X
    Categories: gulfNews

മക്രോണിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ കാലി, ട്രന്‍ഡിങായി ബോയ്‌കോട്ട് ഹാഷ് ടാഗ്- ഞെട്ടി ഫ്രാന്‍സ്

കുവൈത്ത് സിറ്റി: ഇസ്‌ലാമിനെതിരെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ അറബ് ലോകത്ത് പ്രതിഷേധം രൂക്ഷം. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചാണ് അറബ് ജനത പ്രസ്താവനയോട് പ്രതികരിക്കുന്നത്. കുവൈത്തും ഖത്തറും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.

കുവൈത്തില്‍ സംഘടിത ബഹിഷ്‌കരണം

കുവൈത്തിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കിക്കഴിഞ്ഞു. ഫ്രാന്‍സില്‍ നിന്നെത്തുന്ന ഭക്ഷ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. കുവൈത്തില്‍ സര്‍ക്കാറേതര, കണ്‍സ്യൂമര്‍ കോപറേറ്റീവ് സൊസൈറ്റി സര്‍ക്കുലര്‍ വഴി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിയുള്ളത്.

ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കിയ കുവൈത്തിലെ സൂപ്പര്‍മാര്‍ക്കറ്റ്‌

എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിക്കു നേരെയുള്ള തുടര്‍ച്ചയായ അപമാനത്തിന് പ്രതിഷേധമായാണ് തങ്ങളുടെ നടപടിയെന്ന് കൂട്ടായ്മയുടെ േേമധാവി ഫഹദ് അല്‍ കിഷ്തി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കുവൈത്തില്‍ സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം 2019ല്‍ മാത്രം 834.70 ദശലക്ഷം ഡോളറിന്റെ ചരക്കുകളാണ് കുവൈത്ത് ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്തത്.

ഖത്തറില്‍ ഫ്രഞ്ച് വിരുദ്ധ നീക്കം സജീവം

ഖത്തറിലും പ്രതിഷേധ നടപടികള്‍ ശക്തമാവുകയാണ്. ഖത്തര്‍ സര്‍ക്കാറിന് കീഴിലെ സ്ഥാപനങ്ങളാണ് നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ഖത്തര്‍ ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീരയും സൂള്‍ അല്‍ ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്‌ലാമിനേയും അതിന്റെ ചിഹ്നങ്ങളേയും അവമതിക്കുന്ന ഫ്രാന്‍സിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഫ്രഞ്ച് സാംസ്‌കാരിക ആഴ്ച എന്ന പരിപാടി മാറ്റിവെച്ചതെന്ന് ഖത്തര്‍ സര്‍വ്വകലാശാല വിശദീകരിച്ചു. മതങ്ങളേയും പാരമ്പര്യത്തേയും സംസ്‌കാരത്തേയും ബഹുമാനിക്കുന്നതിനാല്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പിന്‍വലിക്കുന്നുവെന്നാണ് അല്‍മീരയുടെ വിശദീകരണം.

സൗദിയില്‍ ബോയ്‌കോട്ട് ഹാഷ്ടാഗ്

സൗദിയില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് ട്രന്‍ഡിങാണ്. ഫ്രഞ്ച് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കാരെഫോറിനെ ബഹിഷ്‌കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തുര്‍ക്കിയും ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ ഫ്രാന്‍സില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കെതിരെയുള്ള മനോഭാവത്തില്‍ ഇമ്മാനുവല്‍ മക്രോണ് മാനസിക ചികിത്സ വേണമെന്നാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് എര്‍ദോഗന്‍ പറഞ്ഞത്.

ഞെട്ടിച്ച് പോഗ്ബയുടെ രാജി

മക്രോണിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ ഫ്രഞ്ച് ദേശീയ ടീമില്‍ നിന്ന് രാജിവച്ചത് വന്‍ വാര്‍ത്തയായി. പ്രവാചകനെ കുറിച്ച് മോശം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച അധ്യാപകനെ ആദരിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനവും പോഗ്ബയുടെ രാജിയിലേക്ക് വഴി വച്ചതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വിഷയത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല. മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ രാജ്യവ്യാപകമായ വിമര്‍ശം ഉയരുന്നതിനിടെയാണ് ലോകകപ്പ് ഹീറോയായ 27കാരന്‍ ഇനി ഫ്രാന്‍സിനു വേണ്ടി ബൂട്ടു കെട്ടില്ല എന്ന് തീരുമാനിക്കുന്നത്. 2013ലാണ് പോഗ്ബ ഫ്രാന്‍സിനായി അരങ്ങേറിയത്. 2018ലെ റഷ്യന്‍ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കാണ് മിഡ്ഫീല്‍ഡര്‍ വഹിച്ചത്. ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയതും പോഗ്ബയാണ്.

പോള്‍ പോഗ്ബ

അന്താരാഷ്ട്ര തലത്തില്‍ 2013ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ നായകനായിരുന്നു പോഗ്ബ. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014ലെ ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരമായി. ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയതോടെ ഫ്രാന്‍സിലെ ഹീറോ ആയി പോഗ്ബ മാറുകയും ചെയ്തു.

മക്രോണിന്റെ ഇസ്‌ലാം വിരുദ്ധത

പ്രവാചകന്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് മക്രോണ്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്. നേരത്തെ, പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സാമുവല്‍ പാറ്റി എന്ന അധ്യാപകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൊത്തം മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് മക്രോണ്‍ പ്രസ്താവന നടത്തിയിരുന്നത്.

ലോകത്തുടനീളം ഇസ്‌ലാം പ്രതിസന്ധി നേരിടുകയാണ് എന്ന് നേരത്തെ മക്രോണ്‍ പറഞ്ഞിരുന്നു. ‘ഇസ്‌ലാമിക വിഘടനവാദ’ത്തിനെതിരെ ഫ്രാന്‍സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡിസംബറില്‍ ഇതിന്റെ കരട് പുറത്തുവിടും. ഫ്രാന്‍സിലെ മതേതരത്വം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്രാന്‍സിലെ ഇസ്‌ലാമിനെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിതമാക്കുകയും വേണം’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇമ്മാനുവല്‍ മക്രോണ്‍

പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ വസിക്കുന്ന രാഷ്ട്രമാണ് ഫ്രാന്‍സ്. പ്രധാനമായും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറിയവരാണ് രാജ്യത്തുള്ളത്. 2017 ലെ പ്യൂ റിസര്‍ച്ചിന്റെ കണക്കു പ്രകാരം 57.60 ലക്ഷമാണ് രാജ്യത്തെ മുസ്‌ലിംകള്‍. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 8.8 ശതമാനം വരും.

Test User: