Culture
മഹാഭാരതത്തിലെ പാണ്ഡവരെപ്പോലെയാണ് കോണ്‍ഗ്രസ്, ബി.ജെ.പി കൗരവരെപ്പോലെയും; ധര്‍മ്മയുദ്ധം ജയിക്കും : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 84ാമത് പ്ലീനറി സമ്മേളനത്തില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ പതിവില്ലാത്ത സ്വരത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുകയാണ്. മഹാഭാരതത്തിലെ പാണ്ഡവരെപ്പോലെ, ധര്‍മ്മയുദ്ധമാണ് കോണ്‍ഗ്രസ് നയിക്കുന്നത്. കോണ്‍ഗ്രസ് ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമ്പോള്‍ മോദി ഭരിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ എല്ലാ മതില്‍കെട്ടുകളും തകര്‍ത്ത് കോണ്‍ഗ്രസ് ജനങ്ങളിലേക്കിറങ്ങുമെന്ന് പറഞ്ഞ രാഹുല്‍, തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്ന പ്രവണത കോണ്‍്ഗ്രസില്‍ ഇനി ഉണ്ടാവില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. രണ്ടാം യു.പി.എ സര്‍ക്കാറിന് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് ആത്മവിമര്‍ശനം നടത്തിയ രാഹുല്‍, അത് തിരുത്തി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. തലമുറ മാറ്റത്തിന്റെ എല്ലാ പ്രൗഢിയും കെട്ടിലും മട്ടിലും നിറഞ്ഞുനിന്നതായിരുന്നു ഇന്നലെ കൊടിയിറങ്ങിയ രണ്ടു ദിവസം നീണ്ട പ്ലീനറി സമ്മേളനം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ പ്ലീനറി സമ്മേളനമാണ് ഇന്നലെ സമാപിച്ചത്. രാഹുലിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ. കഴിഞ്ഞ ദിവസം പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും രൂക്ഷ ഭാഷയില്‍ മോദി സര്‍ക്കാറിനെയും ബി.ജെ.പിയേയും ആക്രമിച്ചിരുന്നു.
കോണ്‍ഗ്രസിന് രാജ്യത്തിന്റെ ശബ്ദം
ബിജെ.പിക്ക് സംഘടനയുടെയും
ബി.ജെ.പിക്ക് ഒരു സംഘടന എന്ന നിലയിലുള്ള ഒറ്റ ശബ്ദമേയുള്ളൂ. എന്നാല്‍ കോണ്‍ഗ്രസിന്റെ ശബ്ദം രാജ്യത്തിന്റെ ശബ്ദമാണ്. രാജ്യസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതിന്റെ പേരില്‍ മഹാത്മാഗാന്ധിക്ക് 15 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നു. വെറും തറയിലാണ് നമ്മുടെ രാഷ്ട്ര നേതാക്കള്‍ ഉറങ്ങിയത്. എന്നാല്‍ ദയാവായ്പിനു വേണ്ടി ബ്രിട്ടീഷ് സര്‍ക്കാറിന് കത്തെഴുതിയതാണ് വീര്‍ സവര്‍ക്കറിന്റെയും ആര്‍.എസ്.എസിന്റെയും പാരമ്പര്യം.
ബി.ജെ.പി ഭയം
വിതയ്ക്കുന്നു
നമ്മള്‍ മനുഷ്യരാണ്. തെറ്റു പറ്റും. അത് തിരുത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കും. എന്നാല്‍ മോദി ചിന്തിക്കുന്നത് താന്‍ മനുഷ്യനല്ല, ദൈവാവതാരം ആണെന്നാണ്. ബി.ജെ.പി ഭയം വിതയ്ക്കുകയാണ്. മാധ്യമങ്ങള്‍ മുതല്‍ ജനങ്ങള്‍ വരെ ഭയപ്പെടുകയാണ്. നീതിക്കു വേണ്ടി നാല് സുപ്രീംകോടതി ജഡ്ജിമാര്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരേണ്ടി വന്ന സാഹചര്യം ആദ്യമായി നാം കണ്ടു. ആര്‍.എസ്.എസ്സും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. നമ്മള്‍ രാജ്യത്തിന്റെ സ്ഥാപനങ്ങളെ ബഹുമാനിക്കും. എന്നാല്‍ അവയെ തകര്‍ക്കുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യം. അവര്‍ക്ക് ആകെ ആര്‍.എസ്.എസ് മാത്രം മതി.
33,000 കോടി
മോഷ്ടിക്കാം; മിണ്ടില്ല
നിങ്ങള്‍ക്ക് 33,000 കോടി രൂപ ബാങ്കുകളില്‍നിന്ന് മോഷ്ടിക്കാം. ഈ ഗവണ്‍മെന്റ് ഒന്നും മിണ്ടില്ല. കാരണം ധനമന്ത്രി കോര്‍പ്പറേറ്റുകളുമായി ചങ്ങാത്തത്തിലാണ്. അദ്ദേഹത്തിന്റെ മകള്‍ കോടതി കയറുന്നത് മുതലാളിമാരുടെ കേസു വാദിക്കാനാണ്. നിങ്ങള്‍ ദരിദ്രനാണോ, എങ്കില്‍ എല്ലാ കാലത്തും കരാര്‍ തൊഴിലാളിയായിരിക്കും.
എല്ലാം മോദി മായ
നിങ്ങളിപ്പോള്‍ ജീവിക്കുന്നത് മോദി മായയിലാണ്. സ്വച്ഛ് ഭാരതും 15 ലക്ഷവും പ്രതീക്ഷിച്ചുള്ള സങ്കല്‍പ്പത്തിലെ നല്ല ദിനങ്ങള്‍ക്കു വേണ്ടിയുള്ള ഒരിക്കലും സാധ്യമാവാത്ത കാത്തിരിപ്പ്. പ്രധാനമന്ത്രി പക്ഷേ അങ്ങനെയല്ല, പരിപാടികളില്‍നിന്ന് പരിപാടികളിലേക്ക് ചാടിക്കൊണ്ടിരിക്കുകയാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക്, നോട്ടു നിരോധനം, ഗബ്ബര്‍സിങ് ടാക്‌സ്, പാര്‍ലമെന്റിനു മുന്നിലെ യോഗ പരേഡ് അങ്ങനെ… പലതിലേക്കും. രാജ്യത്ത് കര്‍ഷകര്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍ യോഗ അഭ്യസിക്കാനാണ് പ്രധാനമന്ത്രി പറയുന്നത്.
നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും
ഇടയിലെ മതില്‍ തകര്‍ക്കും
കഴിഞ്ഞ ഏതാനും വര്‍ഷമായി നമ്മുടെ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പമല്ല നില്‍ക്കുന്നത്. ജനങ്ങള്‍ നിരാശരാണ്. ഒരു കൈയില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുണ്ടായിട്ടും മറു കൈയില്‍ തൊഴിലില്ലാത്ത ദശലക്ഷങ്ങള്‍. ചൈനയാണ് എല്ലായിടത്തും. ദോക്്‌ലാമിലും നേപ്പാളിലും ബര്‍മ്മയിലും ശ്രീലങ്കയിലും. അതിനെ നമുക്ക് മാറ്റിയെടുക്കണം. ഇനി പറയുന്നത് നിങ്ങളില്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് വരും. എങ്കിലും ഞാനത് പറയും. നമ്മുടെ പ്രവര്‍ത്തകര്‍ക്ക് രാജ്യത്തെ മാറ്റാനുള്ള ഊര്‍ജ്ജവും ശക്തിയുമുണ്ട്. പക്ഷേ അവര്‍ക്കും നമ്മുടെ നേതാക്കള്‍ക്കും ഇടയില്‍ ഒരു മതിലുണ്ട്. അതാണ് മാറ്റത്തിനുള്ള തടസ്സം. എന്റെ ആദ്യ ദൗത്യം ആ മതില്‍ തകര്‍ക്കുകയാണ്. ദേഷ്യത്തോടെയല്ല, സ്‌നേഹത്തോടെ മാത്രം.
മോദി വഞ്ചനയുടെ
പ്രതീകമാണ്
ആവശ്യമുള്ളപ്പോഴൊന്നും പ്രധാനമന്ത്രി സംസാരിക്കുന്നില്ല. നമ്മെ സംസാരിക്കാന്‍ അനുവദിക്കുന്നുമില്ല. അതുകൊണ്ടുമാത്രം നമുക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല. ആദിവാസികളോട് നിങ്ങള്‍ക്കൊന്നും ജീവിക്കാന്‍ ഇവിടെ ഭൂമിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മഹത്തായ നമ്മുടെ രാജ്യത്തെയോര്‍ത്ത് അഭിമാനിക്കുന്ന മുസ്്‌ലിംകളോടെല്ലാം പാകിസ്താനിലേക്ക് പോകാന്‍ പറയുന്നു. തമിഴരോട് പറയുന്നു, നിങ്ങളുടെ ഭാഷ മാറ്റണമെന്ന്. വടക്കു കിഴക്കന്‍ സംസ്ഥാനക്കാരോട് പറയുന്നു, നിങ്ങള്‍ കഴിക്കുന്നത്(ബീഫ്) ഞങ്ങള്‍ക്കിഷ്ടമല്ലെന്ന്. നമ്മുടെ സ്ത്രീകളോട് എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അവര്‍ കല്‍പ്പിക്കുന്നു. ബാങ്കില്‍നിന്ന് പണം മോഷ്ടിക്കുന്ന ആളുടെ പേരും മോദി എന്നാണ്. ക്രിക്കറ്റിലെ ഏറ്റവും വലിയ അഴിമതിക്കാരന്റെ പേരും മോദി എന്നാണ്. ചതിയുടെ പ്രതീകമാണ് മോദി. ബി.ജെ.പിയുടെ മതം അധികാരത്തിലെത്താന്‍ വേണ്ടി മാത്രമുള്ളതാണ്. മോദിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കപ്പെട്ടിരിക്കുന്നു.
നുണകളില്‍ ഇന്ത്യ
ജീവിക്കുമോ?
കുറേ നുണകള്‍ മാത്രമാണ് മോദി സര്‍ക്കാര്‍ ഇന്ത്യക്കു നല്‍കിയിട്ടുള്ളത്. അതില്‍ രാജ്യത്തിന് ജീവിക്കാന്‍ കഴിയുമോ? അതോ സത്യത്തെ നേരിടാനുള്ള ധൈര്യം ഇന്ത്യക്കുണ്ടാകുമോ? ഇന്ന് അഴിമതിക്കാരും കോര്‍പ്പറേറ്റുകളുമാണ് രാജ്യത്തിന്റെ സംവാദങ്ങളെ നിയന്ത്രിക്കുന്നത്. പാര്‍ലമെന്റില്‍ പല കാര്യങ്ങളും ശ്രദ്ധ തിരിച്ചുവിടപ്പെടുന്നു. ഗബ്ബര്‍സിങ് ടാക്‌സ് മുതല്‍ യോഗയില്‍ വരെ അതാണ് സംഭവിക്കുന്നത്. ഒരിക്കല്‍പോലും പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. എന്നാല്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തെ തടയാന്‍ ആര്‍്ക്കുമാകില്ല.
കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയെ നയിക്കാന്‍ കഴിയൂ
ഇപ്പോഴത്തെ ഭരണത്തില്‍ ജനം മടുത്തിരിക്കുകയാണ്. അവര്‍ മാറ്റം ആഗ്രഹിക്കുന്നു. പുറത്തേക്കുള്ള വഴി തിരയുകയാണ്. കോണ്‍ഗ്രസിനു മാത്രമേ ആ വഴി കാണിച്ചുകൊടുക്കാന്‍ കഴിയൂ. നമ്മുടെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജീവനോടെ കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണ്. മുതിര്‍ന്ന നേതാക്കള്‍ യുവാക്കളെ നയിക്കണം. അങ്ങനെ പാര്‍ട്ടിയെ മുന്നില്‍ കൊണ്ടുവരണം.
നമ്മള്‍ കുരുക്ഷേത്ര ഭൂമിയിലെ പാണ്ഡവര്‍
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കുരുക്ഷേത്ര ഭൂമിയില്‍ വലിയൊരു യുദ്ധം നടന്നു. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടം. കൗരവര്‍ക്ക് വലിയ സൈനിക ബലം ഉണ്ടായിരുന്നു. വലിയ തോതില്‍ പണവും ആയുധങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പാണ്ഡവപ്പടക്ക് അംഗബലവും ആയുധ ബലവും കുറവായിരുന്നു. പക്ഷേ സത്യം ജയിച്ചു. ധര്‍മ്മം പുനഃസ്ഥാപിക്കപ്പെട്ടു. കുരുക്ഷേത്ര യുദ്ധത്തിലെ പാണ്ഡവരെപ്പോലെയാണ് കോണ്‍ഗ്രസ്. സത്യത്തിനു വേണ്ടിയുള്ള യുദ്ധം കോണ്‍ഗ്രസ് ജയിക്കും.
ആധുനിക കാലത്തെ കൗരവര്‍(ബി.ജെ.പി) അധികാര ഭ്രമത്തില്‍ മുങ്ങിത്താഴുകയാണ്. ബി.ജെ.പി പോരാടുന്നത് അധികാരത്തിനു വേണ്ടിയാണ്. മതം അവര്‍ക്ക് അധികാരത്തിനുവേണ്ടി മാത്രമുള്ളതാണ്. കൗരവരെപ്പോലെ, ബി.ജെ.പി അവരുടെ പ്രസിഡണ്ടാക്കിയിരിക്കുന്നത് ഒരു കൊലക്കേസ് പ്രതിയെയാണ്. ബി.ജെ.പിയുടെ കാര്യത്തില്‍ മാത്രമേ ഇത് ജനം അംഗീകരിക്കൂ.
തൊഴിലില്ലായ്മയും കാര്‍ഷിക
പ്രതിസന്ധിയും പരിഹരിക്കും
തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ രണ്ട് വെല്ലുവിളികള്‍. ഈ തൊഴിലില്ലായ്മാ പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കും എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒരു സംഘടനക്ക് മാത്രമേ അതിന് സാധ്യമാകൂ. ആ സംഘടനയാണ് സര്‍ക്കാര്‍. നിലവിലെ സംഘടന അതില്‍ പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സംഘടനയില്‍ മാറ്റം അനിവാര്യമാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ തൊഴിലില്ലായ്മക്കും കാര്‍ഷിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനുള്ള നടപടികളുണ്ടാകും. രാജ്യത്തിന്റെ നഷ്ടപ്രതാപവും അന്തസ്സും തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകും.
Features
“കുറുക്കോളി മൊയ്തീന്‍ സാഹിബിന്റെ പരാമര്‍ശം എന്നെ വീണ്ടുമൊരു എം.എസ്.എഫുകാരനാക്കി”; പുത്തൂര്‍ റഹ്മാന്‍
ഇന്ന്‌കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്‍ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില്‍ നാഷണല്‍ യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്‍ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്.

എം.എസ്.എഫിന്റെ കഴിഞ്ഞകാലം ഓര്‍മ്മിപ്പിച്ചുകൊണ്ട് എന്റെ ആത്മസുഹൃത്ത് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ എഴുതിയ ഒരു കുറിപ്പില്‍ ‘ആദ്യമായി യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് എം.എസ്.എഫ് മത്സരിക്കുന്നത് ഐക്യജനാധിപത്യമുന്നണി ഭരിക്കുന്ന, എം.എസ്.എഫിന്റെ കേരളത്തിലെ സ്ഥാപക നേതാവായ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ്. ഇപ്പോഴത്തെ കെ.എം.സി.സി നേതാവായ പുത്തൂര്‍ റഹ്മാന്‍ (അന്‍സാര്‍ അറബിക് കോളജ്,വളവന്നൂര്‍), ഒ. അബ്ദുല്‍ ലത്തീഫ് കല്‍പ്പകഞ്ചേരി (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി)യുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. പക്ഷെ വിജയിക്കാനായില്ല. ചെറിയ വോട്ടിന് തോറ്റുപോയി.’ കുറുക്കോളി മൊയ്തീന്‍ സാഹിബിന്റെ ഈ പരാമര്‍ശം എന്നെ കുട്ടിക്കാലത്തേക്കു കൊണ്ടുപോവുകയും ഞാന്‍ വീണ്ടുമൊരു എം.എസ്.എഫുകാരനാവുകയും ചെയ്യുകയുമുണ്ടായി.
കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകളില്‍ ചെറുകിട ആയിരുന്നു മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍, എന്നു കരുതി തരികിടയൊന്നും ആരും കാണിച്ചിട്ടില്ല. എഴുപതുകളില്‍ എം.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി സംഘടനക്ക് അക്കാലത്ത് യൂണിവാഴ്സിറ്റി തലത്തില്‍ വലിയ സാന്നിധ്യമില്ല. 1976,1977ഇല്‍ ഹബീബ് റഹ്മാന്‍ സംസ്ഥാന പ്രസിഡണ്ടും കെ എം കൊയാമു മലപ്പുറം ജില്ലാ എം.എസ്.എഫ് പ്രസിഡന്റുമാണ്. ഞാനന്ന് അന്‍സാര്‍ അറബിക് കോളജിലെ വി്ദ്യാര്‍ത്ഥിയാണ്. കാലികറ്റ് യൂണിവാഴ്സിറ്റിയില്‍ അന്നത്തെ കൗണ്‍സിലര്‍മാരായി വരുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ വിവിധ അറബിക് കോളജുകളില്‍ നിന്നുള്ളവരാണ്. മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റാണ് സംഘടന. എം.എസ്.എമിന്റെ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു ഞാനും. തിരൂര്‍ താലൂക്ക് പ്രസിഡണ്ടായി കുഞ്ഞിമുഹമ്മദ് കോക്കൂരും ജനറല്‍ സെക്രട്ടറിയായി ഈയുള്ളവനും പ്രവര്‍ത്തിക്കുന്നു. അന്‍സാര്‍ അറബിക് കോളജ് വഴി യൂണിവാഴ്സിറ്റിയില്‍ എം.എസ്.എം പ്രതിനിധിയായി കൗണ്‍സിലറുമാണ്. അതേസമയം തന്നെ എം.എസ്.എഫുകാരനുമാണ്.
പ്രിയപ്പെട്ട നേതാക്കള്‍ ഹബീബും കോയാമുവാണ് എന്നെ വിളിച്ചു യൂനിവാഴ്സിറ്റിയില്‍ എം.എസ്.എഫിന് പ്രവേശനം കിട്ടണം, അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നാവശ്യപ്പെടുന്നത്. കോയാമുവും സംസ്ഥാന എം എസ് ഫ് പ്രസിഡണ്ട് ഹബീബ് റഹ്മാനും ചേര്‍ന്നുണ്ടാക്കിയ പ്ലാന്‍ എന്നെ അറിയിക്കുകയും അതു നടപ്പിലാക്കുന്നതിനുവേണ്ട സഹകരണം ആവശ്യപ്പെടുകയും ചെയ്തു. ഏഴോളം അറബിക് കോളജുകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാരാണ് അക്കാലത്ത് എം.എസ്.എമിനുള്ളത്. ഞാന്‍ വിദ്യാര്‍ത്ഥിയായ അന്‍സാറിനു പുറമേ, റൗളത്തുല്‍ ഉലൂം, പുളിക്കല്‍, അരീക്കോട്, മോങ്ങം, വാഴക്കാട്, കുനിയില്‍, എന്നിങ്ങനെയുള്ള കോളജുകള്‍. ഏഴ് കൗണ്‍സിലര്‍മാര്‍ ഉള്ളത് കൊണ്ട് തന്നെ എം.എസ്.എമിന് ഒരു സെനറ്റ് മെംബര്‍ ഉണ്ടാവും. എം.എസ്.എഫിന് തിരൂരങ്ങാടി കോളജില്‍ നിന്നും മമ്പാട് എം.ഇഎസ്, സര്‍ സയ്യിദ് കോളജില്‍ നിന്നുമായി ഓരോ കൗണ്‍സിര്‍മാരുണ്ടാവും. അക്കാലത്തു ചുരുങ്ങിയത് 8 ആദ്യ വോട്ടു കിട്ടിയാലേ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പു ജയിക്കാനാവൂ. അന്‍സറില്‍ നിന്നുള്ള കെ. സൈതലവിയെ എം.എസ്.എംനെ പ്രതിനിതീകരിച്ചു സെനറ്റ് മെമ്പറായി തെരഞ്ഞെടുത്തിരുന്നു. അക്കാലം വരേ എം.എസ്.എഫിന് സെനറ്റില്‍ മെംബര്‍മാര്‍ ഉണ്ടായിട്ടേയില്ല.
കോയാമുവും ഹബീബ് റഹ്മാനും പദ്ധതിയിട്ടത് അറബിക് കോളജുകളിലൂടെ എം.എസ്.എഫിന് അവസരമൊരുക്കുക എന്നതായിരുന്നു. എം.എസ്.എം എം.എസ്.എഫില്‍ ലയിച്ചോ മാറിനിന്നോ എം.എസ്.എഫിനെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ മുഖ്യധാരയിലേക്കു കൊണ്ടുവരണം. എം.എസ്.എം ഒരു മതംസംഘടനയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. എം.എസ്.എഫ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ്. എം.എസ്.എഫിലൂടെ മുസ്ലിം വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതാണ് ഉചിതം എന്ന ചിന്ത അവര്‍ മുന്നോട്ടുവെച്ചു. ഇക്കാര്യം കൂടിയാലോചിക്കാന്‍ മഞ്ചേരി ലീഗ് ഓഫീസിലാണ് അന്നൊരു യോഗം വിളിച്ചുകൂട്ടുന്നത്. 1977 ഓഗസ്തിലാണ് ഈ യോഗം ചേര്‍ന്നതു എന്നാണ് എന്റെ ഓര്‍മ്മ. മതസംഘടനയുടെ ഭാഗമായി മുസ്ലിം വിദ്യാര്‍ത്ഥികളുടെ സംഘടന പ്രവര്‍ത്തിക്കുന്നതിലും ഉചിതമായ രീതി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു കീഴില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ സംഘടിക്കുന്നതാണെന്ന കാര്യത്തില്‍ അന്നു എല്ലാവര്‍ക്കും അനൂകൂല നിലപാടായിരുന്നു.
കോയാമുവും ഹബീബ് റഹ്മാനും ചേര്‍ന്നു നടത്തിയ ഈ ശ്രമം ഫലം കാണുകയാണുണ്ടായത്. എം.എസ്.എമിനെ എം.എസ്.എഫില്‍ ലയിപ്പിക്കുക എന്ന തരത്തിലേക്കതു നീങ്ങിയില്ല, വളരെ സ്വാഭാവികമായി എം.എസ്.എഫ് രംഗത്തേക്കു വരികയും എം.എസ്.എം പിന്മാറുകയും ചെയ്തു. അറബിക് കോളജുകള്‍ വഴി ഞങ്ങള്‍ എം.എസ്.എഫിന്റെ കൗണ്‍സിലര്‍മാരായി വന്നു. എന്നെയായിരുന്നു കൗണ്‍സിലര്‍ ലീഡര്‍ ആയി തെരഞ്ഞെടുത്തത്. അങ്ങിനെ ആദ്യമായി യൂണിവാഴ്സിറ്റി യൂണിയനിലേക്ക് കെ.എസ്.യുവുമായി അലയന്‍സുണ്ടാക്കി എം.എസ്.എഫ് മത്സരിച്ചു. എം.എസ്.എഫിന്റെ യൂണിവേഴ്‌സിറ്റി തലത്തിലെ ആദ്യ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത് ഞാനായിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കായിരുന്നു മല്‍സരം. മൂന്ന് വോട്ടിനു ഞാന്‍ തോറ്റു. ഒ.കെ മുഹമ്മദലി ആ കൊല്ലം സെനറ്റ് മെംബറായി. എം.എസ്.എഫിന്റെ ആദ്യത്തെ മെംബര്‍. മുസ്ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നിലമൊരുക്കാന്‍ വളരെ തന്ത്രപരമായി പ്രവര്‍ത്തിച്ച ആ കാലത്തെ നേതൃത്വത്തോട് ഇപ്പോഴും എപ്പോഴും എം.എസ്.എഫ് കടപ്പെട്ടിരിക്കുന്നു.
പില്‍ക്കാലത്ത് ഒട്ടേറെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൗണ്‍സിലര്‍മാരും സെനറ്റ് മംബര്‍മാരും യൂണിയന്‍ ഭാരവാഹികളുമായി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് പ്രതിഭാശാലികളായ പൊതുപ്രവര്‍ത്തകരെയും നേതാക്കളെയും സംഭാവന ചെയ്യാനും എം.എസ്.എഫിനായി. കേവലം ആറുകൊല്ലം കൊണ്ട് 1980-81 കാലമായപ്പോള്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പി.എം മഹ്മൂദും (സര്‍ സെയ്യിദ് കോളജ്) വൈസ് ചെയര്‍മാനായി വി.പി അഹമ്മദ് കുട്ടി (പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ്) നിര്‍വ്വാഹണ സമിതി അംഗമായി എം.അഹമ്മദ് (അന്‍സാര്‍ അറബി കോളജ്, വളവന്നൂര്‍) തിരഞ്ഞെടുക്കപ്പെട്ടു. പൊടുന്നനെയായിരുന്നു ആ വളര്‍ച്ച. ഈ ചരിത്രം പിന്നീട് നിരന്തരം ആവര്‍ത്തിച്ചു. സി. മമ്മുട്ടി, എം.സി ഖമറുദ്ദീന്‍ തുടങ്ങി പലരും യൂണിയന്‍ സാരഥികളായി. ഇവരെപ്പോലെ ഒരുപാട് പേരുടെ പേരുകള്‍ ഓര്‍മ്മിക്കേണ്ടതായുണ്ട്. രാഷ്ട്രീയത്തിലെന്ന പോലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും ജയപരാജയങ്ങളുണ്ടാവും. അതുണ്ടായിട്ടുണ്ട്. മുന്നണിമാറ്റവും നീക്കുപോക്കുകളും നടത്തിയിട്ടുണ്ട്. പക്ഷേ, അന്തസ്സ് വിട്ടുള്ള തരികിടകളിലൂടെ എം.എസ്.എഫ് ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. കോഴിക്കോട് മാത്രമല്ല, കേരള യൂണിവാഴ്സിറ്റിയിലും എം.എസ്.എഫ് വിജയക്കൊടി പാറിച്ചു. പില്‍ക്കാലത്ത് കേരളത്തിന് പുറത്തും എം.എസ്.എഫ് നേട്ടങ്ങളുണ്ടാക്കി. 1974ല്‍, ഏതാണ്ട് അമ്പത് കൊല്ലം മുമ്പേ, ഹബീബ് റഹ്മാന്റെ ആലോചനയില്‍ ഉദിച്ച ഒരു പദ്ധതിക്കുവേണ്ടി പ്രവര്‍ത്തിച്ച അന്നത്തെ വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ നവാസിന്റെയും നജാഫിന്റെയും നേതൃത്വത്തില്‍ സംഘടന കൈവരിക്കുന്ന വിജയകഥകളെല്ലാം ചാരിതാര്‍ത്ഥ്യം തരുന്നു.
ഏതാനും ആഴ്ചകള്‍ മുമ്പേ വേങ്ങര മണ്ഡലം എം.എസ്.എഫിന്റെ തലമുറ സംഗമത്തില്‍ ഈയുള്ളവനും പങ്കെടുക്കുകയുണ്ടായി. ഹബീബിബിയന്‍ കാലഘട്ടത്തിലെ പ്രമുഖ നേതാക്കളായ കെ.എം. കോയാമു, വല്ലാഞ്ചിറ മുഹമ്മദലി, ടി.വി. ഇബ്രാഹിം എന്നിവര്‍ക്കൊപ്പം കഴിഞ്ഞകാലം ഓര്‍ത്തും പറഞ്ഞും മനം നിറഞ്ഞ ഒരു ദിവസമായിരുന്നു അത്. യൂണിവേഴ്‌സിറ്റി ഭരണ തലങ്ങളില്‍ നിന്ന് ഏറെ അകലെ ആയിരുന്ന എം.എസ്.എഫിനെ ആ രംഗത്തേക്ക് ആദ്യമായി പരിചയപ്പെടുത്തിയതും, ഒ.കെ. മുഹമ്മദലിയിലൂടെ ചരിത്രത്തില്‍ ആദ്യമായി സെനറ്റ് അംഗത്വം നേടിയതും എം.എസ്.എഫിന്റെ ജൈത്രയാത്രയിലെ നാഴികക്കല്ലായിരുന്നു. അതൊരു ഗംഭീര തുടക്കം തന്നെ ആയിരുന്നു.
എഴുപതുകളില്‍ എം.എസ്.എഫില്‍ അണിചേരുന്നത് അപമാനമായി പറഞ്ഞു പരത്തിയവര്‍ വിജയിച്ചു നിന്ന ഒരു കാലം കഴിഞ്ഞുപോയിട്ടുണ്ട്. പള്ളിദര്‍സുകാരുടെ സംഘടന എന്ന ആക്ഷേപം ഉയര്‍ത്തിയവരുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ISI ഉള്‍പ്പെടെ ഞങ്ങളെ പരിഹസിച്ചിട്ടുണ്ട്. സമരം ചെയ്യാന്‍ അല്ലേ വിദ്യാര്‍ത്ഥി യൂണിയന്‍, എസ്.എഫ്.ഐയും കെ.എസ്.യുവും പോലെ എം.എസ്.എഫ് എന്തുകൊണ്ട് സമര രംഗത്തില്ല എന്നതും അന്നത്തെ ആക്ഷേപമായിരുന്നു. പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക എന്നു പറഞ്ഞുകൊണ്ടേയിരുന്ന സി.എച്ചിന്റെ മക്കളായ ഞങ്ങള്‍ അന്നതൊന്നും ചെവിക്കൊണ്ടില്ല. ഇന്ന്‌കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്‍ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില്‍ നാഷണല്‍ യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്‍ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്. ആ ചരിത്രവും അന്നത്തെ സഹനവും ഇന്നത്തെ കാലത്ത് ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകളാണ്. അതിനൊരു ഉപോല്‍ബലകമായി ഈ സോവനീര്‍ പേജ്. കാലം സാക്ഷ്യപ്പെടുത്തിയ ഒരു നിധിയാണ് എനിക്കിത്.
Art
നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.
ഇടുക്കി സ്വദേശിയാണ്. 1971ൽ തങ്കഭസ്മം എന്ന നാടകത്തിൽ ഗായകന്‍റെ വേഷം അഭിനയിച്ചാണ് അരങ്ങേറ്റം. 1983ൽ കെ.പി.എസിയിൽ ചേർന്നു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെ.പി.എ.സിയുടെ വിവധ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’യിൽ പരമുപിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ‘പടവലം കുട്ടൻപിള്ള’ എന്ന കഥാപാത്രമാണ് രാജേന്ദ്രനെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. 50 വർഷമായി നാടകരംഗത്തുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കെ.പി.എ.സിക്ക് പുറമേ സൂര്യസോമ, ചങ്ങനാശേരി നളന്ദ തീയറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ നാടകസംഘങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിരിക്കെ തന്നെ രാജേന്ദ്രൻ മരിച്ചു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.
Film
മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന്‍ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.
-
kerala2 days ago
69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി
-
india2 days ago
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം
-
kerala3 days ago
സ്നേഹത്തണല്‍
-
kerala3 days ago
പൊലീസ് സാന്നിധ്യത്തിൽ മദ്യപിച്ച് ടിപി കേസ് പ്രതികൾ; കൊടിസുനിയുടെ പരോൾ റദ്ദാക്കി
-
crime3 days ago
കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
-
crime2 days ago
ബലാത്സംഗക്കേസില്‍ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍; ശിക്ഷ നാളെ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ
-
india2 days ago
കന്യാസ്ത്രീകള്‍ അറസ്റ്റു ചെയ്ത സംഭവം: മോചനം വൈകുന്നത് ഇന്ത്യയുടെ മതേതര സംവിധാനത്തിന് തന്നെ തിരിച്ചടി: ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി
-
News2 days ago
ഗസ്സയില്‍ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 159 ആയി