X

സതീശന്‍ പാച്ചേനി;അവകാശ സമരങ്ങളിലൂടെ അടയാളപ്പെടുത്തിയ നേതാവ്: വി.ഡി സതീശന്‍

സതീശന്‍ പാച്ചേനിയുടെ വിയോഗത്തില്‍ അനുശോചനം അറിയച്ച് വി.ഡി സതീശന്‍. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവും നിസ്വാര്‍ത്ഥനായ കോണ്‍ഗ്രസ് നേതാവും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്നു സതീശന്‍ പാച്ചേനിയെന്ന് പ്രതിപക്ഷ നേതാവ് അനുശോചിച്ചു. കെ.എസ്.യു യൂണിറ്റ് അധ്യക്ഷനില്‍ തുടങ്ങി സംസ്ഥാന അധ്യക്ഷനായി അവകാശ സമര പോരാട്ടങ്ങളിലൂടെയാണ് പാച്ചേനി സംസ്ഥാന രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്. സഹപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്നു കൊടുത്ത നേതാവ് കൂടിയായിരുന്നു. എല്ലാ കാലങ്ങളിലും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുക്കാനും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാനുമുള്ള ആര്‍ജവം പാച്ചേനിക്കുണ്ടായിരുന്നു എന്നും അനുശോചനത്തിനിടെ പറഞ്ഞു.

അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായിരുന്നെങ്കിലും കോണ്‍ഗ്രസ് ആശയങ്ങളാണ് പാച്ചേനിയെ ആകര്‍ഷിച്ചത്. ഇതേത്തുടര്‍ന്ന് തറവാട്ടില്‍ നിന്ന് പടിയിറക്കിയെങ്കിലും കോണ്‍ഗ്രസിനൊപ്പം നിന്ന നേതാവാണ് പാച്ചേനി. പരിയാരം ഹൈസ്‌കൂളില്‍ ആദ്യമായി രൂപീകരിച്ച കെ.എസ്.യു യൂണിറ്റ് അധ്യക്ഷനായാണ് പാച്ചേനി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവട് വച്ചത്. പിന്നീട് താലൂക്ക് സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പാച്ചേനി കെ.എസ്.യു അധ്യക്ഷനുമായി.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കോട്ടയായ മലമ്പുഴയില്‍ പാച്ചേനിക്കെതിരെ വി.എസ് അച്യുതാനന്ദന് 4703 വോട്ടുകള്‍ക്കാണ് വിജയിക്കാനായത്. സി.പി.എമ്മിന്റെ കോട്ടകളില്‍ മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ തുച്ഛമായ വോട്ടുകള്‍ക്കാണ് പാച്ചേനി പരാജയപ്പെട്ടത്. പാര്‍ലമെന്ററി രംഗത്ത് തിളങ്ങി നില്‍ക്കാനുള്ള അനുഭവവും കഴിവും സതീശന്‍ പാച്ചേനിക്ക് ഉണ്ടിയിരുന്നുവെന്നെന്നും എന്നാല്‍ ദൗര്‍ഭാഗ്യമാണ് പലപ്പോഴും തടസമായതെന്നും പറഞ്ഞു. തോല്‍വികള്‍ വ്യക്തിപരമായി ഒരിക്കലും സതീശന്‍ പാച്ചേനിയെ ബാധിച്ചിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അടിമുടി കോണ്‍ഗ്രസുകാരനും തികഞ്ഞൊരു പോരാളിയുമായിരുന്നു പാച്ചേനി. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എക്കാലവും നിന്ന പാച്ചേനി കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കരുത്തായിരുന്നു. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷനായിരിക്കെ പാര്‍ട്ടി ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന് വേണ്ടി സ്വന്തം വീടിന്റെ ആധാരം പണയം വച്ച് പണം കണ്ടെത്താന്‍ പോലും അദ്ദേഹം മടി കാട്ടിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിന് ജീവവായുവായിരുന്നു. പാര്‍ട്ടിക്ക് പാച്ചേനിയോടുള്ള കടപ്പാടും തീര്‍ത്താല്‍ തീരാത്തതാണ്.

പാച്ചേനിയുടെ വിയോഗം തനിക്ക് നഷ്ടമാണ് നല്‍കിയതെന്നും കെ.എസ്.യു ക്യാമ്പുകളില്‍ അദ്ദേഹം പകര്‍ന്ന് നല്‍കിയ ആവേശം ഇന്നും ഓര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പഠിക്കുന്ന സമയത്ത് തൂമ്പയെടുത്ത് ജോലിക്ക് പോയ ജീവിതാനുഭവങ്ങള്‍ കെ.എസ്.യു ക്യാമ്പില്‍ വച്ച് പാച്ചേനി അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ഓര്‍ത്തു.

സഹപ്രവര്‍ത്തകരെ എന്നും ചേര്‍ത്ത് നിര്‍ത്തിയ നേതാവിനെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. അപ്രതീക്ഷിതമായ ഈ വിയോഗം താങ്ങാനാകാത്ത വേദനായാണ്. കോണ്‍ഗ്രസ് കുടുംബത്തിന് നികത്താനാകാത്ത നഷ്ടം. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക്‌ചേരുന്നു എന്ന് അനുശോചനത്തില്‍ പറഞ്ഞു.

web desk 3: