X

“ജെയ്റ്റ്ലി പച്ചകള്ളം പറയുന്നു”; മല്ല്യയുമായുള്ള കൂടിക്കാഴ്ചക്ക് സാക്ഷിയുണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പയെടുത്ത് ലണ്ടനിലേക്ക് നാടുവിടുന്നതിനു മുമ്പ് വിജയ് മല്യ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അരുണ്‍ ജെയ്റ്റ്‌ലിയെ നേരിട്ടു കണ്ടെന്ന വിജയ് മല്യയുടെ ആരോപണം ശരിവെച്ച രാഹുല്‍ ഗാന്ധി, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി കള്ളംപറയുകയാണെന്നും പറഞ്ഞു. ഡല്‍ഹില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെയ്റ്റ്‌ലി കള്ളം പറയുകയാണെന്നും പാര്‍ലമെന്റിനകത്ത് വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ സാക്ഷിയാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

തുടര്‍ന്ന് മല്യയെ ജെയ്റ്റ്‌ലി കണ്ടതിന് താന്‍ സാക്ഷിയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ പി.എല്‍ പുനിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആ കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റ് നീണ്ടുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.

2016 മാര്‍ച്ച് മാസം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെ ഒരു മൂലയില്‍ വിജയ് മല്യയും അരുണ്‍ ജെയ്റ്റ്ലിയും കൂടിക്കാഴ്ച നടത്തുന്നത് ഞാന്‍ കണ്ടതാണ്. കൂടിക്കാഴ്ച ഏഴു മിനിറ്റോളം നീണ്ടുനിന്നിരുന്നു. ഇരുവരും അവിടെയുള്ള ബെഞ്ചിലിരുന്നാണ് സംസാരിച്ചത്. ജെയ്റ്റ്ലിയുടെ അടുത്തേക്ക് മല്യ വരികയായിരുന്നുവെന്നും പുനിയ പറഞ്ഞു.
മല്യ ലണ്ടനിലേക്ക് കടക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു കൂടിക്കാഴ്ചയെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും പുനിയ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 2014-നു ശേഷം മല്യക്ക് തന്നെ കാണാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പറഞ്ഞത്.

രാജ്യത്തിന്റെ ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്ലി കുറ്റവാളിയായ ഒരാളോട് എന്തിനാണ് ബന്ധം പുലര്‍ത്തിയതെന്നും എന്താണ് ആ ചര്‍ച്ചയില്‍ സംഭവിച്ചതെന്നും ജനങ്ങളോട് വിശദീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

chandrika: