X

ഗുജറാത്തിനെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി മടങ്ങി; അമിത് ഷാക്കും മോദിക്കും കടുത്ത വിമര്‍ശനം

ഗാന്ധിനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തിനെ കയ്യിലെടുത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്നു ദിവസത്തെ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയ രാഹുല്‍ ഗുജറാത്തി ജനതയുടെ മനസ് കീഴടക്കിയാണ് മടങ്ങിയത്. അവസാനദിവസം മധ്യഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ചോട്ടാ ഉദേപൂര്‍, ലിംഖേദ, ദേവ്ഗധ് ബരിയ, ഗോധ്ര, ഫഗ്‌വേല്‍, ഖേദ എന്നിവിടങ്ങളിലെല്ലാം വന്‍ ജനാവലിയാണ് രാഹുലിനെ കാണാനെത്തിയത്.

മുദ്രാവാക്യം വിളിച്ചും അഭിവാദ്യമര്‍പ്പിച്ചും ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിച്ചു. വഴിയോരങ്ങളില്‍ പൊള്ളുന്ന ചൂടിനെ അവഗണിച്ചും നിരവധി പേരാണ് മണിക്കൂറുകളോളം രാഹുലിനെ കാത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളെ തുറന്നു കാട്ടുന്നതായിരുന്നു രാഹുലിന്റെ പ്രസംഗങ്ങള്‍. പാവപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വേണ്ടി മോദി എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ‘ചില ആദിവാസി ബാലന്‍മാരെ ഞാന്‍ കണ്ടിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് അഞ്ചു ലക്ഷം രൂപ അടക്കാനാവാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതിന്റെ ദുഃഖത്തിലായിരുന്നു അതിലൊരാള്‍. പണമില്ലാത്തിനാല്‍ അവനോട് അച്ഛനാണ് പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇവര്‍ക്ക് വേണ്ടി മോദി എന്താണ് ചെയ്തത്’- രാഹുല്‍ ചോദിച്ചു. യു.പി.എ സര്‍ക്കാര്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 35000 കോടി രൂപ തൊഴില്‍ ഉത്പാദനത്തിനായി സംസ്ഥാനത്തിന് നല്‍കിയപ്പോള്‍ മോദി നാനോ കാര്‍ പ്ലാന്റ് തുടങ്ങാന്‍ ടാറ്റക്ക് 33000 കോടിയാണ് നല്‍കിയത്. അയാള്‍ നിങ്ങളുടെ ഭൂമിയും വെള്ളവും എല്ലാം തട്ടിപ്പറിച്ച് വ്യവസായികള്‍ക്ക് പകുത്തു നല്‍കുകയായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

2022ഓടു കൂടി ഗുജറാത്തില്‍ നിന്ന് ദാരിദ്ര്യം തുടച്ചു നീക്കുമെന്നാണ് മോദി കഴിഞ്ഞദിവസം പറഞ്ഞത്. 22 വര്‍ഷം ഭരിച്ചിട്ട് ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ ഇത് പറയുന്നത്. 2025ഓടു കൂടി ഓരോ ഗുജറാത്തിയെയും അദ്ദേഹം ചന്ദ്രനിലേക്ക് പറഞ്ഞയക്കുമെന്നും 2028ല്‍ ചന്ദ്രനിലുള്ള ഓരോരുത്തര്‍ക്കും അദ്ദേഹം സ്വന്തമായി വീട് നല്‍കുമെന്നും മോദി ഉടന്‍ പ്രഖ്യാപിക്കുമെന്നും രാഹുല്‍ പരിഹസിച്ചു. ഇളകി മറിഞ്ഞ സദസിനെ സാക്ഷിയാക്കി ജനപ്രിയ വാഗ്ദാനങ്ങള്‍ നല്‍കാനും രാഹുല്‍ മറന്നില്ല. കോണ്‍ഗ്രസ് ഗുജറാത്തില്‍ അധികാരത്തില്‍ വന്നാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും കാര്‍ഷിക വിളകളുടെ താങ്ങുവില ഉയര്‍ത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വിവിധ ജനവിഭാഗങ്ങളില്‍ നിന്ന് രാഹുലിന് ലഭിച്ച വന്‍ സ്വീകരണം സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

chandrika: