X
    Categories: Sports

റയല്‍ മാഡ്രിഡിനെതിരെ ബയേണ്‍ മ്യൂണിച്ച്, ലിവര്‍പൂളും റോമയും മുഖാമുഖം

യൂറോപ്പയില്‍ അത്‌ലറ്റികോയും ആഴ്‌സനലും

കീവ്: 2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ ലൈനപ്പ് തീരുമാനമായി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ആണ് എതിരാളികള്‍. 26 നാണ് ആദ്യ പാദം. മെയ് രണ്ടിന് പാദവും. രണ്ടാം സെമിയില്‍ ലിവര്‍പൂളും എ.എസ് റോമയും ഏറ്റുമുട്ടും.ബയേണിന്റെ ഗ്രൗണ്ടായ അലയന്‍സ് അറീനയിലാണ് സെമിയിലെ ആദ്യ മത്സരം. രണ്ടാം പാദം സാന്റിയാഗോ ബര്‍ണേബുവില്‍ നടക്കും. ലിവര്‍പൂള്‍ ആദ്യ മത്സരം സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലും രണ്ടാം പാദം റോമയുടെ തട്ടകമായ ഒളിംപിക് സ്റ്റേഡിയത്തിലും കളിക്കും.ഇരുപാദങ്ങളിലുമായി യുവന്റസിനെ 3-4ന് മറികടന്നാണ് റയല്‍ സെമിഫൈനലിനെത്തിയത്. യുവന്റസിന്റെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ചിരുന്ന റയല്‍ സ്വന്തം ഗ്രൗണ്ടില്‍ നിശ്ചിത 90 മിനുട്ടില്‍ മൂന്നു ഗോളിന് പിറകിലായിരുന്നു. എന്നാല്‍, ഇഞ്ചുറി ടൈമില്‍ ലഭിച്ച വിവാദ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനെ സെമിയിലേക്ക് നയിച്ചു. സെവിയ്യയുടെ തട്ടകത്തില്‍ ആദ്യപാദം 2-1 ന് ജയിച്ച ബയേണ്‍ രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയാണ് സെമിയിലെത്തിയത്. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇരുപാദങ്ങളിലുമായി 5-1 ന് തകര്‍ത്താണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശം. ആദ്യപാദം 3-0 ന് ജയിച്ച അവര്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 2-1 ന് ജയിച്ചു. ബാര്‍സലോണയുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് തോറ്റ എ.എസ് റോമ, സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന്റെ ഐതിഹാസിക ജയത്തോടെയാണ് സെമിയിലേക്ക് മുന്നേറിയത്. ഉക്രെയ്‌നിലെ കീവില്‍ ആണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍.
യുവേഫ യൂറോപ്പ ലീഗ് സെമിഫൈനലില്‍ ആര്‍സനലും അത്‌ലറ്റികോ മാഡ്രിഡും നേര്‍ക്കു നേര്‍. സെമി ഫൈനല്‍ നറുക്കെടുപ്പിലാണ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകള്‍ ഫൈനലിനു മുമ്പേ ഏറ്റുമുട്ടാന്‍ തീരുമാനമായത്. മറ്റൊരു സെമിയില്‍ ഫ്രഞ്ച് ക്ലബ്ബ് ഒളിംപിക് മാഴ്‌സേയും ഓസ്ട്രിയന്‍ ക്ലബ്ബ് ആര്‍.ബി സാല്‍സ്ബര്‍ഗും ഏറ്റുമുട്ടും.
സി.എസ്.കെ.എ മോസ്‌കോയെ ഇരുപാദങ്ങളിലുമായി 6-4 ന് തോല്‍പ്പിച്ചാണ് ആര്‍സനല്‍ സെമിയില്‍ ഇടമുറപ്പിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ ഏകപക്ഷീയമായ നാലു ഗോളിന് ജയിച്ചിരുന്ന ആര്‍സീന്‍ വെങറുടെ ടീമിനെ രണ്ടാം പാദത്തില്‍ റഷ്യന്‍ ക്ലബ്ബ് 2-2 സമനിലയില്‍ തളക്കുകയായിരുന്നു. ഫെദോര്‍ ചലോവ്, കിരില്‍ നബാബ്കിന്‍ എന്നിവരുടെ ഗോളില്‍ മുന്നിട്ടു നിന്ന മോസ്‌കോ സ്വന്തം ഗ്രൗണ്ടില്‍ ഭീഷണിയുയര്‍ത്തിയെങ്കിലും ഡാനി വെല്‍ബെക്ക്, ആരോണ്‍ റാംസി എന്നിവരുടെ ഗോളില്‍ ഗണ്ണേഴ്‌സ് തിരിച്ചടിക്കുകയായിരുന്നു. പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങിന്റെ ഗ്രൗണ്ടില്‍ ഒരു ഗോളിന് തോറ്റെങ്കിലും ആദ്യപാദത്തില്‍ നേടിയ രണ്ടു ഗോള്‍ ജയമാണ് അത്‌ലറ്റികോയ്ക്ക് തുണയായത്. 28-ാം മിനുട്ടില്‍ സ്‌പോര്‍ട്ടിങ് ഫ്രെഡി മൊണ്ടേറോയിലൂടെ ലീഡെടുത്തെങ്കിലും കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടാനുതകുന്ന രണ്ടാം ഗോള്‍ നേടാന്‍ അവര്‍ക്കായില്ല.ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയെ 4-1 ന് വീഴ്ത്തിയാണ് സാല്‍സ്ബര്‍ഗ് മുന്നേറിയത്. ആദ്യപാദത്തില്‍ 4-2 ന് ജയിച്ച ലാസിയോ സിറോ ഇമ്മൊബിലിന്റെ ഗോളില്‍ രണ്ടാം പാദത്തില്‍ മുന്നിലെത്തിയിരുന്നെങ്കിലും പൊരുതിക്കളിച്ച സാല്‍സ്ബര്‍ഗ് മുനാസ് ദബൂര്‍, അമദു ഹൈദറ, ഹ്വാങ് ഹീ ചാന്‍, സ്റ്റെഫാന്‍ ലെയ്‌നര്‍ എന്നിവരുടെ ഗോളുകളില്‍ അത്ഭുത ജയം നേടുകയായിരുന്നു. ജര്‍മന്‍ ക്ലബ്ബ് ആര്‍.ബി ലീപ്‌സിഗിനെ 5-2 ന് തോല്‍പ്പിച്ചാണ് മാഴ്‌സെയുടെ സെമി പ്രവേശം. ആദ്യപാദം സ്വന്തം ഗ്രൗണ്ടില്‍ ഒരു ഗോളിന് ജയിച്ചിരുന്ന ലീപ്‌സിഗ് രണ്ടാം പാദത്തില്‍ ഒരു ഗോളിന് മുന്നിലെത്തിയ ശേഷമാണ് തോല്‍വി വഴങ്ങിയത്.

chandrika: