X

രാഹുലിന്‌ സി.പി.എം പിന്തുണ: സഹതാപതരംഗത്തിന്റെ പങ്കുപറ്റാനുള്ള തന്ത്രം

കെ.പി ജലീല്‍

രാഹുല്‍ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍നിന്ന്‌ അയോഗ്യനാക്കിയ നടപടിയുടെ ഗുണഫലം കോണ്‍ഗ്രസിന്‌ മാത്രമായി ലഭിക്കാതിരിക്കാനാണ്‌ സി.പി.എം പിന്തുണയുമായി രംഗത്തുവന്നതെന്ന്‌ വിശകലനം. സഹതാപതരംഗമാണ്‌ രാഹുലിനും കോണ്‍ഗ്രസിനുമായി അലയടിക്കുന്നത്‌. ഇത്‌ സമൂഹമാധ്യമങ്ങളില്‍ പ്രത്യേകിച്ചും കേരളത്തിലെ പൊതുസമൂഹത്തില്‍ ദൃശ്യമാണ്‌. ആദ്യഘട്ടത്തില്‍ അനങ്ങാതിരുന്ന സി.പി.എം സൈബര്‍ സെല്ലുകള്‍ പൊടുന്നനെ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയോടെ കത്തിക്കയറുകയായിരുന്നു. സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റംഗം എം.സ്വരാജാണ്‌ ആദ്യം രാഹുലിനെ പിന്തുണച്ച്‌ പോസ്‌റ്റിട്ടത്‌. ഇതില്‍ കോണ്‍ഗ്രസിനെ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പിണറായി വിജയനും എം.വി ഗോവിന്ദനും രാഹുലിന്‌ വേണ്ടി സമരത്തിനിറങ്ങുമെന്ന്‌ വരെ പ്രഖ്യാപിച്ചതോടെയാണ്‌ സി.പി.എം മന്ത്രിമാരും അണികളും അനുഭാവികളും പൊടുുന്നനെ രാഹുലിനൊപ്പം നിന്നത്‌.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആലപ്പുഴയിലെ ഏകസീറ്റോടടെ നിലം തൊടാതിരുന്ന ഇടതുപക്ഷത്തിന്‌ ഇതോടെയാണ്‌ പുതിയ അടവ്‌ പിടികിട്ടിയത്‌. കോണ്‍ഗ്രസിനെയും രാഹുലിനെയും ഇപ്പോള്‍ പിന്തുണച്ചാല്‍ അതിലെ വോട്ടുകളുടെ പങ്ക്‌ തങ്ങള്‍ക്കും ലഭിക്കുമെന്നതാണ്‌ തന്ത്രം. 2019ലെ അക്കിടി ആവര്‍ത്തിക്കില്ലെന്നും അവര്‍ കരുതുന്നു. ബംഗാള്‍ ഘടകവും കേന്ദ്രവും പലതവണ കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ മുതിര്‍ന്നിട്ടും പിണറായിയും കൂട്ടരും അതിന്‌ തയ്യാറാവാതിരുന്നതാണ്‌ കേരളത്തില്‍ കോണ്‍ഗ്രസിന്‌ വലിയ നേട്ടം സമ്മാനിച്ചത്‌. ഇത്‌ തിരിച്ചറിഞ്ഞത്‌ സംസ്ഥാന സെക്രട്ടറി ഗോവിന്ദനാണെന്നാണ്‌ കരുതുന്നത്‌. രാഹുലിനെ വയനാട്ടില്‍ ഇനിയും മല്‍സരിപ്പിക്കാതിരിക്കാനും സി.പി.എമ്മിന്‌ ഈ നീക്കത്തിലൂടെ കഴിയുമെന്ന്‌ അവര്‍ കണക്കുകൂട്ടുന്നു. ഫലത്തില്‍ കേരളത്തിലെ സി.പി.എം നേതൃത്വം കാലങ്ങള്‍ കഴിഞ്ഞാണെങ്കിലും ദേശീയ യാഥാര്‍ഥ്യത്തിലേക്ക്‌ ഇറങ്ങിവന്നുവെന്ന്‌ വിലയിരുത്തുകയാണ്‌ നിരീക്ഷകര്‍.

webdesk15: