികെ കുഞ്ഞാലിക്കുട്ടി എംപിയും വിരുന്നില്‍ പങ്കെടുത്തു.

ഗുജറാത്ത്്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഇന്നു നടക്കാനിരിക്കെ പ്രതിപക്ഷപാര്‍ട്ടികളുടെ ഏകോപനത്തിനുള്ള ശക്തമായ നീക്കമെന്ന നിലക്കാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിവിധ പാര്‍ട്ടികളുടെ ഒന്നിച്ചുചേരലിനെ കാണുന്നത്്. സിപിഎം നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി രാജ, ജനതാദള്‍ നേതാവ് ശരത് യാദവ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
എ.ഐ.സി.സി അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ഗാന്ധിക്ക് മുസ്്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രത്യേകം അഭിവാദ്യമര്‍പ്പിക്കുന്ന കാര്യം പികെ കുഞ്ഞാലിക്കുട്ടി എംപി രാഹുല്‍ഗാന്ധിയെ അറിയിച്ചു.

ഹൈദരലി തങ്ങള്‍ ഉടന്‍ പുതിയ അധ്യക്ഷനെ സന്ദര്‍ശിക്കുമെന്നും രാഹുലിന്റെ അധ്യക്ഷപദവിയില്‍ പാര്‍ട്ടിയുടെ സന്തോഷവും രാഹുലിനെ അറിയിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എംപിമാരായ മുല്ലപ്പളളി രാമചന്ദ്രന്‍, ആന്റോആന്റണി, എംകെ രാഘവന്‍, കെസി വേണുഗോപാല്‍, നഗ്്മ, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യെ തുടങ്ങിയവരും അത്താഴവിരുന്നിനെത്തിയിരുന്നു.

chandrika: