X

രോഹിത് ശര്‍മ ഉള്‍പെടെ അഞ്ചു പേര്‍ക്ക് ഖേല്‍രത്‌ന; ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് കായിക താരങ്ങള്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. രോഹിത്തിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്‌സ് താരം തങ്കവേലു മാരിയപ്പന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി എന്നിവര്‍ക്കുശേഷം ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറിയടക്കം ആകെ ഏഴ് സെഞ്ചുറികള്‍ നേടിയ രോഹിത് ഏകദിനത്തില്‍ കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനുമായിരുന്നു.

ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടിയതാണ് വിനേഷ് ഫോഗട്ടിനെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയാണ് ടേബിള്‍ ടെന്നീസ് താരം മണിക ബത്ര ഖേല്‍രത്‌നക്ക് അര്‍ഹയായത്.

2016ലെ റിയോ പാരാലിംപിക്‌സ് ഗെയിംസില്‍ ഹൈജംപിലെ സ്വര്‍ണനേട്ടമാണ് മാരിയപ്പന്‍ തങ്കവേലുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹയാവുന്ന മൂന്നാമത്തെ മാത്രം ഹോക്കി താരവും ആദ്യ വനിതാ താരവുമാണ് ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍. ഇത് ആദ്യമായാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരത്തിന് അഞ്ച് പേര്‍ ഒരുമിച്ചു അര്‍ഹരാവുന്നത്. 2016ല്‍ ബാഡ്മിന്റന്‍ താരം പിവി സിന്ധു, ജിംനാസ്റ്റ് ദീപ കര്‍മാകര്‍, ഷൂട്ടിങ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിര്‍ ഒരുമിച്ച് പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു.

മലയാളി പരിശീലക ജിന്‍സി ഫിലിപ്പ് അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹയായി. ദ്യുതി ചന്ദ് ഉള്‍പ്പെടെ 27 കായികതാരങ്ങളാണ് അര്‍ജ്ജുന പുരസ്‌കാരത്തിന് അര്‍ഹരായത്. കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സന്ദേശ് ജിങ്കാന്‍, ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ ഹോക്കി താരം അക്ഷദിപ് സിംഗ് എന്നിവരും അര്‍ജ്ജുന പുരസ്‌കാരത്തിന് അര്‍ഹരായി.

web desk 1: